/indian-express-malayalam/media/media_files/2025/08/13/chinese-foreign-minister-wang-yi-mea-s-jaishankar-2025-08-13-21-07-44.jpg)
വാങ് യി, എസ്. ജയ്‌ശങ്കർ (ചിത്രം: എക്സ്)
ഡൽഹി: ഇന്ത്യയ്ക്കുമേൽ അധിക തീരുവ ചുമത്താനുള്ള അമേരിക്കയുടെ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ, റഷ്യ സന്ദർശിക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയ‌്ശങ്കർ. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി എസ്. ജയ‌്ശങ്കർ കൂടിക്കാഴ്ച നടത്തും. ഓഗസ്റ്റ് 21 ന് ജയ്‌ശങ്കർ റഷ്യ സന്ദർശിക്കുമെന്ന് റഷ്യൻ സർക്കാർ ബുധനാഴ്ച അറിയിച്ചു.
അതേസമയം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള പ്രത്യേക പ്രതിനിധി തല ചർച്ചകൾക്കായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഓഗസ്റ്റ് 18 ന് ഇന്ത്യ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു. ഓപ്പറേഷൻ സിന്ദൂറുനു ശേഷം ഇന്ത്യയിലേക്കുള്ള ചൈനയുടെ ആദ്യ ഉന്നതതല സന്ദർശനമാണിത്. ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാൻ ചൈനീസ് ആയുധങ്ങളും ഡ്രോണുകളും ഉപയോഗിച്ചതായി ഇന്ത്യ നേരത്തെ പറഞ്ഞിരുന്നു. പാക്കിസ്ഥാന് തത്സമയ ഇന്റലിജൻസ് സഹായങ്ങൾ ചൈന നൽകിയതായും ഇന്ത്യ പറഞ്ഞിരുന്നു.
Also Read: മോദി അമേരിക്കയിലേക്ക്; ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും
ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക് പോകാനിരിക്കെയാണ് ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്നാണ് വിവരം.
Also Read: ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെ ഭീകരസംഘടനായി പ്രഖ്യാപിച്ച് യുഎസ്
അതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം അമേരിക്ക സന്ദർശിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. സെപ്റ്റംബർ 26 ന് യുഎൻ പൊതുസഭയിൽ പ്രധാനമന്ത്രി സംസാരിക്കുമെന്നും വിവരമുണ്ട്. മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി അമേരിക്കയുമായി ഇന്ത്യ ഉഭയകക്ഷി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്കയുമായി ഇന്ത്യയുടെ ബന്ധം വഷളായിരുന്നു.
Also Read: ട്രംപിന്റെ താരിഫ് യുദ്ധത്തിൽ നിറം മങ്ങി ആഗ്രയിലെ തുകൽ വ്യവസായം
വ്യാപാര കരാറിനെച്ചൊല്ലിയാണ് ഇന്ത്യയും അമേരിക്കയും തമ്മിൽ അവസാനം ബന്ധത്തിൽ വിള്ളലുണ്ടായത്. കാർഷിക മേഖലയിലടക്കം വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. അതേസമയം പാക്കിസ്ഥാനുമായി അമേരിക്ക ബന്ധം മെച്ചപ്പെടുത്തി വരുന്ന സാഹചര്യത്തിലാണ് മോദിയുടെ സന്ദർശനം. രണ്ടു മാസത്തിനിടെ രണ്ടു തവണയാണ് പാക് സൈനിക മേധാവി അമേരിക്ക സന്ദർശിച്ചത്.
Read More: ലോകം കാത്തിരുന്ന ട്രംപ്-പുടിൻ കൂടിക്കാഴ്ച ഓഗസ്റ്റ് 15-ന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.