/indian-express-malayalam/media/media_files/jXdmIYgsgRoOnwSccqz6.jpg)
(Express Photo by Arul Horizon)
പൂനെ: ഇന്ത്യൻ അതിർത്തിയിൽ ചൈന ഒരു തുണ്ട് ഭൂമി പോലും കയ്യേറിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. അതിർത്തിയിലെ സാഹചര്യം മത്സരാധിഷ്ഠിതവും വെല്ലുവിളി നിറഞ്ഞതും സെൻസിറ്റീവുമാണെന്നും അദ്ദേഹം വെള്ളിയാഴ്ച പൂനെയിൽ മാധ്യമങ്ങളോട് പറഞ്ഞു.
"ഇരു രാജ്യങ്ങളുടേയും സൈന്യങ്ങളെ പിൻവലിക്കുന്നൊരു സാഹചര്യം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. 2020ൽ ചൈന ചില സ്ഥലങ്ങളിൽ സൈന്യത്തെ മുന്നോട്ട് കൊണ്ടുവന്നിരുന്നു. അതിന് മറുപടിയായി ഇന്ത്യൻ സൈന്യവും യൂണിറ്റുകൾ മുന്നോട്ട് കൊണ്ടുപോകുകയും പിന്നീട് ഇതേച്ചൊല്ലി ഒരു തർക്കം ഉടലെടുക്കുകയും ചെയ്തു. അതിന് ശേഷം മേഖലയിൽ ഇരു സൈന്യങ്ങളും ആധിപത്യത്തിനായുള്ള പോരാട്ടം തുടരുകയാണ്. പക്ഷേ നിലവിൽ ഒരു കൈയേറ്റവുമില്ല, ” അദ്ദേഹം പറഞ്ഞു.
ചൈനയുടെ കടന്നുകയറ്റത്തിന് മറുപടിയായി സർക്കാർ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരം പറയണമെന്ന് എൻസിപി (എസ്.പി) അധ്യക്ഷൻ ശരദ് പവാർ വ്യാഴാഴ്ച പറഞ്ഞിരുന്നു. ഇന്ത്യയുടെ ഭൂമിയൊന്നും ചൈന കൈയേറിയിട്ടില്ലെന്നും ജയശങ്കർ പറഞ്ഞു. "എൽ.എ.സിയിലെ പർവതപ്രദേശങ്ങളുടെ മുകൾ ഭാഗത്തേക്ക് ചൈന സൈന്യത്തെ എത്തിക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ സൈന്യവും അതേ രീതിയിൽ പ്രതികരിച്ചു. സാഹചര്യം മത്സരാത്മകമാണ്, സെൻസിറ്റീവും വെല്ലുവിളി നിറഞ്ഞതുമാണ്,” ജയശങ്കർ പറഞ്ഞു.
മ്യാൻമറുമായുള്ള അതിർത്തിയിൽ വേലി നിർമ്മാണത്തേയും അദ്ദേഹം പ്രതിരോധിച്ചു. മനുഷ്യക്കടത്തുകാരും മയക്കുമരുന്ന് കാർട്ടലുകളും ഈ അതിർത്തിയിൽ നിർബാധം കടന്നുകയറുന്നത് തടയാനും മേഖലയുടെ സുരക്ഷയ്‌ക്കും വേണ്ടിയാണ് ഇതു ചെയ്തതെന്ന് ജയശങ്കർ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി ജയശങ്കർ പറഞ്ഞു, “നിങ്ങൾ പാർട്ടി നേതൃത്വത്തോട് ഇത്തരം കാര്യങ്ങൾ ചോദിക്കില്ല. നിങ്ങൾക്ക് എന്താണ് നല്ലത് എന്ന് തീരുമാനിക്കാൻ നിങ്ങൾ അവരെ അനുവദിക്കുക. പാർട്ടിക്ക് വേണ്ടി ഞാൻ തിരക്കേറിയ പ്രചാരണം നടത്തുകയാണ്. ബെംഗളൂരുവിൽ സംഭവിച്ചത് പോലെ, ഏത് നഗരമാണോ ഞാൻ ഇടയ്ക്കിടെ സന്ദർശിക്കുന്നത്, അവിടെ നിന്ന് ഞാൻ മത്സരിച്ചേക്കുമെന്ന് കഥകൾ ഉണ്ടാകുകയാണ്," എസ്. ജയശങ്കർ പറഞ്ഞു.
ഇന്ത്യൻ തിരഞ്ഞെടുപ്പ് സാഹചര്യത്തെക്കുറിച്ചുള്ള ലോകത്തിൻ്റെ സൂക്ഷ്മപരിശോധനയെയും തുടർച്ചയായ അഭിപ്രായങ്ങളെയും കുറിച്ച് ചോദിച്ചപ്പോൾ, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാൻ ഒരു രാജ്യത്തിനും അവകാശമില്ലെന്നും ഇത് അന്താരാഷ്ട്രതലത്തിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
Read More:
- രാമേശ്വരംകഫേ സ്ഫോടനക്കേസിലെ മുഖ്യപ്രതികൾ പിടിയിൽ
- അഴിമതി തെളിവുകള്‍ അപഹരിച്ച ഡല്‍ഹി ചീഫ് സെക്രട്ടറിക്കെതിരെ കേസ്
- സുൽത്താൻ ബത്തേരിയല്ലത്, ഗണപതിവട്ടമാണ്; പേര് മാറ്റാൻ കച്ചകെട്ടി കെ.സുരേന്ദ്രൻ
- കെ. ബാബുവിന്റെ എംഎൽഎ സ്ഥാനം തെറിക്കുമോ ? തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിൽ വിധി ഇന്ന്
- സിദ്ധാർത്ഥന്റെ മരണം; സിബിഐക്ക് പിന്നാലെ മനുഷ്യാവകാശ കമ്മീഷനും പൂക്കോട്ടേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.