/indian-express-malayalam/media/media_files/bSNQtNBigABumQlMx8iB.jpg)
തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ വെള്ളത്തിൽ വീണു മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീടുവച്ച് നൽകുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. നഗരസഭാ പരിധിക്ക് പുറത്താണ് ജോയിയുടെ വീടെങ്കിലും സർക്കാരിന്‍റെ പ്രത്യേക അനുമതി വാങ്ങി വീട് വെച്ചുനൽകുമെന്ന് മേയർ പറഞ്ഞു.
വീട് വയ്ക്കാനുള്ള സ്ഥലം കണ്ടെത്തുന്നതിനും മറ്റ് സഹായങ്ങളും സ്ഥലത്തെ എംഎൽഎ സി.കെ.ഹരീന്ദ്രനും പഞ്ചായത്തും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മേയർ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ ജോയിയുടെ അമ്മയ്ക്ക് വീടുവച്ച് നൽകുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ കൗൺസിൽ ഔദ്യോഗികമായി തീരുമാനം അംഗീകരിച്ച് സർക്കാറിനെ അറിയിക്കുമെന്നും മേയർ പറഞ്ഞു.
അതേ സമയം, ജോയിയുടെ കുടുംബത്തിന് 10 ലക്ഷ രൂപ ധനസഹായം നൽകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി സിഎംഒ പ്രസ്താവനയിൽ അറിയിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിലെ താൽക്കാലിക ജീവനക്കാരനായ 42കാരനായ ജോയിയടക്കം നാല് പേരാണ് ശുചീകരണത്തിനായി ശനിയാഴ്ച ആമയിഴഞ്ചാൻ തോട്ടിലിറങ്ങിയത്. തോട്ടിൽ വീണയുടനെ സഹ തൊഴിലാളികൾ ഇദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച രാവിലെയാണ് തകരപ്പറമ്പ്-വഞ്ചിയൂർ റോഡിൽ ചിത്രാഹോമിന് പുറകിലുള്ള കനാലിൽ നിന്ന് ജോയിയുടെ മൃതദേഹം ലഭിച്ചത്. ജോയിയെ കാണാതായ സ്ഥലത്തുനിന്ന് ഒരുകിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.