/indian-express-malayalam/media/media_files/2025/03/18/5aZxpkSbwEjq9cqziwOf.jpg)
എം.ബി.രാജേഷ്
തിരുവനന്തപുരം: ഒരു കാരണവശാലും എക്സൈസ് എടുക്കരുതെന്നാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തനിക്ക് നൽകിയ ഉപദേശമെന്ന് മന്ത്രി എം.ബി.രാജേഷ്. ''എന്റെ വകുപ്പ് എക്സൈസ് ആണെന്ന് അറിഞ്ഞപ്പോഴാണ് രമേശ് ചെന്നിത്തലയുടെ ഫോൺകോൾ വന്നത്. ഒരു കാരണവശാലും എക്സൈസ് എടുക്കരുതെന്നും എക്സൈസ് എടുത്ത ഒരാളും ആരോപണം നേരിടാതെ ഇരുന്നിട്ടില്ലെന്നും രാജേഷിന്റെ സ്വാഭാവത്തിനും പ്രകൃതത്തിനും ചേർന്നതല്ല ആ വകുപ്പെന്നും ചെന്നിത്തല എന്നോട് പറഞ്ഞുവെന്ന്'' എംബി രാജേഷ് ഐഇ മലയാളത്തിന്റെ പോഡ്കാസ്റ്റ് പരിപാടി 'വർത്തമാന'ത്തിൽ പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ കൂടെ ഉണ്ടായിരുന്ന എക്സൈസ് മന്ത്രി ഒരുപാട് ആക്ഷേപങ്ങൾ നേരിട്ടു. അദ്ദേഹത്തിന് പോലും കൊടുക്കാത്ത ഉപദേശമാണ് സൗജന്യമായിട്ട് അദ്ദേഹം തനിക്ക് നൽകിയതെന്നും മന്ത്രി പറഞ്ഞു. ''ഞങ്ങളുടെ പാർട്ടിയിൽ തീരുമാനം എടുക്കുന്നത് പാർട്ടിയാണെന്നും ഇതിനു മുൻപ് ഏൽപ്പിച്ച പോലെ ഒരു ചുമതല പാർട്ടി എന്നെ ഏൽപ്പിക്കുകയാണെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഇതെന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പ് അല്ലെന്നും ഇത്തരം കാര്യങ്ങളിൽ അതിനല്ല പ്രാധാന്യമെന്നും ഞാൻ വിശദമാക്കി. പാർട്ടി തീരുമാനിക്കുന്നു, പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു,'' അദ്ദേഹത്തെ അറിയിച്ചു.
അത് തനിക്ക് അറിയാമെന്നും താനൊരു ആശങ്ക കൊണ്ട് പറഞ്ഞതാണെന്നും ചെന്നിത്തല മറുപടി നൽകി. അതിനൊപ്പം എന്തെങ്കിലും ഉണ്ടെങ്കിൽ ഞങ്ങൾ വിടില്ലെന്നും അദ്ദേഹം എന്നോട് പറഞ്ഞു. ''ഫോണിൽ വിളിച്ച് പറയുക മാത്രമല്ലാതെ നിയമസഭയിലും ഇക്കാര്യം അദ്ദേഹം പ്രസംഗിച്ചു. നിയമസഭയിൽ പ്രസംഗിച്ചപ്പോൾ അതിനുള്ള മറുപടി ഞാൻ അപ്പോൾ തന്നെ കൊടുത്തു. യുഡിഎഫും എൽഡിഎഫും തമ്മിൽ വ്യത്യാസമുണ്ടെന്നും അതിനാൽ അങ്ങ് ആശങ്കപ്പെടേണ്ടെന്നും ഞാൻ പറഞ്ഞു. എന്നോടുള്ള സ്നേഹവും കരുതലും ഞാൻ വിലമതിക്കുന്നുവെന്നും ചെന്നിത്തലയോട് പറഞ്ഞു,'' എം.ബി.രാജേഷ് അഭിപ്രായപ്പെട്ടു.
ദി ഇന്ത്യൻ എക്സ്പ്രസ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യുവുമായുള്ള എം.ബി.രാജേഷിന്റെ ഐഇ മലയാളം പോഡ്കാസ്റ്റ് പരിപാടി 'വർത്തമാനം' നാളെ രാവിലെ ഏഴിന് ഐഇ മലയാളം യൂട്യൂബ് ചാനലിൽ സ്ട്രീം ചെയ്യും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.