/indian-express-malayalam/media/media_files/tAxZw1RoH7m8gEb9fNDW.jpg)
ഫോട്ടോ: എക്സ്/ എഎൻഐ
ഡൽഹി: ചെങ്കടലിൽ ഒരു ഇന്ത്യൻ ക്രൂഡ് ഓയിൽ കപ്പലിന് നേരെ ഇന്നലെ യെമനിലെ ഹൂതി വിമതർ ഡ്രോൺ ആക്രമണം നടത്തിയെന്ന് യുഎസ് സൈന്യം. ഗുജറാത്ത് തീരത്ത് ഒരു ജാപ്പനീസ് കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് ഒരു ദിവസത്തിന് ശേഷമാണ് പുതിയ സംഭവം അമേരിക്ക വെളിപ്പെടുത്തുന്നത്.
ഗാബോണിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ പതാക വഹിക്കുന്ന ക്രൂഡ് ഓയിൽ കപ്പലായ എംവി സായ് ബാബയുടെ ഒരു വശത്ത് ഡ്രോൺ വന്നിടിക്കുകയായിരുന്നു. ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. യെമനിൽ നിന്നുള്ള ഹൂതി വിമതരുടെ നേതൃത്വത്തിലാണ് ആക്രമണമെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു. ഇതേസമയം തന്നെ ചെങ്കടലിൽ ഉണ്ടായിരുന്ന മറ്റൊരു നോർവേ കപ്പലിന് നേരെയും ആക്രമണമുണ്ടായെങ്കിലും കഷ്ടിച്ച് രക്ഷപ്പെട്ടതായി യുഎസ് സൈന്യം അറിയിച്ചു.
അതേസമയം, ഗുജറാത്ത് തീരത്ത് കപ്പലിന് നേരെ ഡ്രോൺ വിക്ഷേപിച്ചത് ഇറാനിൽ നിന്നാണെന്ന് അമേരിക്ക ആരോപിച്ചു. കപ്പൽ ജാപ്പനീസ് ഉടമസ്ഥതയിലുള്ളതെന്നും കപ്പലുമായി ആശയവിനിമയം തുടരുന്നുവെന്നും പെന്റഗൺ അറിയിച്ചിട്ടുണ്ട്. എംവി ചെം പ്ലൂട്ടോ എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. എന്നാൽ, അമേരിക്കയുടെ വാദം ഇറാൻ തളളി. ഡ്രോൺ ആക്രമണവുമായി ബന്ധമില്ലെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി അലി ബഘേരി വ്യക്തമാക്കി. ഹൂതികളുടെ പ്രവർത്തനവുമായി സർക്കാരിന് ബന്ധമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ആക്രമണം നേരിട്ട കപ്പൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലിനൊപ്പം സഞ്ചരിക്കുന്നതായി തീരസംരക്ഷണ സേന അറിയിച്ചു. കപ്പൽ തിങ്കളാഴ്ച മുംബൈയിലെത്തുമെന്നും കോസ്റ്റ് ഗാർഡ് വ്യക്തമാക്കി. അറബിക്കടലിൽ ഡ്രോൺ ആക്രമണത്തിന് ഇരയായ ചരക്ക് കപ്പൽ മുംബൈ തീരത്തേക്ക് തിരിച്ചു. കപ്പലുമായി ആശയവിനിമയം സാധ്യമായതായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു.
കോസ്റ്റ് കാർഡ് കപ്പലായ വിക്രം ചരക്ക് കപ്പലിനെ മുംബൈ തീരത്തേക്ക് ഉള്ള യാത്രയിൽ അനുഗമിക്കും. കപ്പലിന്റെ തകരാർ മുംബൈ തീരത്ത് വച്ച് പരിഹരിക്കുമെന്ന് കോസ്റ്റ് കാർഡ് അറിയിച്ചു. ഡ്രോൺ ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. 21 ഇന്ത്യക്കാരാണ് സൗദിയിൽ നിന്ന് മംഗലാപുരത്തേക്ക് ക്രൂഡ് ഓയിൽ കൊണ്ടുവന്ന കപ്പലിൽ ഉണ്ടായിരുന്നത്. ആകെ 23 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്.
ആരാണ് ഹൂതികൾ? കപ്പലുകൾക്ക് നേരെയുള്ള ആക്രമണം എന്തിന്?
കഴിഞ്ഞ മാസം ഇസ്രയേലിന്റെ ചരക്കു കപ്പലിന് നേരെ ഇന്ത്യൻ മഹാസമുദ്രത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരുടെ ആക്രമണം പതിവായതോടെ പല കമ്പനികളും ചെങ്കടൽ വഴിയുള്ള ചരക്കുനീക്കം നിർത്തിവെച്ചിരിക്കുകയാണ്. ഇസ്രയേൽ ഗാസയിൽ നടത്തുന്ന ആക്രമണം നിർത്താതെ കപ്പലുകൾക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കില്ല എന്നാണ് ഹൂതികളുടെ വാദം. ഈ വെല്ലുവിളിക്ക് പിന്നാലെയാണ് അറബിക്കടലിലും ആക്രമണം ഉണ്ടായിരിക്കുന്നത്.
ഗാസയിലെ ഇസ്രായേൽ അധിനിവേശത്തിനെതിരായ പ്രതികാര നടപടിയെന്ന നിലയിൽ, ബാബ് അൽ-മന്ദാബ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ലക്ഷ്യമിട്ട്, ഇറാൻ അനുകൂലികളായ ഹൂതികൾ ആഴ്ചകളോളം ആഗോള വ്യാപാരത്തിൽ തടസ്സം സൃഷ്ടിക്കുകയാണ്. ഈ ആക്രമണങ്ങൾ ഒരു പ്രധാന ആഗോള വ്യാപാര പാതയിൽ എണ്ണ, ധാന്യം, മറ്റ് ചരക്കുകൾ എന്നിവയുടെ കടന്നുകയറ്റത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് കാരണമാവുകയും ചെങ്കടലിലൂടെ സാധനങ്ങൾ ഇൻഷുറൻസ് ചെയ്യുന്നതിനും ഷിപ്പിംഗ് ചെയ്യുന്നതിനുമുള്ള ചെലവ് വർദ്ധിപ്പിക്കുകയും ചെയ്തു.
യുഎസ് നേവി സെൻട്രൽ കമാൻഡിന്റെ റിപ്പോർട്ട് പ്രകാരം, അതേദിവസം തന്നെ കപ്പലുകൾ ലക്ഷ്യമാക്കി തെക്കൻ ചെങ്കടലിലെ അന്താരാഷ്ട്ര കപ്പൽപ്പാതകളിലേക്ക്, രണ്ട് ബാലിസ്റ്റിക് മിസൈലുകളും ഹൂതികൾ തൊടുത്തുവിട്ടിട്ടുണ്ട്. യെമനിലെ ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്നാണ് ആക്രമണമുണ്ടായത്. ബാലിസ്റ്റിക് മിസൈലുകൾ ഒരു കപ്പലിനെയും ബാധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
Read More Related News Stories:
- Covid: സിംഗപ്പൂരിൽ അരലക്ഷം കടന്ന് കോവിഡ് രോഗികൾ; അമേരിക്കയിൽ 23,432 പേർ ആശുപത്രിയിൽ
- ഗവർണർ കാണിക്കുന്നത് കേരളത്തോടുള്ള വിരോധം, പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയക്കും: മുഖ്യമന്ത്രി
- 81 കോടിയിലധികം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്ന സംഭവം, നാല് പേർ അറസ്റ്റിൽ
- സോഷ്യൽ മീഡിയയിലെ 'വിപ്ലവകാരി'യോ, മൃദുഭാഷിയായ മാഷോ?; അറിയാം, പാർലമെന്റ് പ്രതിഷേധത്തിന്റെ 'സൂത്രധാരൻ' ലളിത് ഝായെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.