/indian-express-malayalam/media/media_files/2025/04/16/VXJj7OBrm7eyKK1wXzvE.jpg)
മുർഷിദാബാദിൽ പട്രോളിങ് നടത്തുന്ന കേന്ദ്രസേന (എക്‌സ്പ്രസ് ഫൊട്ടൊ)
Murshidabad Violence against new Waqf law: കൊൽക്കത്ത: വഖഫ് നിയമഭേദഗതിക്കെതിരെ പശ്ചിമ ബംഗാളിൽ ഉടലെടുത്ത കലാപങ്ങൾക്ക് പിന്നിൽ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആഹ്വാനമെന്ന പോലീസ്. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലുടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും ഉടലെടുത്ത വാദ-പ്രതിവാദങ്ങളാണ് മുർഷിദാബാദിൽ കലാപമായി മാറിയതെന്നാണ് പോലീസിന്റെ നിഗമനം.
മുർഷിദാബാദ് കലാപത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് ഇതുവരെ 1,093 സോഷ്യൽ മീഡിയ അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത്. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 221 പേരാണ് അറസ്റ്റിലായിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിൽ തെറ്റായി വിവരങ്ങൾ
വഖഫ് നിയമഭേദഗതിക്ക് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങളും പ്രകോപനപരമായ സന്ദേശങ്ങളും പ്രചരിച്ചതാണ് കലാപത്തിലേക്ക് നയിച്ചതെന്ന് പശ്ചിമ ബംഗാൾ പോലീസ് വ്യക്തമാക്കി. വഖഫ് നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കാൻ നിരവധി സംഘടനകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തത്.
ഏപ്രിൽ എട്ടിന് ഉമർപൂരിൽ പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടുകയും രണ്ട് പോലീസ് ജീപ്പുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു. ഇതോടെയാണ് സ്ഥിതിഗതികൾ രൂക്ഷമായതെന്ന് മുർഷിദാബാദിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
ഇതിനുപിന്നാലെ സജുർമോർ, ഡാക്ബംഗ്ലോ പ്രദേശങ്ങളിൽ പ്രതിഷേധക്കാർ വ്യാപകമായി തെരുവിലിറങ്ങി. നിരവധി ബസുകൾ, സ്വകാര്യ വാഹനങ്ങൾ, പോലീസ് ജീപ്പുകൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. തൊട്ടടുത്ത ദിവസം ഷംഷെർഗഞ്ച്, ധുലിയൻ, സുതി തുടങ്ങിയ ഗ്രാമങ്ങളിൽ വർഗീയ അക്രമം പൊട്ടിപ്പുറപ്പെട്ടു. ഇതോടെ കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതിയായി- പോലീസ് പറയുന്നു.
ജാഫ്രാബാദിൽ പ്രതഷേധക്കർ അച്ഛനെയും മകനെയും കൊലപ്പെടുത്തി. സുർജാർമോറിലുണ്ടായ പോലീസ് വെടിവെയ്പ്പിൽ മൂന്ന് യുവാക്കൾക്ക് വെടിയേറ്റു. വെടിയേറ്റ യുവാക്കളിൽ ഒരാളായ ഇജാസ് അഹമ്മദ് ഒരു ദിവസത്തിനുശേഷം മരിക്കുകയും ചെയ്തു.
ഇന്റെർനെറ്റ് ബന്ധങ്ങൾ വിച്ഛേദിച്ചു
സാമൂഹിക മാധ്യമങ്ങളിലൂടെ ഇപ്പോഴും കിംവദന്തികൾ പ്രചരിക്കുന്നുണ്ടെന്നും അതിനാൽ, വിവിധ പ്രദേശങ്ങളിൽ ഇന്റെർനെറ്റ് ബന്ധം വിച്ഛേദിച്ചെന്ന് ക്രമസമാധാനപരിപാലനത്തിന്റെ ചുമതലയുള്ള എഡിജിപി ജാവേദ് ഷമീം ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
"വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ തെറ്റായ വിവരങ്ങൾ നൽകിയാൽ അത് വേഗത്തിൽ പ്രചരിക്കും. ഭൂമി,പള്ളി, ശ്മശാനങ്ങൾ പോലും പിടിച്ചെടുക്കുമെന്ന രീതിയിൽ പ്രകോപനപരമായ സന്ദേശങ്ങൾ വാട്സ് ആപ്പിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു. ജനങ്ങളുടെ ആരാധനാ അവകാശം തടസ്സപ്പെടുമെന്ന ധാരണ പരത്തി.കലാപത്തിന്റെ ആദ്യ രണ്ട് രാത്രികളിൽ ഉദ്യോഗസ്ഥർ ഇത്തരം സന്ദേശങ്ങൾ, ഫോൺ കോളുകൾ എന്നിവ കൈകാര്യം ചെയ്യുന്ന തിരക്കിലായിരുന്നു. മുർഷിദാബാദ് ഇപ്പോൾ ശാന്തമാണ്. എല്ലാം ഉടൻതന്നെ സാധാരണ നിലയിലാകും"- ജാവേദ് ഷമീം പറഞ്ഞു.
Read More
- Waqf Amendment Bill: വഖഫ് നിയമത്തിനെതിരായ പ്രതിഷേധം;കലാപഭൂമിയായി പശ്ചിമബംഗാൾ, ഗ്രാമങ്ങളിൽ കൂട്ടപലായനം
- Waqf Amendment Bill: വഖ്ഫ് നിയമ ഭേദഗതി; ബംഗാളിലെ സൗത്ത് 24 പർഗാനയിലും സംഘർഷം
- Waqf Amendment Bill: വഖഫ് നിയമഭേദഗതിക്കെതിരായ ബംഗാളിലെ പ്രതിഷേധം; 200 പേർ അറസ്റ്റിൽ
- Waqf Amendment Bill: വഖഫ് ഭേദഗതിക്കെതിരെ പ്രതിഷേധം; ബംഗാളിൽ സ്ഥിതി ഗുരുതരം, കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും
- Waqf Amendment Bill: വഖഫ് ഭേദഗതി; പശ്ചിമബംഗാളിൽ വൻ സംഘർഷം, മൂന്ന് മരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.