/indian-express-malayalam/media/media_files/2025/04/23/5oPr7kW7XkOvb4g9MJr2.jpg)
മഞ്ജുനാഥ് റാവു
ബെംഗളൂരു: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ കർണാടകയിലെ ശിവമോഗയിൽ നിന്നുള്ള മഞ്ജുനാഥ് റാവുവും ഉൾപ്പെട്ടിരുന്നു. 47 കാരനായ മഞ്ജുനാഥ്, ഭാര്യ പല്ലവി റാവു, 18 കാരനായ മകൻ അഭിജേയ എന്നിവർക്കൊപ്പമാണ് കശ്മീരിൽ എത്തിയത്. വിനോദസഞ്ചാരികൾ 'മിനി സ്വിറ്റ്സർലൻഡ്' എന്ന് വിളിക്കുന്ന ഒരു പ്രദേശത്ത് എത്തിയപ്പോഴാണ് വെടിവയ്പ്പ് ഉണ്ടായത്.
വെടിവച്ചപ്പോൾ സായുധ സേനയുടെ ഒരു അഭ്യാസമാണെന്നാണ് ആദ്യം കരുതിയതെന്ന് പല്ലവി ശിവമോഗയിലുള്ള ബന്ധുവായ ദീപയോട് ഫോണിൽ പറഞ്ഞത്. 10 മിനിറ്റിനുശേഷമാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന ഭർത്താവിന്റെ മൃതദേഹം കണ്ടത്. ഒരു ടൂറിസ്റ്റ് ബസിൽ വന്നിറങ്ങിയ സാധാരണ വസ്ത്രം ധരിച്ച ഒരാളാണ് തന്റെ ഭർത്താവിന്റെ തലയിൽ വെടിവച്ചതെന്ന് പല്ലവി ബന്ധുവിനോട് പറഞ്ഞു. വിനോദസഞ്ചാരികളുടെ സംഘത്തിലുണ്ടായിരുന്ന പുരുഷന്മാരെ ലക്ഷ്യമിട്ടാണ് ഭീകരർ വെടിവയ്പ് നടത്തിയതെന്ന് അവർ പറഞ്ഞു.
"കശ്മീർ കാണണമെന്നത് ഭർത്താവിന്റെ സ്വപ്നമായിരുന്നു. എന്തുകൊണ്ടാണ് ഞങ്ങൾക്ക് ഇങ്ങനെയൊരു വിധി ഉണ്ടായതെന്ന് അറിയില്ല," പല്ലവി ടിവി9 കന്നഡയോട് പറഞ്ഞു. രാവിലെ മുതൽ മകൻ ഭക്ഷണം കഴിച്ചിരുന്നില്ല. ഭക്ഷണം വാങ്ങാനായി ഭർത്താവ് കടയിൽ പോയി. ഈ സമയം ആളുകൾ ഓടുന്നത് ഞാൻ കണ്ടു. ഉടൻ തന്നെ മകനെയും കൂട്ടിക്കൊണ്ട് ഭർത്താവിന്റെ അടുത്തേക്ക് ഓടി. അപ്പോഴേക്കും ഭർത്താവിനെ ഭീകരൻ വെടിവച്ചിരുന്നുവെന്ന് പല്ലവി പറഞ്ഞു..
എന്റെ ഭർത്താവിനെ കൊന്നില്ലേ, എന്നെയും കൊല്ലൂവെന്ന് ഭീകരനോട് പറഞ്ഞു. മകനും ഭീകരനോട് എന്നെയും കൊല്ലൂവെന്ന് പറഞ്ഞു. 'നിങ്ങളെ ഞാൻ കൊല്ലില്ല, പോയി മോദിയോട് പറയൂ' എന്നാണ് ഭീകരൻ മറുപടി പറഞ്ഞതെന്ന് പല്ലവി വിശദീകരിച്ചു. പ്രദേശവാസികളായ മൂന്നുപേരാണ് തന്നെയും മകനെയും രക്ഷിച്ച് വാഹനത്തിൽ കയറ്റി വിട്ടതെന്നും പല്ലവി പറഞ്ഞു.
ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 26-ആയി ഉയർന്നു. മരിച്ചവരിൽ ഒരുമലയാളിയുമുണ്ട്. കൊച്ചി ഇടപ്പള്ളി മങ്ങാട്ട് റോഡിൽ താമസിക്കുന്ന രാമചന്ദ്രൻ (68)ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് പഹൽഗാമിൽ ആക്രമണം നടന്നത്. വിനോദസഞ്ചാരികൾക്കുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us