/indian-express-malayalam/media/media_files/fiZHMSRZtXRCUeoXkykh.jpg)
തമിഴ്നാടിന്റെ പ്രദേശിക വികാരമുയർത്തിക്കാണ്ടാണ് സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രി കോൺഗ്രസിനെ വിമർശിച്ചത്
ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുമ്പോൾ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാടിന്റെ പ്രദേശിക വികാരമുയർത്തിക്കാണ്ടാണ് സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രി കോൺഗ്രസിനെ വിമർശിച്ചത്. കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തത് കോൺഗ്രസാണെന്നും ഒരിക്കലും വിശ്വസിക്കാൻ കൊള്ളാത്തവരാണ് കോൺഗ്രസെന്നും മോദി തുറന്നടിച്ചു.
“കണ്ണ് തുറക്കുന്നതും ഞെട്ടിക്കുന്നതും! കച്ചത്തീവ് കോൺഗ്രസ് എത്ര നിഷ്കളങ്കമായാണ് വിട്ടുകൊടുത്തതെന്ന് പുതിയ വസ്തുതകൾ വെളിപ്പെടുത്തുന്നു. ഇത് ഓരോ ഇന്ത്യക്കാരനെയും രോഷാകുലനാക്കുകയും ജനങ്ങളുടെ മനസ്സിൽ ആവർത്തിച്ച് ഉറപ്പിക്കുകയും ചെയ്തു- കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല,” റിപ്പോർട്ട് പങ്കുവെച്ചുകൊണ്ട് മോദിഎക്‌സിൽ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ തമിഴ്നാട്ടിൽ കച്ചത്തീവിനെ രാഷ്ട്രീയ ആയുധമാക്കാനാണ് പ്രധാനമന്ത്രിയുടെ നീക്കം. സംസ്ഥാനത്ത് രാഷ്ട്രീയ സ്വാധീനം നേടാനുള്ള ശ്രമങ്ങൾക്ക് ഈ വിഷയം സഹായകമാകുമെന്ന് ബിജെപി തമിഴ്നാട് ഘടകവും പ്രതീക്ഷിക്കുന്നു. നേരത്തെ കച്ചത്തീവിനെ ശ്രലങ്കയിൽ നിന്നും വീണ്ടെടുക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞിട്ടുള്ളതും വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
1974-ൽ അന്നത്തെ ഇന്ദിരാഗാന്ധി സർക്കാരിന്റെ കാലത്ത് പാക്ക് കടലിടുക്കിലെ പ്രദേശം അയൽരാജ്യത്തിന് കൈമാറാനുള്ള തീരുമാനത്തെക്കുറിച്ച് തമിഴ്‌നാട് ബി.ജെ.പി പ്രസിഡന്റ് കെ.അണ്ണാമലൈക്ക് ലഭിച്ച വിവരാവകാശ മറുപടിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്ത് വന്നത്.
ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും താൽപ്പര്യങ്ങളും ദുർബലപ്പെടുത്തുന്നതാണ് 75 വർഷമായി കോൺഗ്രസിന്റെ പ്രവർത്തന രീതിയെന്നും മോദി പറഞ്ഞു. ഇന്ത്യയും ലങ്കയും തമ്മിലുള്ള തർക്കത്തിന്റെ ഉറവിടമായ ഈ വിഷയത്തിൽ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ അഭിപ്രായങ്ങളും, ദ്വീപിന്റെ മേലുള്ള അവകാശവാദങ്ങൾ ഉപേക്ഷിക്കാൻ അദ്ദേഹത്തിന് ഒരു മടിയുമില്ലായിരുന്നു എന്നതും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
Read More
- 'സർക്കാർ മാറുമ്പോൾ മറുപടി നൽകും'; ബിജെപിക്കെതിരെ രാഹുൽ ഗാന്ധി
- കേജ്രിവാളിന് പിന്തുണ അറിയിക്കാൻ വാട്സ്ആപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി
- എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷ; കേജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് യുഎൻ
- 25,000 രൂപയിൽ നിന്ന് 95 ലക്ഷം രൂപയായി: ലോക്സഭാ സ്ഥാനാർത്ഥികൾക്ക് 'ഔദ്യോഗികമായി' ചെലവഴിക്കാൻ കഴിയുന്ന തുക എത്ര?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.