/indian-express-malayalam/media/media_files/2025/09/26/sonam-wangchuk-2025-09-26-16-09-43.jpg)
സോനം വാങ്ചുക്ക്
ലഡാക്ക്: പരിസ്ഥിതി പ്രവർത്തകനും ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ സോനം വാങ്ചുക്ക് അറസ്റ്റിൽ. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധങ്ങൾക്കിടെ ലേ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതായി സോനം വാങ്ചുക്കിന്റെ അഭിഭാഷകൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ലേയിലേക്ക് പോകുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചുവരികയാണെന്നും ലേ അപെക്സ് ബോഡിയുടെ നിയമ ഉപദേഷ്ടാവ് മുസ്തഫാ ഹാജി പറഞ്ഞു.
വാങ്ചുക്കിന്റെ പരാമർശങ്ങൾ സംഘർഷം ആളിക്കത്തിച്ചുവെന്ന് കേന്ദ്രം ആരോപിച്ചിരുന്നു. അറബ് വസന്തത്തിന്റെ ശൈലിയിലുള്ള പ്രതിഷേധത്തെകുറിച്ചും നേപ്പാളിലെ ജെൻ സി പ്രതിഷേധങ്ങളെ കുറിച്ചും പ്രകോപനപരമായ പരാമർശങ്ങൾ നടത്തി ജനങ്ങളെ വാങ്ചുക്ക് തെറ്റിദ്ധരിപ്പിച്ചതായി ആഭ്യന്തരമന്ത്രാലയം പറഞ്ഞു. പ്രതിഷേധം അക്രമാസക്തമായതിനും പിന്നാലെ അദ്ദേഹത്തിന്റെ എൻജിഒയുടെ എഫ്‌സിആർഎ ലൈസൻസ് ഇന്നലെ റദ്ദാക്കുകയും ചെയ്തിരുന്നു.
Also Read: ലഡാക്കിന്റെ സംസ്ഥാന പദവി; ചർച്ചകൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ, തീരുമാനം സംഘർഷത്തിന് പിന്നാലെ
അതേസമയം, പൂർണ സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കിൽ അരങ്ങേറിയ സംഘർഷത്തിന് പിന്നാലെ പ്രക്ഷോഭകാരികളുമായി കേന്ദ്ര സർക്കാർ ചർച്ചകൾ വേഗത്തിലാക്കുന്നുവെന്നാണ് വിവരം. ബുധനാഴ്ച നടന്ന ബന്ദിൽ വ്യാപക ആക്രമണം അരങ്ങേറിയിരുന്നു. പ്രതിഷേധത്തിനിടെ നാലുപേർ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ചർച്ചകൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കുന്നത്.
കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ ലേയിലെക്ക പ്രത്യേക പ്രതിനിധിയെ അയ്ച്ചിരുന്നു. പ്രതിഷേധം നടത്തുന്നവരുമായി ഇദ്ദേഹം ആശയവിനിമയം നടത്തി. ഇതിനുപിന്നാലെ ലഡാക്കിലെ ലേ, കാർഗിൽ ജില്ലകളിൽ നിന്നുള്ള ആറംഗ പ്രതിനിധി സംഘത്തെ തുടർചർച്ചകൾക്കായി ഡൽഹിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ചർച്ചകൾ ഉടൻ തുടങ്ങുമെന്നാണ് കേന്ദ്ര സർക്കാർ നൽകിയ നിർദേശമെന്ന് ലേ അപെക്‌സ് ബോഡി ചെയർമാൻ തുപ്സ്റ്റാൻ ചേവാങ് പറഞ്ഞു.
Also Read:ലഡാക്ക് സംഘർഷം; സോനം വാങ്ചുക്കിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും
ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് എൽഎബിയുടെ അഭിമുഖ്യത്തിൽ സോനം വാങ്ചൂക്ക് ഉൾപ്പടെ 15 പേരാണ് അനിശ്ചിതകാല നിരാഹാര സമരം നടത്തിയിരുന്നത്. സമരം നടത്തുന്നവരിൽ രണ്ട് പേരുടെ ആരോഗ്യസ്ഥിതി ചൊവ്വാഴ്ച വഷളായിരുന്നു. ഇതേതുടർന്ന് നിരവധി യുവതി-യുവാക്കൾ സമരപ്പന്തലിൽ എത്തുകയെയും ബുധനാഴ്ച ലഡാക്കിൽ ബന്ദിന് ആഹ്വാനവും ചെയ്തു. ബുധനാഴ്ച നടന്ന ബന്ദിലാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്.
ലേയിൽ നടന്ന പ്രതിഷേധത്തിൽ ലേ അപെക്സ് ബോഡിയുടെ യുവജന വിഭാഗം ബിജെപി ഓഫീസിന് നേരെ കല്ലെറിയുകയും ബിജെപി ഓഫീസ് കത്തിക്കുകയും ചെയ്തതോടെ പ്രതിഷേധ അക്രമാസക്തമാകുകയായിരുന്നു. സംഘർഷം രൂക്ഷമായതോടെ ലേ ജില്ലയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. അഞ്ചോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നതും വിലക്കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ലഡാക്കിൽ പ്രതിഷേധം ശക്തമാണ്.
Also Read:ലഡാക്ക് സംഘർഷം; സോനം വാങ്ചുക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് കേന്ദ്ര സർക്കാർ
അതിനിടെ സംഘർഷം രൂക്ഷമായതോടെ സോനം വാങ്ചുക്ക് നിരാഹാരസമരം അവസാനിപ്പിച്ചു. സംഘർഷം ഒഴിവാക്കണമെന്നും അദ്ദേഹം എക്സിലൂടെ ആഹ്വാനം ചെയ്തിരുന്നു. ലഡാക്കിന് പൂർണ സംസ്ഥാന പദവി നൽകുന്നത് സംബന്ധിച്ച് പ്രാദേശിക സംഘടനകളുമായി കേന്ദ്രസർക്കാർ ഒക്ടോബർ ആറിന് ചർച്ച നടത്താനിരിക്കെയാണ് മേഖലയിൽ സംഘർഷം ഉണ്ടായത്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് 2019 ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീർ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. ജമ്മു കശ്മീർ ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമായി മാറി, അതേസമയം ലേയും കാർഗിലും സംയോജിപ്പിച്ച് ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി. ലഡാക്കിന്റെ ഈ പ്രദേശത്തിനാണ് ഇപ്പോൾ പൂർണ്ണ സംസ്ഥാന പദവി വേണമെന്ന ആവശ്യവുമായി പ്രതിഷേധങ്ങൾ നടത്തുന്നത്.
Read More: ലഡാക്ക് കത്തുന്നു; സംഘർഷത്തിൽ നാല് മരണം, സമരം അവസാനിപ്പിച്ച് സോനം വാങ്ചൂക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.