/indian-express-malayalam/media/media_files/HCXUTCOT5V6MILeMyJAl.jpg)
ന്യൂഡൽഹി: ഇടക്കാല ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ നാളെ അവതരിപ്പിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനപ്രിയ ബജറ്റ് അവതരിപ്പിക്കാനാണ് രണ്ടാം മോദി സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഇടക്കാല ബജറ്റിൽ ആരോഗ്യ മേഖലയിലെ വികസന പദ്ധതികൾക്കായി വൻ പ്രഖ്യാപനങ്ങളുണ്ടായേക്കാമെന്ന് ചില വിദഗ്ധർ പ്രതീക്ഷിക്കുന്നു.
മരുന്നുകളുടെ വിലക്കയറ്റം സർക്കാരിന് വലിയൊരു വെല്ലുവിളിയാണ്. ധനമന്ത്രി നിർമല സീതാരാമന്റെ ഇടക്കാല ബജറ്റ് അവതരത്തിൽ മരുന്നുകൾക്ക് വിലക്കുറയുമോയെന്നത് രാജ്യം ഉറ്റുനോക്കുന്നുണ്ട്. ''താങ്ങാനാവുന്ന മരുന്നുകളുടെ വിലയടക്കമുള്ള ആരോഗ്യപരിരക്ഷ രാജ്യത്തിന്റെ വികസനത്തിന് ആവശ്യമാണ്. ഉയർന്ന ചികിത്സാ ചെലവുകൾ താങ്ങാനാവാതെ പലർക്കും ചികിത്സ നിർത്തേണ്ടതായി വരുന്ന അവസ്ഥയുണ്ട്. ഇത് ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാക്കും. അവശ്യ മരുന്നുകളുടെ ചരക്ക് സേവന നികുതിയിൽ (ജിഎസ്ടി) കുറവ് വരുത്തുന്നതിലൂടെയോ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കുള്ള നികുതിയിൽ ഇളവ് നൽകുന്നതിലൂടെയോ ഈ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞേക്കും. ഇടക്കാല ബജറ്റിൽ ഇക്കാര്യം ഉൾപ്പെടാൻ സാധ്യതയുണ്ട്,'' കാമിനേനി ആശുപത്രിയിലെ ഡോ.ഗായത്രി കാമിനേനി ഫിനാൻഷ്യൽ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.
മരുന്നുകളുടെ ഗവേഷണത്തിനും വികസനത്തിനുമുള്ള ബജറ്റ് വിഹിതം വർധിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് വിലയക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് താങ്ങാനാവുന്ന മരുന്നുകൾക്ക് വഴിയൊരുക്കും. മരുന്നുകളുടെ ഉത്പാദന ചെലവ് കുറയ്ക്കുന്നതിന് ഗവേഷണ പിന്തുണ, ഫാർമസ്യൂട്ടിക്കൽ രംഗത്തെ പുതിയ സംരംഭങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു ബഹുമുഖ സമീപനം ആവശ്യമാണെന്നും ഡോ.ഗായത്രി ആവശ്യപ്പെട്ടു. ഇടക്കാല ബജറ്റിൽ മരുന്നുകളുടെ വിലക്കയറ്റത്തിൽ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഇന്ത്യയിലെ മെഡിക്കൽ ഉപകരണ നിർമാണ യൂണിറ്റുകൾ ശക്തിപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നതായി അവർ വ്യക്തമാക്കി.
മെഡിക്കൽ വിപണി അതിവേഗം വളരുകയും ഫാർമസ്യൂട്ടിക്കൽ മരുന്നുകളുടെ വില കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ ബജറ്റിൽ സർക്കാർ നിർണായക നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് ഡോ.മോണിക ഗുലാട്ടി പറഞ്ഞു. പ്രമേഹം, പ്രീ ഡയബറ്റിസ്, ഉയർന്ന രക്തസമ്മർദം, പൊണ്ണത്തടി, കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗാവസ്ഥകൾ ബാധിച്ച ആളുകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണെന്ന് ഗവേഷണങ്ങൾ പറയുന്നു. എല്ലാവർക്കും താങ്ങാനാവുന്ന ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന് മരുന്നുകളുടെ വിലക്കയറ്റം നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
നാളെ രാവിലെ 11 മണിക്കാണ് ഇടക്കാല ബജറ്റ് അവതരണം തുടങ്ങുക. 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തുന്ന പുതിയ സർക്കാരാണ് പൂർണ ബജറ്റ് അവതരിപ്പിക്കുക.
ReadMore:
- ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം; 3 ജവാന്മാർക്ക് വീരമൃത്യു
- ബിഹാറിലെ സാമൂഹിക നീതി ഉറപ്പാക്കാൻ നിതീഷ് കുമാറിന്റെ ആവശ്യമില്ല; രാഹുൽ ഗാന്ധി
- ബിജെപിക്ക് വലുത് കർഷകരല്ല അദാനിയും, അംബാനിയുമാണ് ; രാഹുൽ ഗാന്ധി
- ഉത്തരാഖണ്ഡ് നിയമസഭ ഫെബ്രുവരി 5ന് ഏകീകൃത സിവിൽ കോഡ് പാസാക്കും; രണ്ട് സംസ്ഥാനങ്ങൾ കൂടി തയ്യാർ
- അപ്പുറത്ത് നിതീഷ് കുമാറിന്റെ മനംമാറ്റം; ഇപ്പുറത്ത് മമതയെ ഇന്ത്യ മുന്നണിയിൽ പിടിച്ചുനിർത്താൻ കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.