/indian-express-malayalam/media/media_files/2025/02/17/CMAge2OzIChl0Y5tO9Qx.jpg)
യുഎസിൽനിന്നെത്തിയ സൈനിക വിമാനം
ന്യൂഡൽഹി: അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെയും കൊണ്ടുള്ള മൂന്നാമത്തെ യുഎസ് സൈനിക വിമാനം രാജ്യത്ത് എത്തി. 112 ഇന്ത്യക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്നലെ രാത്രിയോടെയാണ് യുഎസിൽ നിന്നുള്ള വിമാനം അമൃത്സറിലെ ശ്രീ ഗുരു റാം ദാസ് ജി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്. അനധികൃത കുടിയേറ്റക്കാരെ യുഎസിൽനിന്നും നാടുകടത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ തുടർന്നാണ് നടപടി.
ഇന്ത്യയിൽ എത്തിയ 112 പേരിൽ 44 പേർ ഹരിയാനയിൽനിന്നുള്ളവരാണ്. 33 പേർ ഗുജറാത്തിൽനിന്നുള്ളവും 31 പേർ പഞ്ചാബിൽനിന്നുള്ളവരുമാണ്. ഉത്തർപ്രദേശ് സ്വദേശികളായ രണ്ടുപേരും ഉത്തരാഖണ്ഡിൽനിന്നും ഹിമാചൽപ്രദേശിൽനിന്നും ഓരോരുത്തർ വീതവും യുഎസ് നാടുകടത്തിയവരിലുണ്ട്. 19 പേർ സ്ത്രീകളാണ്. 14 പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇതിൽ രണ്ടു നവജാത ശിശുക്കളും ഉണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു.
അനധികൃത കുടിയേറ്റക്കാരുമായുള്ള യുഎസിന്റെ രണ്ടാമത്തെ സൈനിക വിമാനം ലാൻഡ് ചെയ്ത് 24 മണിക്കൂറുകൾക്കുള്ളിലാണ് മൂന്നാമത്തെ വിമാനവും എത്തിയത്. ഇമിഗ്രേഷൻ, വെരിഫിക്കേഷൻ, പശ്ചാത്തല പരിശോധനകൾ എന്നിവയുൾപ്പെടെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം നാടുകടത്തപ്പെട്ടവരെ അവരുടെ വീടുകളിലേക്ക് പോകാൻ അനുവദിക്കും.
ഫെബ്രുവരി അഞ്ചിനാണ് അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെയും കൊണ്ടുള്ള ആദ്യ യുഎസ് സൈനിക വിമാനം അമൃത്സറിൽ എത്തിയത്. ആദ്യ ബാച്ചിൽ ഇന്ത്യയിൽ എത്തിയവരിൽ 33 പേർ വീതം ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നുള്ളവരും 30 പേർ പഞ്ചാബിൽനിന്നുള്ളവരും ആയിരുന്നു.
Read More
- ദുരന്തത്തിനു ശേഷവും തിക്കും തിരക്കും ഒഴിയാതെ ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷൻ; വീഡിയോ
- ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ കുംഭമേളയ്ക്ക് എത്തിയവരുടെ തിരക്ക്; 18 പേർ മരിച്ചു
- ഇന്ത്യക്ക് നൽകിയിരുന്ന അമേരിക്കയുടെ ധനസഹായം നിർത്തലാക്കി മസ്കിന്റെ നേതൃത്വത്തിലുള്ള ഡോജ്
- ഡൽഹി റെയിൽവേ സ്റ്റേഷനിൽ അപകടം; മരണസംഖ്യ 18 ആയി: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.