/indian-express-malayalam/media/media_files/uploads/2017/09/mamata-banerji-mamata.jpg)
മമത ബാനർജി
ന്യൂഡൽഹി: നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് നിരവധി പ്രതിപക്ഷ പാർട്ടി നേതാക്കൾ അറിയിച്ചിട്ടുണ്ട്. എന്നാൽ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യോഗം ബഹിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ സഖ്യത്തിലെ കക്ഷികൾക്കിടയിൽ ഒരു ഏകോപനവും ഇല്ലെന്നും പ്രതിപക്ഷത്തിന്റെ ശബ്ദമായി താൻ യോഗത്തിൽ പങ്കെടുക്കുമെന്നുമാണ് മമത പറഞ്ഞത്.
''യോഗം ബഹിഷ്കരിക്കുമെന്ന് ചില മുഖ്യമന്ത്രിമാർ പറഞ്ഞത് മാധ്യമങ്ങളിലൂടെയാണ് ഞാൻ അറിഞ്ഞത്. ഈ യോഗത്തിൽ പങ്കെടുക്കേണ്ട യാതൊരു ആവശ്യവുമില്ല. യോഗത്തിന് ഏഴ് ദിവസത്തിന് മുമ്പ് ഞങ്ങളുടെ പ്രസംഗങ്ങൾ അയയ്ക്കാൻ ആവശ്യപ്പെട്ടു. അതിനു ശേഷം ബജറ്റ് വന്നു. യോഗത്തിന് വരാതിരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. പിന്നെ (മമതയുടെ അനന്തരവനും എംപിയുമായ) അഭിഷേകും (ബാനർജി) മറ്റുള്ളവരും എന്നോട് പറഞ്ഞു ‘ദയവായി വരൂ’. ഞാൻ ഹേമന്തിനോടും (സോറൻ) സംസാരിച്ചു. അദ്ദേഹം വരുന്നുണ്ട്. മറ്റുള്ളവർ ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല. ഞങ്ങളും മറ്റുള്ളവരും തമ്മിൽ ഒരു ഏകോപനവും ഇല്ലായിരുന്നു," മമത പറഞ്ഞു. ടിഎംസിയുമായി കൂടിയാലോചിച്ചിരുന്നെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ തീരുമാനം തങ്ങളും അംഗീകരിക്കുമായിരുന്നുവെന്നും മമത വ്യക്തമാക്കി.
അതേസമയം, യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തൃണമൂൽ കോൺഗ്രസിനോട് അനൗപചാരികമായി ആവശ്യപ്പെട്ടതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ബജറ്റിലെ സംസ്ഥാനങ്ങളോടുള്ള വിവേചനത്തെ ചൂണ്ടിക്കാട്ടി യോഗം ബഹിഷ്കരിക്കുമെന്ന് തമിഴ്‌നാട്ടിലെ എം.കെ.സ്റ്റാലിൻ, തെലങ്കാനയിലെ എ.രേവന്ത് റെഡ്ഡി, കർണാടകയിലെ സിദ്ധരാമയ്യ, ഹിമാചൽ പ്രദേശിലെ സുഖ്വിദർ സിങ് സുഖു എന്നിവരുൾപ്പെടെ പ്രതിപക്ഷം ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ നേരത്തെ പറഞ്ഞിരുന്നു.
നിതി ആയോഗ് ബഹിഷ്കരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് ആദ്യം അറിയിച്ചത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു എന്നിവരും പിന്നാലെ യോഗം ബഹിഷ്കരിക്കുമെന്ന് അറിയിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തിൽനിന്ന് വിട്ടുനിൽക്കും. എന്നാൽ സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാൽ യോഗത്തിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് ഇന്ന് യോഗം ചേരുന്നത്. എൻഡിഎ സഖ്യത്തിലെ മുഖ്യമന്ത്രിമരെല്ലാം യോഗത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Read More
- ഗവർണർക്കെതിരെ പ്രസ്താവന നടത്താം; മമത ബാനജിക്ക് ആശ്വാസമായി ഹൈക്കോടതി വിധി
- ഇന്ത്യയിലെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടിയിലധികം കേസുകൾ
- റെയിൽവേ ആക്രമണത്തിന് പിന്നിൽ വ്യക്തമായ ലക്ഷ്യമുണ്ടെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി
- മഴയും കാറ്റും; സംസ്ഥാനത്ത് വ്യാപക നാശനഷ്ടം
- ന്യൂനമർദ പാത്തിക്കൊപ്പം മൺസൂൺ പാത്തിയും, കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.