/indian-express-malayalam/media/media_files/jZa1J8Kaf5SqNZPmJmDz.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: ശബരിമലയില്‍ സ്വര്‍ണം നഷ്ടപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. വിഷയത്തിൽ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
ശബരിമലയിലെയും ദേവസ്വം ബോർഡുകൾക്ക് കീഴിലെയും സ്വത്തുക്കൾ ഡിജിറ്റലൈസ് ചെയ്യണമെന്നും സ്വർണ വിവാദത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ഹർജിക്കാരൻ പറഞ്ഞു. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. കൊല്ലം സ്വദേശി ആർ രാജേന്ദ്രന്‍ നായരാണ് ഹൈക്കോടതിയെ സമീപിച്ചത്.
Also Read: സ്വർണപ്പാളി വിവാദം; ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷ ബഹളം
സ്വർണപ്പാളി വിവാദം അന്വേഷിക്കാൻ ഹൈക്കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. എഡിജിപി എച്ച്. വെങ്കിടേഷിനാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ദേവസ്വം വിജിലൻസ് സമർപ്പിച്ച ഇടക്കാല റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
Also Read: സ്വർണ പാളികള്‍ കൊണ്ടുപോകുമ്പോള്‍ ഞാൻ അധികാരത്തിലില്ല: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു
ശബരിമലയിൽ നടന്നത് സ്വര്‍ണ കവര്‍ച്ചയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടിൽ പറയുന്നത്. 2019 ൽ ദ്വാരപാലക ശില്‍പ്പപങ്ങൾ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറുമ്പോൾ അവയിൽ ഉണ്ടായിരുന്നത് 1.5 കിലോ സ്വര്‍ണമായിരുന്നു. എന്നാൽ, പോറ്റി ശിൽപങ്ങൾ തിരിച്ചെത്തിച്ചപ്പോള്‍ 394 ഗ്രാം സ്വര്‍ണമാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് വിജിലൻസ് റിപ്പോർട്ടിലുള്ളത്.
Read More: സ്വര്‍ണപ്പാളി വിവാദത്തില്‍ അന്വേഷണം; പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.