/indian-express-malayalam/media/media_files/2025/10/20/banke-bihari-temple-2025-10-20-16-36-00.jpg)
Banke Bihari temple: (Express Photo)
മഥുരയിലെ ബാങ്കേ ബിഹാരി ക്ഷേത്രത്തിലെ 19ാം നൂറ്റാണ്ടിൽ നിർമിച്ചതെന്ന് കരുതപ്പെടുന്ന നിലവറ അഞ്ച് ദശകത്തിന് ശേഷം തുറന്നു. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയാണ് നിലവറ തുറന്ന് പരിശോധിച്ചത്. ക്ഷേത്രത്തിലെ ശ്രീകോവിലിനോട് ചേർന്നുള്ള നിലവറ 1971ൽ ആണ് അവസാനമായി തുറന്നത്.
ഈ നിലവറയുമായി ബന്ധപ്പെട്ട് ഒരുപാട് ഐതിഹ്യങ്ങളും അഭ്യൂഹങ്ങളുമെല്ലാം നിലനിൽക്കുന്നുണ്ട്. ശനിയാഴ്ചയാണ് നിലവറയുടെ പൂട്ട് തകർത്ത് കമ്മിറ്റി അംഗങ്ങളുടെ മേൽനോട്ടത്തിൽ പൊലീസ് സംഘവും ജില്ലാ മജിസ്ട്രേറ്റും നാല് ഗോസ്വാമിമാരും സുരക്ഷാ മാസ്ക് ധരിച്ച് നിലവറയ്ക്കുള്ളിൽ കടന്നത്. 12 അംഗ ഉന്നതാധികാര കമ്മിറ്റിയെയാണ് സുപ്രീംകോടതി ഈ ക്ഷേത്രത്തിന്റെ കാര്യങ്ങൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്.
നിലവറയിൽ നിന്ന് കണ്ടെത്തിയത്
പല നിറങ്ങൾ പൂശിയ വെള്ളിയിൽ നിർമിച്ചതും സ്വർണത്തിൽ നിർമിച്ചതുമായ ചെങ്കോൽ, രത്നങ്ങൾ ഉൾപ്പെടെയുള്ളവ നിലവറയിൽ നിന്ന് കണ്ടെത്തി. എന്നാൽ ക്ഷേത്രവുമായി ബന്ധപ്പെട്ട രേഖകൾ നിലവറയിൽ നിന്ന് കണ്ടെത്തിയില്ല എന്ന് സുപ്രീംകോടതി നിയോഗിച്ച സമിതിയിലെ അംഗം പറഞ്ഞു. നിലവറയ്ക്കും താഴെയുള്ള ബേസ്മെന്റിലേക്ക് അംഗങ്ങൾ ശനിയാഴ്ച കടന്നില്ല. ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇത്.
Also Read: നാവിക സേനയ്ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
എന്നാൽ ഞായറാഴ്ച ഈ ബേസ്മെന്റിലേക്കും പ്രവേശിച്ചു. പക്ഷേ ഇവിടെ നിന്ന് ഒന്നും കണ്ടെത്താനായില്ല. "നിലവറയിൽ നിന്ന് കണ്ടെത്തിയ മൂല്യമേറിയ വസ്തുക്കൾ 'താക്കൂർജി' ഉപയോഗിച്ചിരുന്നതായിരിക്കാം. പിച്ചളയും ചെമ്പും കൊണ്ട് നിർമിച്ചതായിരിക്കാം എന്ന് കരുതപ്പെടുന്ന വസ്തുക്കൾ കണ്ടെത്തി. ഈ വസ്തുക്കൾ മണ്ണിലും പൊടിയിലും പൊതിഞ്ഞിരിക്കുകയാണ്," സുപ്രീംകോടതി നിയോഗിച്ച സമിയിലെ അംഗം പറഞ്ഞു.
നിലവറയ്ക്കുള്ളിൽ നിന്ന് നിരവധി പെട്ടികളും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ പലതും തുറക്കാൻ സാധിച്ചിട്ടില്ല. നിലവറയിൽ നിന്ന് പ്രധാനപ്പെട്ട പല രേഖകളും കണ്ടെത്തും എന്നാണ് പ്രതീക്ഷിച്ചിരുന്നു. പല ചരിത്രകാരന്മാരും രേഖപെടുത്തിയിട്ടുള്ളത് 19ാം നൂറ്റാണ്ടിൽ രാജകുടുംബാംഗങ്ങൾ ക്ഷേത്രത്തിനായി നൽകിയിരിക്കുന്ന ഭൂമിയുടെ രേഖകളും ഗിഫ്റ്റ് ലെറ്ററുകളും ഈ നിലവറയിലുണ്ട് എന്നാണ്.
Also Read: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തുന്നതുവരെ ഇന്ത്യ ഉയർന്ന താരിഫ് നൽകേണ്ടി വരും: ഡൊണാൾഡ് ട്രംപ്
ക്ഷേത്രത്തിലെ കോടിക്കണക്കിന് വില വരുന്ന സ്വത്തുക്കൾ നഷ്ടപ്പെട്ടതിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിനേഷ് ഫൽഹാരി എന്ന മത നേതാവ് മുഖ്യമന്ത്രി ആദിത്യനാഥിന് കത്തയച്ചിരുന്നു. 1864ൽ ആണ് ബാങ്കേ ബിഹാരി ക്ഷേത്രം നിർമിച്ചത്. വൈഷ്ണവ പാരമ്പര്യം പിന്തുടരുന്ന ഈ ക്ഷേത്രത്തിന്റെ നടത്തിപ്പും പൂജകളും തങ്ങളുടെ പാരമ്പര്യ അവകാശം ആണെന്നാണ് ഗോസ്വാമി കുടുംബം അവകാശപ്പെടുന്നത്.
Read More: ഡിജിറ്റൽ അറസ്റ്റ്; 58 കോടി രൂപ കവർന്നു; ഇരയായത് 72കാരൻ; തട്ടിപ്പ് ഇങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.