/indian-express-malayalam/media/media_files/weather-today-05.jpg)
Kerala Weather Updates
Kerala Weather Updates: കൊച്ചി: കാലവർഷം വരും മണിക്കൂറിൽ കേരളതീരം തൊട്ടേക്കുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കാലവർഷം തുടങ്ങുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് അതീതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
എല്ലാ ജില്ലകളിലും മുന്നറിയിപ്പ്
കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിലും മാറ്റം. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി 12 ജില്ലകളിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
നേരത്തെ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റിടങ്ങളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കാലവർഷം കേരളതീരം തൊട്ടതോടെയാണ് മഴ മുന്നറിയിപ്പിലും മാറ്റം ഉണ്ടായത്.
Also Read: മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; തിരുവനന്തപുരത്ത് റെഡ് അലർട്ട്, അനാവശ്യ യാത്രകൾ ഒഴിവാക്കണം
കാലവർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടും ഉണ്ട്.തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ കനത്ത ജാഗ്രതാ പാലിക്കണം.
കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്. കാലവർഷം കേരളത്തിലെത്തിയാലുള്ള സ്ഥിരീകരണം ഇന്ന് തന്നെ ഉണ്ടാവാൻ സാധ്യതയുണ്ട്.
വിവിധ ജില്ലകളിൽ നാശനഷ്ടം
കനത്തമഴയെ തുടർന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വ്യാപകനാശനഷ്ടം ഉണ്ടായി. തിരുവനന്തപുരം വെള്ളയമ്പലം ആൽത്തറമൂട്ടിൽ റോഡിന് കുറുകെ മരച്ചില്ല ഒടിഞ്ഞുവീണു. വെള്ളയമ്പലത്ത് രാജ് ഭവന് സമീപം മരം ഒടിഞ്ഞു വീണും ഗതാഗതം തടസപ്പെട്ടു.
കാട്ടാക്കട, മാറനല്ലൂർ,മൂങ്ങോട് എന്നിവിടങ്ങളിലും മരം കടപുഴകി വീണു. മൂങ്കോട് അഗ്‌നിരക്ഷ സേന എത്തി മരം മുറിച്ചു നീക്കി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സമീപം മരം കടപുഴകി റോഡിലേക്ക് വീണു. ഇതേത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറായി പാലക്കാട് അട്ടപ്പാടി മേഖലയിൽ വൈദ്യൂതി ബന്ധം പൂർണമായി മുടങ്ങിയിരിക്കുകയാണ്.
Also Read:കേരളത്തിൽ കാലവർഷം നേരത്തെ എത്തും
ആലപ്പുള എടത്വായിൽ വീടിനുമുകളിലേക്ക്് മരം വീണു. തിരുവല്ല-അമ്പലപ്പുഴ സംസ്ഥാനപാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പത്തനംതിട്ട ജില്ലയുടെ മലയോര ഭാഗങ്ങളിലും മരം വീണ് ഗതാഗതതടസ്സമുണ്ടായി. കണ്ണൂർ ജില്ലയുടെ മലയോര ഭാഗങ്ങളിൽ ചെറിയതോതിലുള്ള മണ്ണിടിച്ചിൽ ഉണ്ടായി.
ക്വാറികൾക്ക് നിയന്ത്രണം
മഴ കനത്തതോടെ കോഴിക്കോട്, കണ്ണൂർ, കാസർകോട്, ഇടുക്കി ജില്ലകളിൽ ക്വാറികളുടെ പ്രവർത്തനത്തിന് നിരോധനം ഏർപ്പെടുത്തി. കാസർകോട്, കണ്ണൂർ ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണമുണ്ട്.
കാസർകോട് ബീച്ചിലും റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് നിയന്ത്രണം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ട്രക്കിങിന് നിരോധനം ഏർപ്പെടുത്തി.
ഇടുക്കിയിൽ കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ട്രക്കിംഗ് എന്നിവ നിരോധിച്ചു.വയനാട്ടിൽ പുഴകളിലും വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും അത്യാവശ്യത്തിനല്ലാതെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
മഴശക്തമാകുന്ന പശ്ചാത്തലത്തിൽ, ഇന്ന് എല്ലാ ജില്ലകളിലെയും കളക്ടർമാരുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്ന് റവന്യുമന്ത്രി കെ.രാജൻ പറഞ്ഞു. യോഗത്തിന് ശേഷം ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുമെന്നും മന്ത്രി പറഞ്ഞു.
Read More
- വെഞ്ഞാറമൂട് കൂട്ടക്കൊല; ആദ്യ കുറ്റപത്രം സമർപ്പിച്ചു
- ദേശീയ പാതയിൽ വീണ്ടും വിള്ളൽ, കോഴിക്കോട് തിരുവങ്ങൂരിൽ 400 മീറ്റർ നീളത്തിൽ റോഡ് വിണ്ടുകീറി
- നാലുവയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസ്: പീഡന വിവരം അറിഞ്ഞിരുന്നില്ലെന്ന് അമ്മയുടെ മൊഴി
- മരണത്തിന് തലേദിവസവും മൂന്നുവയസുകാരി നേരിട്ടത് ക്രൂരപീഡനം; അബദ്ധം പറ്റിപോയെന്ന് പൊലീസിനോട് പ്രതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.