/indian-express-malayalam/media/media_files/cqtHJt4BKdie1LYj2o2i.jpg)
ഗംഗോപാധ്യായക്കിതരെ തൃണമൂൽ കോൺഗ്രസ് നൽകിയ പരാതിയിലാണ് കമ്മീഷന്റെ നടപടി
കൊൽകത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ അപകർത്തീപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ മുൻ കൽക്കട്ട ഹൈക്കോടതി ജഡ്ജിയും ബിജെപി സ്ഥാനാർത്ഥിയുമായ അഭിജിത് ഗംഗോപാധ്യായയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഗംഗോപാധ്യായക്കിതരെ തൃണമൂൽ കോൺഗ്രസ് നൽകിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. മമതയ്ക്കെതിരായി ഗംഗോപാധ്യായ നടത്തിയ പരാമർശങ്ങൾ അനുചിതവും പെരുമാറ്റ ചട്ടങ്ങളുടെ വ്യക്തമായ ലംഘനവുമാണെന്ന വിലയിരുത്തലിലാണ് നടപടി.
പശ്ചിമ ബംഗാളിലെ തംലുക്ക് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ അഭിജിത് ഗംഗോപാധ്യായ കിഴക്കൻ മിഡ്‌നാപൂരിൽ ബുധനാഴ്ച നടന്ന പൊതുയോഗത്തിനിടെ നടത്തിയ പരമാർശങ്ങളാണ് പരാതിയുടെ അടിസ്ഥാനം. പ്രസംഗത്തിനെതിരെ തൃണമൂൽ കോൺഗ്രസ് വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഗംഗോപാധ്യായയുടെ പ്രസംഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും തൃണമൂൽ കോൺഗ്രസ് പരാതിക്കൊപ്പം സമർപ്പിച്ചിരുന്നു.
പരാതി പരിഗണിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസംഗത്തിൽ അഭിജിത് ഗംഗോപാധ്യായ നടത്തിയിരിക്കുന്നത് അനുചിതവും അനീതിപരവും മാന്യതയ്‌ക്ക് നിരക്കാത്തതും മോശം അഭിരുചി പ്രോത്സാഹിക്കുന്നതുമാണെന്ന് വിലയിരുത്തി. ഒപ്പം ഗംഗോപാധ്യായ നടത്തിയിരിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശങ്ങളുടെ പ്രഥമദൃഷ്ട്യായുള്ള ലംഘനമാണെന്നും കമ്മീഷൻ നോട്ടീസിൽ വ്യക്തമാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജഡ്ജി സ്ഥാനം രാജിവെച്ച് ബിജെപിയിൽ ചേർന്ന ഗംഗോപാധ്യായയോട് മെയ് 20ന് വൈകിട്ട് അഞ്ചിനകം നോട്ടീസിന് മറുപടി നൽകാനാണ് കമ്മീഷന്റെ നിർദ്ദേശം. അതേ സമയം തിരഞ്ഞെടുപ്പ് റാലിയിൽ ഗംഗോപാധ്യായ മമതാ ബാനർജിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തുന്നതായുള്ള വീഡിയോ വ്യാജമാണെന്നാണ് ബിജെപിയുടെ മറുവാദം.
പാർട്ടികളും സ്ഥാനാർത്ഥികളും എതിരാളികളുടെ സ്വകാര്യ ജീവിതത്തിന്റെ വശങ്ങളെ വിമർശിക്കരുതെന്നും സ്ഥിരീകരിക്കാത്ത ആരോപണങ്ങൾ ഉന്നയിക്കരുതെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശം. ഒപ്പം ക്ഷുദ്രകരമോ മാന്യതയെയും ധാർമ്മികതയെയും വ്രണപ്പെടുത്തുന്നതോ ആയ പ്രസ്താവനകൾ നടത്തരുത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടികൾക്കായി മാർച്ച് 1 ന് നൽകിയ നിർദ്ദേശങ്ങളിൽ ഈ നിർദ്ദേശങ്ങൾ പിന്തുടരാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിരുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us