/indian-express-malayalam/media/media_files/2025/02/09/Zz1MNB0Nr6cp7sdnNWYm.jpg)
അരവിന്ദ് കേജ്‌രിവാൾ
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ കനത്ത തോൽവിക്ക് കാരണമായത് കോൺഗ്രസ്. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വോട്ടുകളേക്കാൾ കുറഞ്ഞ വോട്ടുകൾക്കാണ് പലയിടത്തും എഎപി സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത്. കോൺഗ്രസ്-എഎപി സഖ്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നുവെങ്കിൽ ഒരു പക്ഷേ ഈ വോട്ടുകൾ എഎപിയുടെ വിജയിപ്പിക്കുമായിരുന്നു.
കേജ്‌രിവാൾ ന്യൂഡൽഹിയിൽ പരാജയപ്പെട്ടെങ്കിൽ, മനീഷ് സിസോദിയ ജങ്പുരയിൽ നിന്നും, സൗരഭ് ഭരദ്വാജ് ഗ്രേറ്റർ കൈലാഷിൽ നിന്നും, സോമനാഥ് ഭാരതി മാളവ്യ നഗറിൽ നിന്നും, ദുർഗേഷ് പഥക് രജീന്ദർ നഗറിൽ നിന്നും പരാജയപ്പെട്ടു. ഈ സീറ്റുകളിലെല്ലാം ബിജെപി സ്ഥാനാർത്ഥി നേടിയ ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ടുകൾ കോൺഗ്രസിന് ലഭിച്ചു. ഇത് എഎപിയുടെ വിജയത്തെ ബാധിച്ചു. ആകെ 70 സീറ്റുകളിൽ 13 ഇടങ്ങളിലും കോൺഗ്രസിന് ബിജെപിയുടെ ഭൂരിപക്ഷത്തെക്കാൾ കൂടുതൽ വോട്ടുകൾ ലഭിച്ചു.
2013 മുതൽ മൂന്ന് തവണ ആം ആദ്മി പാർട്ടി മേധാവി വിജയിച്ച സീറ്റിൽ ബിജെപിയുടെ പർവേഷ് വർമ്മ 4,089 വോട്ടുകൾക്ക് കേജ്‌രിവാളിനെ പരാജയപ്പെടുത്തി. ന്യൂഡൽഹി സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി സന്ദീപ് ദീക്ഷിത് 4,568 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. രണ്ടുതവണ എംപിയായ വർമ്മ, 2013 ൽ മെഹ്‌റോളി സീറ്റിൽ വിജയിച്ചതിനുശേഷം കുറച്ചുകാലം എംഎൽഎ ആയിരുന്നു. മുൻ ഡൽഹി മുഖ്യമന്ത്രിയും ബിജെപിയിലെ അന്തരിച്ച സാഹിബ് സിംഗ് വർമ്മയുടെ മകനുമാണ് അദ്ദേഹം.
ജങ്പുരയിൽ മുൻ ഉപമുഖ്യമന്ത്രി സിസോദിയയെ ബിജെപിയുടെ തർവീന്ദർ സിങ് മർവ വെറും 675 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി ഫർഹാദ് സൂരിക്ക് 7,350 വോട്ടുകൾ ലഭിച്ചു. ഗ്രേറ്റർ കൈലാഷിൽ, എഎപിയുടെ ഭരദ്വാജ് ബിജെപിയുടെ ശിഖ റോയിയോട് 3,188 വോട്ടുകൾക്ക് പരാജയപ്പെട്ടു. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി ഗാർവിത് സിംഗ്വിക്ക് 6,711 വോട്ടുകൾ ലഭിച്ചു.
മാളവ്യ നഗറിൽ എഎപി സ്ഥാനാർത്ഥി സോമനാഥ് ഭാരതി ബിജെപിയുടെ മുൻ കൗൺസിലറായ സതീഷ് ഉപാധ്യായയോട് 2,131 വോട്ടുകൾക്ക് പരാജയപ്പെട്ടു. കോൺഗ്രസ് സ്ഥാനാർത്ഥി ജിതേന്ദർ കുമാർ കൊച്ചാർ 6,770 വോട്ടുകൾ നേടി. സുപ്രീം കോടതിയിലും ഡൽഹി ഹൈക്കോടതി അഭിഭാഷകനുമായ ഭാരതി 2013 മുതൽ മാളവ്യ നഗറിൽ നിന്നുള്ള സിറ്റിങ് എംഎൽഎയായിരുന്നു.
പരാജയപ്പെട്ട മറ്റൊരു പ്രമുഖ എഎപി നേതാവായിരുന്നു ഡെപ്യൂട്ടി സ്പീക്കർ രാഖി ബിർള. മൂന്ന് തവണ മംഗോൾ പുരി എംഎൽഎയായിരുന്ന ബിർള ഇത്തവണ മദിപൂരിൽ നിന്ന് മത്സരിച്ചു. ബിജെപിയുടെ കൈലാഷ് ഗാംഗ്‌വാളിനോട് 10,899 വോട്ടുകൾക്ക് പരാജയപ്പെട്ടു, അതേസമയം, കോൺഗ്രസ് സ്ഥാനാർത്ഥി ജെ പി പൻവാറിന് 17,958 വോട്ടുകൾ ലഭിച്ചു.
രജീന്ദർ നഗറിൽ ദുർഗേഷ് പഥക് ബിജെപിയുടെ ഉമാങ് ബജാജിനോട് 1,231 വോട്ടുകൾക്ക് പരാജയപ്പെട്ടു. കോൺഗ്രസ് സ്ഥാനാർത്ഥി വിനീത് യാദവ് ഇവിടെ 4,015 വോട്ടുകൾ നേടി. എഎപി സംഗം വിഹാർ എംഎൽഎ ദിനേശ് മൊഹാനിയ ബിജെപിയുടെ ചന്ദൻ കുമാർ ചൗധരിയോട് വെറും 344 വോട്ടുകൾക്ക് പരാജയപ്പെട്ടു. കോൺഗ്രസിന്റെ ഹർഷ് ചൗധരിക്ക് 15,863 വോട്ടുകൾ ലഭിച്ചു. ബാദ്‌ലി, ഛത്തർപൂർ, മെഹ്‌റൗളി, നംഗ്ലോയ് ജാട്ട്, തിമർപൂർ, ത്രിലോക്പുരി എന്നിവയാണ് എഎപി സ്ഥാനാർത്ഥികൾ സമാനമായ രീതിയിൽ പരാജയപ്പെട്ട മറ്റ് സീറ്റുകൾ.
Read More
- മനീഷ് സിസോദിയ മുതൽ കേജ്രിവാൾവരെ: ഡൽഹിയിൽ തോറ്റത് എഎപിയുടെ ശക്തരായ നേതാക്കൾ
- ഡൽഹിയെ ആര് നയിക്കും? മുഖ്യമന്ത്രിക്കായി ബിജെപിയിൽ ചര്ച്ച
- ആഡംബരവും അഹങ്കാരവും പരാജയപ്പെട്ടു; ജനങ്ങളുടെ സ്നേഹം വികസനത്തിന്റെ രൂപത്തിൽ നൂറിരട്ടിയായി തിരികെ നൽകുമെന്ന് പ്രധാനമന്ത്രി
- എക്സിറ്റ് പോളുകൾ തള്ളി വിജയം ഉറപ്പിച്ച് ആം ആദ്മി; കോൺഗ്രസുമായി ചർച്ചയ്ക്കും തയ്യാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.