/indian-express-malayalam/media/media_files/uploads/2018/01/yogi-adityanath.jpg)
പാർട്ടിക്ക് ഇത്രയധികം മണ്ഡലങ്ങൾ നഷ്ടപ്പെട്ടതിൻ്റെ കാരണങ്ങൾ പാർട്ടി അന്വേഷിക്കും
ലഖ്‌നൗ: ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയിൽ ഉൾപ്പെടുന്ന ഉത്തർപ്രദേശിലെ ഞെട്ടിക്കുന്ന പരാജയത്തിൻ്റെ കാരണങ്ങൾ തേടിയിറങ്ങി ബിജെപി. സംസ്ഥാനത്ത് പാർട്ടിയുടെ പ്രകടനം 2019ൽ 62ൽ നിന്ന് 33 ആയി കുറഞ്ഞപ്പോൾ, വോട്ട് വിഹിതം 49.98 ശതമാനത്തിൽ നിന്ന് 41.37% ആയി ഇടിഞ്ഞിരുന്നു.
സ്ഥാനാർത്ഥികൾക്ക് പൊതുജനങ്ങളുമായി എത്രത്തോളം നല്ല ബന്ധമുണ്ടായിരുന്നു? ഭരണഘടനയുടെയും സംവരണ വിഷയങ്ങളുടെയും പ്രചാരണത്തിൽ എന്ത് സ്വാധീനം ചെലുത്തി? കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തീരുമാനങ്ങൾക്ക് ഈ നഷ്ടത്തിൽ പങ്കുണ്ടോ?
പാർട്ടിക്ക് ഇത്രയധികം മണ്ഡലങ്ങൾ നഷ്ടപ്പെട്ടതിൻ്റെ കാരണങ്ങൾ പാർട്ടി അന്വേഷിക്കും. വാരാണസിയും ലഖ്‌നൗവും ഒഴികെ, ബിജെപിയും സഖ്യകക്ഷികളും നിലനിർത്തിയതും എന്നാൽ അവരുടെ വിജയ മാർജിൻ ഇടിഞ്ഞതുമായ സീറ്റുകളും പാർട്ടി പരിശോധിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും വാരാണസി നിലനിർത്തിയെങ്കിലും ഭൂരിപക്ഷം നാലിലൊന്നായി കുറഞ്ഞിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ലഖ്‌നൗവിൽ വിജയിച്ചെങ്കിലും അദ്ദേഹത്തിന്റേയും വിജയ മാർജിൻ ഇടിഞ്ഞിരുന്നു.
ബിജെപി മുതിർന്ന സംസ്ഥാന നേതാക്കളെ അവലോകന പ്രക്രിയയ്ക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്, അവർക്ക് നിയോഗിച്ചിട്ടുള്ള പാർലമെൻ്റ് മണ്ഡലത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളും സന്ദർശിക്കാൻ നിർദ്ദേശിച്ചു. ജൂൺ 25നകം ഇവർ സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് നൽകണം.തുടർന്ന് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് അയക്കും.
ബിജെപി ചോദ്യാവലിയിലെ ചോദ്യങ്ങൾ ഇവയാണ്:
1. ഗ്രൗണ്ടിൽ പാർട്ടി പ്രവർത്തകർ എത്രത്തോളം സജീവമായിരുന്നു?
2. കേന്ദ്ര സർക്കാരിന്റേതിന് പുറമെ സംസ്ഥാനത്തിൻ്റെയും തീരുമാനങ്ങൾക്ക് നഷ്ടത്തിൽ പങ്കുണ്ടോ?
3. തന്ത്രപരമായ പരാജയങ്ങൾ എന്തായിരുന്നു?
4. സ്ഥാനാർത്ഥികൾക്ക് പൊതുജനങ്ങളുമായി എത്രത്തോളം നല്ല ബന്ധമുണ്ടായിരുന്നു?
5. അവരുടെ ജാതിയിലും സമുദായത്തിലും പെട്ട ആളുകൾക്കിടയിൽ പാർട്ടി നേതാക്കളുടെ ചലനം എന്തായിരുന്നു?
6. എന്തുകൊണ്ടാണ് ഒരു സമുദായത്തിലെ വോട്ടർമാർ പാർട്ടിയിൽ നിന്ന് അകന്നുപോയത്?
7. എന്തുകൊണ്ടാണ് ഹിന്ദു വോട്ടർമാർ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടത്?
8. പബ്ലിസിറ്റി മെറ്റീരിയലുകൾ എത്രത്തോളം ഫലപ്രദമായി ഉപയോഗിച്ചു?
9. ലഭ്യമായ വിഭവങ്ങൾ എന്തായിരുന്നു?
10. സംഘടനയും സ്ഥാനാർത്ഥികളും തമ്മിലുള്ള ഏകോപനം എങ്ങനെയായിരുന്നു?
11. നേതാക്കൾ നടത്തിയ സന്ദർശനങ്ങൾ വിവിധ സമുദായങ്ങളിൽ എന്ത് സ്വാധീനം ചെലുത്തി?
12. ബൂത്ത് മാനേജ്മെൻ്റ് എങ്ങനെയായിരുന്നു?
13. നിയമസഭാ മണ്ഡലങ്ങളിലെ വോട്ട് വിഹിതത്തിൽ എന്ത് കുറവുണ്ടായി, പ്രതിപക്ഷത്തിന് എങ്ങനെ നേട്ടമുണ്ടായി?
14. ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ സൃഷ്ടിച്ച ആഖ്യാനം എന്താണ്?
15. എതിർ സ്ഥാനാർത്ഥികളുടെ ഗ്രൗണ്ടിലെ ചലനം എന്തായിരുന്നു, അവരുടെ പ്രചാരണത്തിൽ അവർ എന്ത് വിഭവങ്ങൾ ഉപയോഗിച്ചു?
16. ഭരണഘടനയുടെയും സംവരണ വിഷയങ്ങളുടെയും പ്രചാരണത്തിൽ എന്ത് സ്വാധീനം ചെലുത്തി?
ബിജെപി നേതാക്കൾ മണ്ഡലത്തിലെ സന്ദർശന വേളയിൽ മണ്ഡലം യൂണിറ്റ് നേതാക്കൾ, ജില്ലാ ഭാരവാഹികൾ, പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, സ്ഥാനാർത്ഥികൾ എന്നിവരിൽ നിന്ന് ഈ കാര്യങ്ങളെക്കുറിച്ച് അഭിപ്രായം തേടും. ഇതുകൂടാതെ, പ്രതിപക്ഷ സ്ഥാനാർത്ഥികൾ എങ്ങനെ പ്രചാരണം നടത്തി? അവരുടെ പക്കലുള്ള വിഭവങ്ങൾ... തുടങ്ങിയ വിവരങ്ങളും ബിജെപി നേതാക്കൾ ശേഖരിക്കും.
“വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം മുന്നോട്ടുവച്ച വിവരണങ്ങളെക്കുറിച്ചും ഭരണഘടനയിലും സംവരണത്തിലും അവരുടെ പ്രചാരണത്തിൻ്റെ സ്വാധീനത്തെക്കുറിച്ചും ഞങ്ങൾക്ക് ചോദിക്കേണ്ടതുണ്ട്,” അവലോകന പ്രക്രിയയുമായി ബന്ധപ്പെട്ട ഒരു ബിജെപി നേതാവ് പറഞ്ഞു.
മൂന്ന് വർഷത്തിനുള്ളിൽ (2027) യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടതിനാൽ ഇത്തരമൊരു വിശദമായ അവലോകനം അനിവാര്യമാണെന്ന് പാർട്ടിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ക്രമസമാധാനം കുഴപ്പമില്ല. പക്ഷേ റിക്രൂട്ട്‌മെൻ്റ് പരീക്ഷകളിലെ പേപ്പർ ചോർച്ചയും തൊഴിലില്ലായ്മയും ആശങ്കാജനകമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം എസ്.പി നല്ല പ്രതീക്ഷയിലാണ്. ഞങ്ങളുടെ തന്ത്രത്തിലെ പിഴവുകൾ അവർക്ക് പ്രയോജനം ചെയ്തു. അതിനാൽ 2027ലെ തിരഞ്ഞെടുപ്പിന് മുൻകൂട്ടി തയ്യാറെടുക്കുകയും ബിജെപിയിൽ നിന്ന് അകന്ന വോട്ടർമാരെ തിരികെ കൊണ്ടുവരികയും വേണം.
ബിജെപി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര സിംഗ് ചൗധരി അയോധ്യയിൽ (ഫൈസാബാദ് നിയോജക മണ്ഡലം) പര്യടനം നടത്തും, രാമക്ഷേത്രം ഉദ്ഘാടനം ചെയ്ത് മാസങ്ങൾക്കുള്ളിൽ പാർട്ടിക്ക് നഷ്ടപ്പെട്ട അഭിമാന പോരാട്ടമാണിത്. മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തൻ കെ.എൽ. ശർമ്മയോട് തോറ്റ അമേഠിയും അദ്ദേഹം അവലോകനം ചെയ്യും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിജയിച്ച മറ്റൊരു കോൺഗ്രസ് കോട്ടയായ റായ്ബറേലിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി (സംഘടന) ധരംപാൽ സിംഗ് അവലോകനം നടത്തും. വയനാട്ടിൽ നിന്ന് രാജിവച്ച് സീറ്റ് നിലനിർത്താൻ അദ്ദേഹം തീരുമാനിച്ചിരുന്നു.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ഗോവിന്ദ് നാരായൺ ശുക്ല സഹാറൻപൂർ അവലോകനം ചെയ്യും. മുൻ കേന്ദ്രമന്ത്രി സഞ്ജീവ് കുമാർ ബല്യാൻ പരാജയപ്പെട്ട മുസാഫർ നഗർ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ധർമേന്ദ്ര സിംഗ് സന്ദർശിക്കും. നേരത്തെ ബല്യനും, മുൻ സർധന എംഎൽഎ സംഗീത് സിംഗ് സോമും പാർട്ടിയുടെ തോൽവിക്ക് പരസ്പരം പഴിചാരിയിരുന്നു.
Read More
- 'ചെറിയൊരു തീപ്പൊരി മതി ഈ സർക്കാർ വീഴാൻ'; എൻഡിഎ സർക്കാർ ദുർബലമെന്ന് രാഹുൽ ഗാന്ധി
- ലോക്സഭ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ്; കണക്കുകൂട്ടലുകളുമായി ഭരണ-പ്രതിപക്ഷ പാർട്ടികൾ
- ബംഗാളിൽ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 5 മരണം; രക്ഷാപ്രവർത്തനം തുടരുന്നു
- സമവായത്തിന്റെ ‘ക്ലാസിക് ഉദാഹരണം’; അയോധ്യാ തർക്കത്തിൽ തിരുത്തിയെഴുത്തുമായി എൻസിഇആർടി പാഠപുസ്തകം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.