/indian-express-malayalam/media/media_files/FClgsLHKLAF21heNfbkI.jpg)
അരവിന്ദ് കേജ്രിവാൾ (ഫയൽ ചിത്രം)
ഡൽഹി: മദ്യ നയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. കേജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ജൂലൈ 3 വരെ നീട്ടിക്കൊണ്ട് ഡൽഹി കോടതിയാണ് ഉത്തരവിട്ടത്. അതേസമയം ഡൽഹി റൂസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി നിയയ് ബിന്ദുവും കേജ്രിവാളിന്റെ ജാമ്യഹർജിയിൽ വാദം കേൾക്കുന്നുണ്ട്. കേജ്‌രിവാൾ റൂസ് അവന്യൂ കോടതിയിൽ ഇടക്കാല ജാമ്യത്തിനും സാധാരണ ജാമ്യത്തിനുമുള്ള ഹർജികളാണ് സമർപ്പിച്ചിട്ടുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതി ജൂൺ 1 വരെ ഇടക്കാല ജാമ്യം അനുവദിച്ചതിന് ശേഷം കേജ്രിവാൾ തിഹാർ ജയിലിലേക്ക് തിരികെയെത്തിയിരുന്നു.
മെഡിക്കൽ കാരണങ്ങളാൽ ജാമ്യം വേണമെന്നുള്ള കേജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ റൂസ് അവന്യു കോടതി ഇതിനകം തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. ഡൽഹി എക്‌സൈസ് നയത്തിന്റെ രൂപീകരണത്തിൽ കേജ്‌രിവാളിന് നേരിട്ട് പങ്കുള്ളതായി ഇഡി നേരത്തെ ആരോപിച്ചിരുന്നു, 'സൗത്ത് ഗ്രൂപ്പിന്' - ദക്ഷിണേന്ത്യയിലെ ഒരു കൂട്ടം വ്യക്തികൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ പരിഗണിച്ച് തയ്യാറാക്കിയതാണ് മദ്യനയമെന്നാണ് ഇ.ഡിയുടെ പ്രധാന ആരോപണം. നയരൂപീകരണത്തിലെ അഴിമതിയുടെ പ്രതിഫലമായി 100 കോടി രൂപ AAP നേതാക്കൾക്ക് ലഭിച്ചിട്ടുണ്ട്. ഇത് 2021-2022 ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നും ഏജൻസി ആരോപിച്ചു.
അതേ സമയം സൗത്ത് ഗ്രൂപ്പ് എഎപിക്ക് 100 കോടി രൂപ നൽകിയെന്ന ആരോപണം തെളിയിക്കുന്ന രേഖകൾ ഒന്നും തന്നെയില്ലെന്ന് കേജ്രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിക്രം ചൗധരി പറഞ്ഞു."ഇഡി എന്നത് ഇപ്പോൾ അടിച്ചമർത്തലിന്റെ ഏറ്റവും വലിയ ഉപകരണമാണ്... കുറ്റാരോപിതർ മരിക്കും, ജഡ്ജിമാർ മാറും, പക്ഷേ അവരുടെ അന്വേഷണങ്ങൾ പിന്നെയും തുടരും," അദ്ദേഹം കൂട്ടിച്ചേർത്തു.
കേജ്‌രിവാളിന്റെ അഭിഭാഷകൻ പ്രധാനമായും മൂന്ന് വാദങ്ങളാണ് കോടതിയിൽ ഉന്നയിച്ചത്. അറസ്റ്റിന്റെ സമയം, തെളിവുകളുടെ ഗുണനിലവാരം, മുൻകൂർ (അഴിമതി കേസ്) കുറ്റകൃത്യത്തിൽ അദ്ദേഹം പ്രതിയല്ല എന്ന വസ്തുത. കേജ്രിവാൾ അറസ്റ്റിലാകുന്നതിന് മുമ്പ് ഒന്നര വർഷമായി കേസ് നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹത്തിനെതിരായ എല്ലാ തെളിവുകളും ഇതിനകം ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മാത്രമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് അറസ്റ്റിന്റെ രാഷ്ട്രീയ ലക്ഷ്യത്തെ ഉന്നം വെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. മദ്യ നയ കേസിൽ മാർച്ച് 21നാണ് മുഖ്യമന്ത്രി കേജ്‌രിവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
Read More
- 'ചെറിയൊരു തീപ്പൊരി മതി ഈ സർക്കാർ വീഴാൻ'; എൻഡിഎ സർക്കാർ ദുർബലമെന്ന് രാഹുൽ ഗാന്ധി
- ലോക്സഭ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ്; കണക്കുകൂട്ടലുകളുമായി ഭരണ-പ്രതിപക്ഷ പാർട്ടികൾ
- ബംഗാളിൽ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 5 മരണം; രക്ഷാപ്രവർത്തനം തുടരുന്നു
- സമവായത്തിന്റെ ‘ക്ലാസിക് ഉദാഹരണം’; അയോധ്യാ തർക്കത്തിൽ തിരുത്തിയെഴുത്തുമായി എൻസിഇആർടി പാഠപുസ്തകം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.