/indian-express-malayalam/media/media_files/uploads/2017/03/child-rape.jpg)
പ്രതീകാത്മക ചിത്രം
Kochi Murder Case: കൊച്ചി: നാലു വയസുള്ള മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ മൊഴി പുറത്ത്. ഭർത്താവിന്റെ കുടുംബം തന്നെ ഒറ്റപ്പെടുത്തിയതുകൊണ്ടാണ് മകളെ കൊന്നതെന്ന് അമ്മ മൊഴി നൽകിയതായി വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. ഭർത്താവിന്റെ വീട്ടുകാർ കുട്ടിയിൽ അമിത താൽപര്യം കാണിച്ചത് അസ്വസ്ഥതപ്പെടുത്തി. ഭർത്താവിന്റെ കുടുംബം കുട്ടിയിൽനിന്നും തന്നെ അകറ്റുന്നതായി തോന്നി. ഭർത്താവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായി വിവരം ലഭിച്ചു. തന്നെ ഒഴിവാക്കിയാൽ കുട്ടി എങ്ങനെ ജീവിക്കുമെന്ന് ആശങ്കയുണ്ടായി. രണ്ടാനമ്മയുടെ കീഴിൽ തന്റെ കുഞ്ഞ് ജീവിക്കുന്നത് ദുഃസ്വപ്നം കണ്ടു. കുഞ്ഞിന്റെ ഭാവിയിൽ ആശങ്ക ഉണ്ടായതിനാലാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് അമ്മ നൽകിയ മൊഴിയെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
മകൾ ലൈംഗിക പീഡനത്തിന് ഇരയായ വിവരം താൻ അറിഞ്ഞിരുന്നില്ലെന്നും അമ്മ മൊഴി നൽകിയിട്ടുണ്ട്. അതേസമയം, അമ്മയെ ചോദ്യം ചെയ്യുന്നത് പൊലീസ് ഇന്നും തുടരും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കൊല്ലപ്പെട്ട നാലു വയസുകാരി ക്രൂര പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. മരിക്കുന്നതിന് തലേദിവസവും കുട്ടി ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു. പ്രകൃതി വിരുദ്ധ പീഡനത്തിന് ഉൾപ്പടെ കുട്ടി നിരന്തരം പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഒന്നര വർഷത്തോളം കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. നിരവധി തവണ കുട്ടി ശാരീരികമായ പീഡനത്തിന് ഇരയായിരുന്നു. കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവാണ് പീഡിപ്പിച്ചത്. പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ, കുട്ടി പീഡനത്തിന് ഇരയായ വിവരം റൂറൽ എസ്പിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ അമ്മയെ റൂറൽ എസ്പി ഹേമലത നേരിട്ട് ചോദ്യം ചെയ്തതിലൂടെയാണ് അച്ഛന്റെ അടുത്ത ബന്ധുക്കളിലേക്ക് സംശയം നീണ്ടത്.
ഈ അടുത്ത ബന്ധുക്കളോടാണ് കുട്ടിക്ക് ഏറ്റവും അടുപ്പമെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. തുടർന്നാണ് കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുക്കളായ മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവിൽ, ബന്ധമില്ലെന്ന് കണ്ട് രണ്ടുപേരെ വിട്ടയച്ചു. മറ്റുള്ളവർ നൽകിയ മൊഴിയുടേയും മറ്റും അടിസ്ഥാനത്തിൽ പ്രതിയെ വീണ്ടും ചോദ്യം ചെയ്തു. എന്നാൽ തനിക്കൊന്നും അറിയില്ലെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. എന്നാൽ ശക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി, ആലുവ, പുത്തൻകുരിശ് ഡിവൈഎസ്പിമാർ നടത്തിയ മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിക്കുന്നത്. അബദ്ധം പറ്റിപ്പോയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞതെന്നാണ് സൂചന. വീടിനുള്ളിൽ വെച്ചായിരുന്നു കുട്ടിയെ ഉപദ്രവിച്ചിരുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.