/indian-express-malayalam/media/media_files/aOaJscr2ZuL1JWDNl1wO.jpg)
ഗൗതം അദാനി
ന്യൂഡൽഹി: സൗരോർജ പദ്ധതിയുടെ കരാർ നേടാനായി ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാഗ്‌ദാനം ചെയ്തതിന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം എസ് അദാനിക്കും മറ്റ് ഏഴ് പേർക്കുമെതിരെ യുഎസ് കോടതി കുറ്റപത്രം ചുമത്തിയതിനു പിന്നാലെ, അദാനി ഗ്രൂപ്പുമായുള്ള കരാര്‍ റദ്ദാക്കാനുള്ള ആലോചനയിൽ ബംഗ്ലാദേശ്. കരാർ റദ്ദാക്കുന്നതിലേക്കുള്ള ആലോചനകളിലേക്കോ കരാർ റദ്ദാക്കൽ നടപടികളിലേക്കോ കടന്നേക്കാമെന്ന് ഉദ്യോഗസ്ഥർ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
2009 നും 2024 നും ഇടയിൽ ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് ഒപ്പുവച്ച പ്രധാന വൈദ്യുതി ഉൽപാദന കരാറുകൾ അവലോകനം ചെയ്യാൻ നിയമ-അന്വേഷണ അധികാരങ്ങളുള്ള ഒരു സമിതിയെ നിയമിക്കാന്‍ ഇടക്കാല സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ബംഗ്ലാദേശ് സർക്കാർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്. നിരവധി കരാറുകൾ വിശദമായി സമിതി അന്വേഷിക്കുന്നുണ്ട്. അവയിൽ അദാനി (ഗോഡ്ഡ) ബിഐഎഫ്പിസിഎൽ 1234.4 മെഗാവാട്ട് കൽക്കരി പ്രവർത്തിക്കുന്ന പവർ പ്ലാന്റ്, പൈറ (1320 മെഗാവാട്ട് കൽക്കരി), മേഘ്‌നഘട്ട് (335 മെഗാവാട്ട് ഇരട്ട ഇന്ധനം), അഷുഗഞ്ച് (195 മെഗാവാട്ട് ഗ്യാസ്), ബഷ്ഖാലി (612) എന്നിവ ഉൾപ്പെടുന്നു.
കരാറുകൾ വിശകലനം ചെയ്യാൻ കൂടുതൽ സമയം ആവശ്യമാണെന്ന് ജസ്റ്റിസ് മൊയ്തീനുൽ ഇസ്ലാം ചൗധരിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ആർബിട്രേഷൻ നിയമങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി വീണ്ടും ചർച്ചകൾ നടത്തുന്നതിനോ കരാറുകൾ റദ്ദാക്കുന്നതിനോ വേണ്ട തെളിവുകൾ കമ്മിറ്റി ശേഖരിക്കുന്നുണ്ടെന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
''ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് ഞങ്ങൾ അഭിപ്രായം പറയുന്നില്ല. ഞങ്ങളുടെ പിപിഎ (പവര്‍ പര്‍ച്ചേസ് കരാര്‍) കഴിഞ്ഞ ഏഴ് വർഷമായി നിലവിലുണ്ട്. അത് തികച്ചും നിയമപരവും എല്ലാ നിയമങ്ങൾക്കും പൂർണ്ണമായി അനുസൃതവുമാണ്. കരാർ അനുസരിച്ച് വൈദ്യുതി വിതരണം ഞങ്ങൾ തുടരും,'' അദാനി പവര്‍ ലിമിറ്റഡ് വക്താവ് ദി ഇന്ത്യന്‍ എക്സ്പ്രസിനോട് വ്യക്തമാക്കി.
അതേസമയം, അദാനിയുമായുള്ള കരാർ റദ്ദാക്കുന്നതിനെക്കുറിച്ച് അനുര കുമാര ദിസനായകെയുടെ നേതൃത്വത്തിലുള്ള ശ്രീലങ്കയിലെ പുതിയ സർക്കാർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. വിഷയം അവലോകനം ചെയ്ത് കൊണ്ടിരിക്കുകയാണെന്നും ഇതുവരെ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നുമാണ് സിലോൺ ഇലക്ട്രിസിറ്റി ബോർഡ് (സിഇബി) വക്താവ് ധനുഷ്ക പരാക്രമസിംഗ ശ്രീലങ്കൻ ദിനപത്രമായ ദി സൺഡേ മോർണിങ്ങിനോട് പറഞ്ഞത്.
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കെതിരെ ന്യൂയോർക്ക് കോടതിയാണ് അഴിമതി കുറ്റം ചുമത്തിയത്. 20 വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളർ ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകൾ നേടുന്നതിനും ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് വികസിപ്പിക്കുന്നതിനും ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ഏകദേശം 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നാണ് അദാനിക്കെതിരായ കേസ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.