/indian-express-malayalam/media/media_files/szeMLVDk0K5efwnJLYH7.jpg)
മുഖ്യമന്ത്രിയെ തള്ളി ബിനോയ് വിശ്വം
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ വാദത്തെ എതിർത്ത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. പൂരം കലങ്ങിയിട്ടില്ലെന്നും ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപം വൈകി എന്നതാണെന്നുമാണ് മുഖ്യമന്ത്രി ശനിയാഴ്ച പറഞ്ഞത്. എന്നാൽ പൂരം കലങ്ങിയത് തന്നെയെന്ന് ഞായറാഴ്ച ബിനോയ് വിശ്വം ആവർത്തിച്ചു. ഇതോടെ തൃശൂർ പുരം സംബന്ധിച്ചുള്ള വിവാദം ഇടതുമുന്നണിയിൽ വീണ്ടും സജീവമാവുകയാണ്.
മുഖ്യമന്ത്രിയുടെ പരാമർശം ഒരു വാക്കിന്റെ പ്രശ്നമല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. തൃശ്ശൂർ പൂരം നടക്കേണ്ട പോലെ നടന്നിട്ടില്ല. നടത്താൻ ചിലർ സമ്മതിച്ചില്ല. പൂര വിവാദവുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും പുറത്തുവരണം- ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
പൂരം കലക്കിയെന്ന സിപിഐ നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി കെ രാജനും പറഞ്ഞു. പൂരവുമായി ബന്ധപ്പെട്ട ത്രിതല റിപ്പോർട്ടിന്റെ ഫലം വരട്ടെയെന്നും അന്വേഷണ റിപ്പോർട്ടിൽ കാര്യങ്ങളെല്ലാം വ്യക്തമായി സൂചിപ്പിക്കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതിന്റെ ഒരു ഭാഗം മാത്രമെടുത്ത് കേൾക്കുകയാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.പൂരം കലങ്ങിയതല്ല കലക്കിയത് തന്നെയാണെന്ന് സിപിഐ നേതാവ് വി എസ് സുനിൽ കുമാറും പ്രതികരിച്ചു.
അതേസമയം, പൂരം കലക്കാനുള്ള ശ്രമം നടന്നുവെന്നും എന്നാൽ കലങ്ങിയിട്ടില്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്. മുഖ്യമന്ത്രിയുടെ നിലപാട് തന്നെ പാർട്ടിയും ആവർത്തിക്കുകയാണെന്ന് ഇതോടെ വ്യക്തമായി. തിരഞ്ഞെടുപ്പ് സമയത്ത് പൂരം വിവാദത്തെ ചൊല്ലി സിപിഐ-സിപിഎം കൊമ്പുകോർക്കുന്നതിനെ രാഷ്ട്രീയായുധമാക്കാനൊരുങ്ങുകയാണ് കോൺഗ്രസും ബിജെപിയും
മുഖ്യമന്ത്രിയുടെ വാദം തള്ളി ഇരുദേവസ്വങ്ങളും
തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്ന വാദം ശരിയല്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ്‌കുമാർ പറഞ്ഞു. കാലത്ത് എഴുന്നള്ളിപ്പ് തുടങ്ങുന്ന സമയം മുതൽ തടസ്സങ്ങൾ ഉണ്ടായെന്ന് അദ്ദേഹം വ്യക്തമാക്കി. പൂരം കലങ്ങിയത് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച തൃതല അന്വേഷണ സംഘം ഇതു വരെ ദേവസ്വത്തെ സമീപിച്ചിട്ടില്ല- അദ്ദേഹം വ്യക്തമാക്കി.
ജനങ്ങൾക്ക് വടക്കുംനാഥന്റെ മുൻപിൽ എത്താൻ ബുദ്ധിമുട്ടുണ്ടായെന്നും തൃതല അന്വേഷണ സംഘം ഇത് വരെ ബന്ധപ്പെട്ടിട്ടില്ലെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷും വ്യക്തമാക്കി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.