/indian-express-malayalam/media/media_files/1zrXNhuAPUaN9Y2y8Yd6.jpg)
പൊലീസിന് നേരെയും സമരം ചെയ്ത ഡോക്ടർമാർക്ക് നേരെയും ആക്രമണം ഉണ്ടായി (എക്സ്‌പ്രസ് ചിത്രം)
കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പശ്ചിമ ബംഗാളിൽ പ്രതിഷേധം ആളിക്കത്തുകയാണ്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ആശുപത്രിക്കുനേരെ ആക്രമണം നടത്തിയ ഒൻപതുപേരെ കസ്റ്റഡിയിലെടുത്തതായി കൊൽക്കത്ത പൊലീസ് അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ ആശുപത്രിയിൽ സുരക്ഷ ശക്തമാക്കണമെന്ന് നഴ്‌സുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രികളിൽ ഇത്തരം ഗുണ്ടായിസം അംഗീകരിക്കാനാവില്ലെന്ന് നഴ്സുമാര്‍ പിടിഐയോട് പറഞ്ഞു. പുറത്തു നിന്നെത്തിയ സംഘം വ്യാഴാഴ്ച പുലർച്ചയോടെ മെഡിക്കൽ കോളജ് ആശുപത്രിയും പ്രതിഷേധപ്പന്തലും അടിച്ചു തകർക്കുകയായിരുന്നു.
ആക്രമികൾ നിരവധി വാഹനങ്ങളും നശിപ്പിച്ചു. പൊലീസിന് നേരെയും സമരം ചെയ്യുന്ന ഡോക്ടർമാർക്ക് നേരെയും ആക്രമണം ഉണ്ടായി. സംഘർഷത്തിന് കാരണം തെറ്റായ മാധ്യമ പ്രചാരണമാണെന്ന് കൊൽക്കത്ത പൊലീസ് കമ്മീഷണർ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ മാധ്യമ പ്രചാരണത്തിൻ്റെ ഭാഗമായല്ലാ ആക്രമണമുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പ്രതികരിച്ചു. പൊലീസിന്റെ സ്വന്തം പ്രവൃത്തികൊണ്ട് തന്നെയാണ് ജനങ്ങളുടെ രോഷത്തിനും മാധ്യമങ്ങളുടെ വിമർശനത്തിനും പൊലീസ് ഇരയായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൊൽക്കത്ത പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന കേസ് കഴിഞ്ഞ ദിവസം സിബിഐക്ക് കൈമാറിയിരുന്നു. കൊൽക്കത്ത ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ഫൊറൻസിക് വിദഗ്ധർ അടക്കം അന്വേഷണസംഘത്തിലുണ്ട്. പിജി ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗവർണർ സി.വി ആനന്ദ ബോസ് പ്രതിഷേധിക്കുന്ന ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തി. സർവകലാശാലകൾ വനിതാ വിദ്യാർത്ഥികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഗവർണർ നിർദേശിച്ചിട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.