/indian-express-malayalam/media/media_files/oiZX7tKT8VRQfjyVUKfX.jpg)
എക്സപ്രസ് ഫൊട്ടോ
ഗുവാഹത്തി: മുസ്ലീം വിവാഹ നിയമം റദ്ദാക്കിയ നടപടിയിൽ കോൺഗ്രസിന്റെ നിലപാടിനെ വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. വിഷയം നിയമസഭയിൽ അവതരിപ്പിക്കുന്നതിന് മുൻപ് അടിയന്തിര പ്രമേയമായി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. മുസ്ലീം കുട്ടികളുടെ ഭാവി വെച്ചുള്ള രാഷ്ട്രീയം കളിക്കാൻ കോൺഗ്രസിന് നാണമില്ലേയെന്നും ഈ ഏർപ്പാടിന് താൻ 2026 ഓടെ പൂർണ്ണമായും അവസാനം കാണുമെന്നും പ്രതിപക്ഷത്തെ കടന്നാക്രമിച്ചുകൊണ്ട് ഹിമന്ത നിയമസഭയിൽ വ്യക്തമാക്കി.
ചോദ്യോത്തര വേളയുടെ അവസാനത്തിൽ, ഈ തീരുമാനം ചർച്ച ചെയ്യുന്നതിനായി എഐയുഡിഎഫ് എംഎൽഎ കരിം ഉദ്ദിൻ ബർഭൂയ്യയാണ് അടിയന്തിര പ്രമേയത്തിന് അനുമതി തേടിയത്. എന്നാൽ സ്പീക്കർ ബിശ്വജിത് ഡൈമേരി അനുമതി നിഷേധിച്ചു. ഇതുവരെ വിഷയം നിയമസഭയിൽ അവതരിപ്പിച്ചിട്ടില്ലെന്നും അസാധുവാക്കൽ ബിൽ നിയമസഭയിൽ കൊണ്ടുവരുമ്പോൾ പ്രതിപക്ഷത്തിന് വിഷയം ചർച്ച ചെയ്യാമെന്നും സ്പീക്കർ വ്യക്തമാക്കി.
എന്നാൽ തീരുമാനം എടുക്കുന്നതിന് മുമ്പ് തന്നെ വിഷയം ചർച്ച ചെയ്യണമെന്ന് ബർഭൂയ്യ ആവശ്യപ്പെട്ടു. നിയമസഭാ സമ്മേളനം നടക്കുമ്പോൾ സർക്കാർ തീരുമാനമെടുത്താൽ അത് നിയമസഭയിൽ ചർച്ച ചെയ്യണമെന്നും കോൺഗ്രസ് നേതാവ് ദേബബ്രത സൈകിയ പറഞ്ഞു. സർക്കാർ സ്ഥാപിതമായ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്ന് പ്രസ്താവിക്കാൻ മുഖ്യമന്ത്രി ശർമ്മ എഴുന്നേറ്റപ്പോൾ, അടിയന്തര പ്രമേയം സഭയിൽ കൊണ്ടുവരാതിരുന്നിട്ടും മുഖ്യമന്ത്രി പ്രസ്താവന ഇറക്കുന്നതിൽ പ്രതിപക്ഷ എംഎൽഎ അഖിൽ ഗൊഗോയ് പ്രതിഷേധം ആരംഭിച്ചു.
എന്തായാലും പ്രതിപക്ഷ എംഎൽഎമാർ ഈ വിഷയത്തിൽ സംസാരിക്കുന്നതിനാൽ താൻ തന്റെ നിലപാട് വ്യക്താമാക്കുകയാണെന്ന് പറഞ്ഞ ഹിമന്ത പ്രതിപക്ഷത്തെ കടന്നാക്രമിക്കാനാണ് ആ അവസരം വിനിയോഗിച്ചത്. “ഞങ്ങൾ എന്തിനാണ് ഈ നിയമം റദ്ദാക്കുന്നത്? ഈ നിയമത്തിൽ 5 ഉം 6 ഉം വയസ്സുള്ള കുട്ടികൾക്കും വിവാഹിതരാകാൻ വ്യവസ്ഥകളുണ്ട്. എഐയുഡിഎഫിൽ നിന്നുള്ള ആളെയും കോൺഗ്രസിൽ നിന്നുള്ള ആളെയും സംസാരിക്കാൻ അനുവദിക്കുന്നതിൽ എനിക്ക് പ്രശ്‌നമില്ല... എന്നാൽ സ്പീക്കറാണ് അത് നിരസിച്ചത്. എന്നാൽ നിങ്ങളിൽ ആർക്കെങ്കിലും ഇത്തരമൊരു ക്രൂരമായ പ്രവൃത്തിയെ പിന്തുണയ്ക്കുകയും അതിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുകയും ചെയ്താൽ നിങ്ങൾക്ക് സംസാരിക്കാം. പിന്നെ കുട്ടികളുടെ കാര്യം ചിന്തിക്കുക. അഞ്ചോ ആറോ വയസ്സുള്ള പെൺകുട്ടിയെ അസമിൽ വിവാഹം കഴിക്കാൻ ഞാൻ അനുവദിക്കില്ല. നിങ്ങൾക്കുള്ള മറുപടി ഇത്ര മാത്രമാണ്. ആസാമിൽ ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം ശൈശവ വിവാഹം അനുവദിക്കില്ല.
ഇതിന് പിന്നാലെ പ്രതിപക്ഷ എംഎൽഎമാരിൽ നിന്ന് പ്രതിഷേധം ശക്തമായപ്പോൾ ശർമ്മയും അതേ നാണയത്തിൽ തിരിച്ചടിച്ചു. “മുസ്‌ലിം സമൂഹത്തിലെ കുട്ടികളുമായി ബിസിനസ്സ് ചെയ്യാൻ നിങ്ങളെ അനുവദിക്കില്ല. അത് മനസ്സിലാക്കുക. നിങ്ങളെ രാഷ്ട്രീയമായി വെല്ലുവിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 2026-ന് മുമ്പ് ഞാൻ ഈ കട പൂട്ടും. ഇന്ന് കോൺഗ്രസ് ശൈശവ വിവാഹത്തിന് അനുകൂലമായി നിലകൊള്ളുന്നുവെന്നും അതിൽ നിങ്ങൾക്ക് നാണമില്ലേയെന്നും ഹിമന്ത ചോദിച്ചു.
പകരം നിയമത്തിലെ പ്രസക്തഭാഗം ഭേദഗതി ചെയ്യാമായിരുന്നുവെന്ന് സൈകിയ പറയുകയും "ഇന്ത്യൻ ഭരണഘടന മുസ്ലീം വിവാഹവും വിവാഹമോചനവും അനുവദിക്കുന്നുണ്ടെന്ന്" ആക്രോശിക്കുകയും ചെയ്തതോടെ പ്രതിഷേധിച്ച പ്രതിപക്ഷ എംഎൽഎമാരുടെ മൈക്കുകൾ ഓഫ് ചെയ്യാൻ സ്പീക്കർ നിർദേശിച്ചു. തുടർന്ന് പ്രതിപക്ഷ എംഎൽഎമാർ സഭയുടെ നടുത്തളത്തിൽ തടിച്ചുകൂടി സ്പീക്കർക്ക് മുന്നിൽ പ്രതിഷേധിച്ചു പിന്നാലെ തന്നെ എഐയുഡിഎഫ് എംഎൽഎമാർ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും സഭയ്ക്ക് പുറത്ത് പ്രതിഷേധിക്കുകയും ചെയ്തു.
ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ ആദ്യ പടിയെന്നോണമാണ് സംസ്ഥാനത്ത് മുസ്ലീം വിവാഹ നിയമം അസാധുവാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മന്ത്രി ജയന്ത മല്ല ബറുവയാണ് നിയമം പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ശൈശവ വിവാഹം തടയാനാണ് തീരുമാനമെന്ന് ബറുവയും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും വ്യക്തമാക്കിയിരുന്നു, യഥാക്രമം 18-നും 21-നും താഴെ പ്രായമുള്ള വധൂവരന്മാരുടെ വിവാഹം സാധ്യമാക്കുന്ന വ്യവസ്ഥ നിയമത്തിലുണ്ടെന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.