/indian-express-malayalam/media/media_files/nC4uoUZ6k0n3crefGQQ2.jpg)
എക്സ്പ്രസ് ഫൊട്ടോ
അഹമ്മദാബാദ്: അഹമ്മദാബാദിലെ ഗുജറാത്ത് യൂണിവേഴ്‌സിറ്റിയുടെ ഇൻ്റർനാഷണൽ ബോയ്‌സ് ഹോസ്റ്റലിൽ വിദേശ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം. റംസാൻ നമസ്ക്കാരത്തിനിടെയുണ്ടായ ആക്രമണത്തിൽ നാല് വിദേശ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി റംസാൻ നമസ്‌കാരത്തെ ചോദ്യം ചെയ്തുകൊണ്ടാണ് ഒരു കൂട്ടം ആളുകൾ അതിക്രമം നടത്തിയതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ രണ്ട് വിദ്യാർത്ഥികൾ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഘർഷത്തെ തുടർന്ന് അഹമ്മദാബാദ് പോലീസ് മേധാവി ജി എസ് മല്ലിക്കും ഗുജറാത്ത് സർവകലാശാല വൈസ് ചാൻസലർ നീർജ ഗുപ്തയും ഞായറാഴ്ച രാവിലെ ഹോസ്റ്റലിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അഫ്ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്‌ട്ര വിദ്യാർത്ഥികൾ ഗുജറാത്ത് സർവകലാശാലയുടെ ഇന്റർനാഷണൽ ബോയ്‌സ് ഹോസ്റ്റൽ ബ്ലോക്ക്-എയിൽ ശനിയാഴ്ച രാത്രി നമസ്‌കാരം നടത്തുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. എക്‌സിൽ പങ്കുവെച്ച സംഭവത്തിന്റെ വീഡിയോകളിൽ ചിലർ ഹോസ്റ്റലിലെ ഇരുചക്രവാഹനങ്ങൾ നശിപ്പിക്കുന്നതും കാണാം.
രാത്രി 10.30 ഓടെ വിദേശ വിദ്യാർത്ഥികൾ നമസ്‌കരിക്കുമ്പോൾ 20-25 പേർ അവിടെ നമസ്‌കരിക്കുന്നത് എന്തിനാണെന്ന് ചോദിച്ചതായും ഒരു പള്ളിയിൽ പോയി വേണമെങ്കിൽ അങ്ങനെ ചെയ്യാൻ പറഞ്ഞതായും സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച പോലീസ് കമ്മീഷണർ മാലിക് പറഞ്ഞു. ഇത് ഹോസ്റ്റൽ മുറികളിൽ വാക്കേറ്റത്തിനും കല്ലേറിനും നാശനഷ്ടങ്ങൾക്കും കാരണമായി. “രാത്രി 10.51 ന് ആരോ പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു, രാത്രി 10.56 ന് പിസിആർ വാൻ സ്ഥലത്തെത്തി,” മാലിക് പറഞ്ഞു, “സംഭവം ഞങ്ങൾ ഗൗരവമായി എടുത്തിട്ടുണ്ട്, കർശന നടപടിയെടുക്കും.”
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ഒരു പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്, എല്ലാ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്യും, ”അദ്ദേഹം പറഞ്ഞു.
“രാത്രി 10.30 ഓടെ നമസ്‌കാരത്തിനിടെ ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ച് കൊണ്ട് മുപ്പതോളം പേരടങ്ങുന്ന സംഘം ഹോസ്റ്റലിൽ പ്രവേശിച്ച് അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ നാല് വിദ്യാർത്ഥികളിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മുനിസിപ്പൽ കോർപ്പറേഷന് കീഴിലുള്ള എസ്വിപി ആശുപത്രിയിലാണ് അവർ ചികിത്സയിലുള്ളത്. ഇന്ത്യൻ എക്‌സ്പ്രസിനോട് സംസാരിച്ച ജമാൽപൂർ ഖാദിയയിലെ കോൺഗ്രസ് എംഎൽഎ ഇമ്രാൻ ഖേദാവാല പറഞ്ഞു,
ശനിയാഴ്ച രാത്രി ആദ്യം സ്ഥലത്തെത്തിയ ഖെദാവാല, മുൻ എംഎൽഎ ഗ്യാസുദ്ദീൻ ഷെയ്ഖ് എന്നിവർ ചേർന്നാണ് വിദ്യാർഥികളെ ആശുപത്രിയിലെത്തിച്ചത്. ഹോസ്റ്റൽ സെക്യൂരിറ്റി ജീവനക്കാരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം, ആക്രമണത്തിന് ശേഷം പോലീസും എത്തിയെന്ന് ഖെദാവാല പറഞ്ഞു. “ഈ വിദേശ വിദ്യാർത്ഥികളുടെ മുറികൾ കൊള്ളയടിക്കുകയും അവരുടെ ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും നശിപ്പിക്കുകയും ചെയ്തു,” എംഎൽഎ കൂട്ടിച്ചേർത്തു.
Read More:
- ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ഏഴ് ഘട്ടങ്ങളിലായി ; കേരളത്തിൽ ഏപ്രിൽ 26 ന്
- ഇലക്ടറൽ ബോണ്ടുകൾ മോദിയുടെ 'ഗുണ്ടാ' പിരിവെന്ന് രാഹുൽ ഗാന്ധി
- തൊഴിലാളിയിൽനിന്നും ലോട്ടറി രാജാവായി മാറിയ സാന്റിയാഗോ മാർട്ടിൻ; തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയവരിൽ നമ്പർ 1
- ഇലക്ട്രൽ ബോണ്ട്; ആദ്യ അഞ്ചിൽ മൂന്നു കമ്പനികളും ബോണ്ട് വാങ്ങിയത് ഇഡി- ഐടി അന്വേഷണം നേരിടുമ്പോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.