/indian-express-malayalam/media/media_files/QCSz5nrxxtDD31747MuL.jpeg)
ചിത്രം കടപ്പാട്:ഫെയ്‌സ് ബുക്ക്
മംഗളൂരു: കർണാടക ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുൾപ്പെടെ മണ്ണിനടിയിൽപ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ അഞ്ചാം ദിവസത്തിലേക്ക്. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ നിർത്തിവെച്ച തിരച്ചിൽ ശനിയാഴ്ച രാവിലെ അഞ്ചരയോടെ പുനരാരംഭിച്ചു.
വെള്ളിയാഴ്ച രാത്രി വലിയ ലൈറ്റുകളുടെ സഹായത്തോടെയാണ് തിരച്ചിൽ നടത്തിയത്. എന്നാൽ ഇടവിടാതെ പെയ്യുന്ന മഴ രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. കനത്ത മഴയെ അവഗണിച്ചും തെരച്ചിൽ അൽപസമയം കൂടി തുടർന്നെങ്കിലും ഇടതടവില്ലാതെ മഴ പെയ്യുന്നതിനാൽ രക്ഷാപ്രവർത്തനം വെള്ളിയാഴ്ച നിർത്തിവെച്ചത്. പ്രദേശത്ത് അതിശക്തമായ മഴ പെയ്യുന്നതിനാൽ കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും അതുകൊണ്ടു തന്നെ തെരച്ചിൽ നിർത്തി വെയ്ക്കുകയാണെന്നും ജില്ലാ കളക്ടർ അറിയിക്കുകയായിരുന്നു.
ശനിയാഴ്ച അതിരാവിലെ അഞ്ചരയോടെ തിരച്ചിൽ ആരംഭിച്ചു.
റഡാർ ഉപയോഗിച്ചാണ് നിലവിൽ തിരച്ചിൽ. ബെംഗളുരുവിൽ നിന്ന് റഡാർ ഡിവൈസ് രാവിലെയോടെ എത്തിക്കും. വളരെ ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാർ ആണ് അപകടം നടന്ന സ്ഥലത്തേക്ക് കൊണ്ടുവരിക. ലോറിയുള്ള സ്ഥലം ഈ റഡാർ വഴി കണ്ടെത്താൻ കഴിഞ്ഞാൽ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും. നാവികസേന, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, പൊലീസ്, അഗ്‌നിശമനസേന സംഘങ്ങൾ ചേർന്നാണ് രക്ഷാദൗത്യം തുടരുക. കോഴിക്കോട്ടെ വീട്ടിൽ അർജുന് വേണ്ടി കണ്ണീരോടെ, അതിലേറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കുടുംബം. രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം തേടണമെന്ന് അർജുൻറെ ഭാര്യാസഹോദരൻ ജിതിൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, നാവിക സേനയുടെ ഉൾപ്പടെ സഹായത്തോടെ കൂടുതൽ സംവിധാനങ്ങളുമായി രക്ഷാദൗത്യം ഊർജിതമായി തുടരുകയാണെന്ന് ഉത്തരകന്നഡ ജില്ലാ പോലീസ് മേധാവി എം നാരായണൻ പറഞ്ഞു.കർണാടക എഡിജിപി ആർ സുരേന്ദ്രയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷിരൂർ ദേശീയപാതയിൽ അപകടമുണ്ടായത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.