/indian-express-malayalam/media/media_files/aq7mXr3USXx4wQuRFvUd.jpg)
എക്സ്പ്രസ് ഫൊട്ടോ
ഡൽഹി: രണ്ടാം ഘട്ട കർഷക സമരത്തിന് സംഘടനകൾ ആഹ്വാനം നൽകിയ സാഹചര്യത്തിൽ കർഷക സംഘടനകളുടെ യോഗം വിളിച്ച് കേന്ദ്ര സർക്കാർ. കർഷക സംഘടനകളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച്ച രാജ്യതലസ്ഥാനത്തേക്ക് ഡൽഹി ചലോ മാർച്ച് നടക്കുന്നത് ഒഴിവാക്കാനാണ് കേന്ദ്രത്തിന്റെ തിടുക്കപ്പെട്ടുള്ള നീക്കം. ഇത് സംബന്ധിച്ച് പ്രാഥമികമായ ആശയവിനിമയം സർക്കാരും കർഷക സംഘടനാ നേതാക്കളുമായി നടന്നു. ഇതേ തുടർന്നാണ് നാളെ യോഗം ചേരാൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.
കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രാലയം, സംയുക്ത കിസാൻ മോർച്ച (നോൺ-പൊളിറ്റിക്കൽ) കോ-ഓർഡിനേറ്റർ ജഗ്ജിത് സിംഗ് ദല്ലേവാളിനും കിസാൻ മസ്ദൂർ മോർച്ച (കെഎംഎം) കോർഡിനേറ്റർ സർവാൻ സിംഗ് പന്ദേറിനും യോഗത്തിലേക്ക് ക്ഷണിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാത്രി വൈകി കത്ത് കൈമാറിയിട്ടുണ്ട്. ഫെബ്രുവരി 12-ന് വൈകുന്നേരം 5 മണിക്ക് ചണ്ഡീഗഡിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ (മാഗ്‌സിപ) നടക്കുന്ന യോഗത്തിൽ കൃഷി മന്ത്രി അർജുൻ മുണ്ട, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പിയൂഷ് ഗോയൽ, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവരുൾപ്പെടെ മൂന്നംഗ കേന്ദ്രസംഘം പങ്കെടുക്കും. കർഷകരുടെ ആവശ്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് കത്തിൽ പറയുന്നു.
വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പ് വരുത്തുന്നതിനുള്ള നിയമം കൊണ്ടുവരുന്നത് ഉൾപ്പെടെ നിരവധി ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുന്നതിനായാണ് എസ്‌കെഎമ്മും (രാഷ്ട്രീയേതര) കെഎംഎമ്മും 200-ലധികം കർഷക യൂണിയനുകളുടെ 'ഡൽഹി ചലോ' മാർച്ച് പ്രഖ്യാപിച്ചത്.
നേരത്തെ, മൂന്ന് മന്ത്രിമാരും വ്യാഴാഴ്ച ചണ്ഡീഗഡിലെത്തി കർഷക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആ യോഗം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നാണ് ഏകോപിപ്പിച്ചത്. ഇപ്പോൾ റദ്ദാക്കിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിനിടെ കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്നത് സംബന്ധിച്ച് ഒരു പൊതു ആവശ്യം ഉയർന്നുവന്നതായി പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. വ്യാജ വിത്ത് നിർമ്മാതാക്കൾക്കും വിൽപനക്കാർക്കും മാതൃകാപരമായ ശിക്ഷ നൽകാനുള്ള നിയമം നടപ്പിലാക്കുന്നതും കേന്ദ്രമന്ത്രിമാർ അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു.
യോഗത്തിന് തൊട്ടുപിന്നാലെ, ഭരണകക്ഷിയായ ആം ആദ്മി തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ മാൻ കേന്ദ്രത്തിനും കർഷകർക്കും ഇടയിലുള്ള പാലമായി നിൽക്കുന്നുവെന്നുള്ള പോസ്റ്റ് പങ്കിട്ടിരുന്നു. “കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രത്തെ അറിയിക്കാൻ പഞ്ചാബ് സർക്കാർ എപ്പോഴും തോളോട് തോൾ ചേർന്ന് നിൽക്കും. അവരുടെ അവകാശങ്ങൾ സുരക്ഷിതമാക്കുകയും ചെയ്യും പോസ്റ്റിൽ പറഞ്ഞു.
കത്തിനെക്കുറിച്ചും രണ്ടാം റൗണ്ട് യോഗത്തെക്കുറിച്ചുമുള്ള ചോദ്യത്തിന് “ആദ്യ ഘട്ട ചർച്ചയിൽ കർഷക നേതാക്കളുടെ 10 അംഗ പ്രതിനിധി സംഘമാണ് പങ്കെടുത്തത്. ഫെബ്രുവരി 12 ന് നടക്കുന്ന യോഗത്തിൽ പ്രതിനിധി സംഘം വലുതായിരിക്കും. യോഗത്തിൽ പങ്കെടുക്കുന്ന നേതാക്കളുടെ പേരുകൾ ഞങ്ങൾ ഉടൻ തീരുമാനിക്കും. കർഷക നേതാവ് ദല്ലേവാൾ പറഞ്ഞു. ചർച്ചകൾ പരാജയപ്പെട്ടാൽ പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്ക് രണ്ടായിരത്തിലധികം ട്രാക്ടറുകളുടെ വാഹനവ്യൂഹം നീങ്ങുമെന്ന് ദല്ലേവാൾ മുന്നറിയിപ്പ് നൽകി. 2020 നവംബറിൽ ചെയ്തതുപോലെ എല്ലാ ബാരിക്കേഡുകളും ഞങ്ങൾ തകർക്കും. യുപിയിൽ നിന്ന് 500-ലധികം ട്രാക്ടറുകളും രാജസ്ഥാനിൽ നിന്ന് 200-ഓളം ട്രാക്ടറുകളും മാർച്ചിൽ പങ്കെടുക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചാബ്, ഹരിയാന, ഡൽഹി സർക്കാരുകൾ ദേശീയ തലസ്ഥാനത്തേക്ക് മാർച്ച് ചെയ്യുന്ന കർഷകരെ ഏതെങ്കിലും തരത്തിൽ അടിച്ചമർത്താൻ ശ്രമിച്ചാൽ അതിനെ ശക്തമായി തന്നെ നേരിടും. തങ്ങളുടെ യൂണിയനിലെ അംഗങ്ങൾ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ (ലഖോവൽ) ജനറൽ സെക്രട്ടറി ഹരീന്ദർ സിംഗ് ലഖോവലും വ്യക്തമാക്കി.
സംയുക്ത കിസാൻ മോർച്ചയുടെ (എസ്‌കെഎം) ദേശീയ കോർഡിനേഷൻ കമ്മിറ്റി അംഗമാണ് ലഖോവൽ. അതേ സമയം ഡൽഹി ചലോ പ്രതിഷേധ മാർച്ചിന്റെ ഭാഗമല്ല എസ്‌കെഎം. പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാനുള്ള തീരുമാനം തന്റെ യൂണിയന്റേത് മാത്രമാണെന്നും എസ്‌കെഎമ്മിന്റേതല്ലെന്നും ലഖോവൽ വ്യക്തമാക്കി.
Read More
- നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ച; തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിയുമായി അടുക്കാൻ ജഗൻ മോഹൻ റെഡ്ഡി
- നരസിംഹ റാവു, ചൗധരി ചരൺ സിംഗ്, എം എസ് സ്വാമിനാഥൻ എന്നിവർക്ക് ഭാരതരത്ന
- അഴിമതിക്കേസുകളുടെ കൂട്ടം മുതൽ പണപ്പെരുപ്പവും കിട്ടാക്കടങ്ങളും വരെ; ധവളപത്രത്തിന്റെ രാഷ്ട്രീയം
- ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ എങ്ങനെ പോരാടണമെന്ന് ബംഗാൾ വഴി കാട്ടും; മമതാ ബാനർജി
- '10 സാൽ അന്യായ് കാൽ'; മോദി സർക്കാരിനെതിരെ ബ്ലാക്ക് പേപ്പറുമായി കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.