/indian-express-malayalam/media/media_files/2024/11/18/0rH7WKZXc2WXePcU0l13.jpg)
പാലക്കാട് ഉപതിരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് സമാപിക്കും
പാലക്കാട്: ആവേശം വാനോളം ഉയർത്തി പാലക്കാടൻ തിരഞ്ഞെടുപ്പ് പൂരം ക്ലൈമാക്‌സിലേക്ക്. മൂന്ന് മുന്നണികളും കൊട്ടിക്കലാശം കളറാക്കാൻ കച്ചക്കെട്ടിയിറങ്ങിയപ്പോൾ പാലക്കാട് സാക്ഷിയായത് ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള തിരഞ്ഞെടുപ്പ് മാമാങ്കം. ഇനി നിശബ്ദ പ്രചാരണത്തിൻറ നാളുകൾ.
തിങ്കളാഴ്ച ആറ് മണിയോടെയാണ് ഏകദേശം ഒരുമാസത്തോളം നീണ്ടുനിന്ന് പ്രചാരണത്തിന് സമാപനം കുറിച്ചത്. അവസാനമണിക്കൂറുകളിൽ ആട്ടവും പാട്ടുമായി കൊട്ടിക്കലാശം മൂന്ന് മുന്നണികളുടെയും പ്രവർത്തകർ ആവേശമാക്കി. കൊട്ടിക്കലാശം ശക്തി പ്രകടനത്തിനുള്ള വേദി കൂടിയാക്കിയ മുന്നണികൾ, അവസാന മണിക്കൂറുകളിൽ സംസ്ഥാന നേതാക്കളെയും പാലക്കാട് എത്തിച്ച് പ്രചാരണാരവം കൊഴുപ്പിച്ചു.
ആന്ത്യന്തം നാടകീയത
സമാനതകളില്ലാത്ത ട്വിസ്റ്റുകൾക്കാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ്് വേദിയാകുന്നത്. ഒപ്പമുണ്ടായിരുന്ന വയനാടിനെയും ചേലക്കരയെയും ബഹുദൂരം പിന്നിലാക്കിയായിരുന്നു ഉപതിരഞ്ഞെടുപ്പ് നാളുകളിലെ പാലക്കാടൻ ട്വിസ്റ്റുകൾ. സ്ഥാനാർഥി നിർണയത്തിനെചൊല്ലി മൂന്ന് മുന്നണികളിലും ഉടലെടുത്ത പടലപ്പിണക്കങ്ങളാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ആദ്യ മണിക്കൂറുകളിൽ പാലക്കാടിനെ ശ്രദ്ധാ കേന്ദ്രമാക്കിയത്.
മൂന്ന് മുന്നണികളിലും ആരാകണം സ്ഥാനാർഥിയെന്നതിനെ ചൊല്ലി തർക്കങ്ങൾ ഉടലെടുത്തിരുന്നു. ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് യുഡിഎഫ് ക്യാമ്പാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ തന്നെ കോൺഗ്രസ് ക്യാമ്പിൽ പൊട്ടിത്തെറികളും ആരംഭിച്ചു.
അപ്രതീക്ഷിത നീക്കങ്ങൾ
സ്ഥാനാർഥി നിർണ്ണയത്തെ തുടർന്ന് കോൺഗ്രസുമായി തെറ്റിപിരിഞ്ഞ ഡോ പി സരിനെ സ്ഥാനാർഥിയാക്കിയാണ് അപ്രതീക്ഷിത ട്വിസ്റ്റിന് പാലക്കാട് എൽഡിഎഫ് തുടക്കം കുറിച്ചത്. തൊട്ടുപിന്നാലെ കെ മുരളീധരനെ സ്ഥാനാർഥിയാക്കണമെന്ന് കാട്ടി ഡിസിസി പ്രസിഡന്റെ് എഐസിസി നേതൃത്വത്തിനയച്ച് കത്തും രാഷ്ട്രീയവിവാദമാക്കി എൽഡിഎഫ് കളം കൊഴുപ്പിച്ചു.
എന്നാൽ, എൽഡിഎഫ് ക്യാമ്പിലും കാര്യങ്ങൾ അത്ര ശുഭകരമായിരുന്നില്ല. പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് സിപിഎം പാലക്കാട് ഏരിയാ കമ്മിറ്റിയംഗം അബ്ദുൾ ഷുക്കുറിന്റെ പ്രഖ്യാപനവും പിന്നീടുണ്ടായ അനുനയ നീക്കവുമെല്ലാം ചില്ലറയല്ലാത്ത പ്രശ്‌നങ്ങൾ ഇടതുമുന്നണിയിലും പ്രതിസന്ധി സ്രഷ്ടിച്ചു. മുതിർന്ന സിപിഎം നേതാവ് എൻഎൻ കൃഷ്ണദാസിന്റെ മാധ്യമങ്ങളെ അധിക്ഷേപിച്ചുള്ള പരാമർശങ്ങളും സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി.
ബിജെപിയിലും പ്രശ്‌നങ്ങൾക്ക് പഞ്ഞമില്ലായിരുന്നു കൊടകര കള്ളപ്പണവുമായി ബന്ധപ്പെട്ട് തിരൂർ സതീഷിന്റെ വെളിപ്പെടുത്തലും തൊട്ടുപിന്നാലെ ശോഭാസുരേന്ദ്രനെതിരെ ഉന്നയിച്ച ആരോപണങ്ങളുമായിരുന്നു ആദ്യം എൻഡിഎ ക്യാമ്പിനെ അലട്ടിയത്. തൊട്ടുപിന്നാലെ സന്ദീപ് വാര്യർ ഉയർത്തിയ ആരോപണങ്ങൾ അവസാന മണിക്കൂറിലെ ട്വിസ്റ്റായിരുന്നു.
പെട്ടിയും ഇരട്ടവോട്ടും പിന്നെ ആത്മകഥയും
യുഡിഎഫ് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വനിതാ കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽ മുറികളിൽ നടത്തിയ പോലീസ് റെയ്ഡായിരുന്നു പാലക്കാട്ടെ മറ്റൊരു ട്വിസ്റ്റ്. തിരഞ്ഞെടുപ്പിന് കള്ളപ്പണം എത്തിച്ചെന്നായിരുന്നു പോലീസ് റെയ്ഡ്. എന്നാൽ പണം കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല.
യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ നീല ട്രോളി ബാഗിൽ പണം കടത്തിയെന്നായിരുന്നു സിപിഎമ്മിന്റെ മറ്റൊരു ആരോപണം. എന്നാൽ, പെട്ടിവിവാദത്തെ പരസ്യമായി എതിർത്തുകൊണ്ട് എൻഎൻ കൃഷ്ണദാസിനെ പോലുള്ള മുതിർന്ന സിപിഎം നേതാക്കൾ തന്നെ രംഗത്തെത്തിയതോടെ പെട്ടിവിവാദം അന്തരീക്ഷത്തിൽ അലിഞ്ഞു.
ഇരട്ടവോട്ടാരോപണമാണ് മറ്റൊരു ട്വിസ്റ്റ്. സിപിഎമ്മാണ് ഇരട്ടവോട്ടാരോപണവുമായി ആദ്യം രംഗത്തെത്തിയത്. തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പടെയുള്ളവർ ഇരട്ടവോട്ട് ആരോപണവുമായി രംഗത്തെത്തിയതോടെ വിവാദം കൂടുതൽ കൊഴുത്തു. മൂന്ന് മുന്നണികളും ഇരട്ടവോട്ട് സംബന്ധിച്ച് ആരോപണ പ്രത്യാരോപണവുമായി രംഗത്തെത്തിയിരുന്നു.
ഇപി ജയരാജന്റെ എന്ന പേരിൽ പുറത്തുവന്ന് ആത്മകഥയാണ് പാലക്കാട്ടെ മറ്റൊരു നാടകീയ സംഭവം. പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥിയെ വിമർശിച്ചുകൊണ്ടുള്ളതായിരുന്നു ആത്മകഥ. എന്നാൽ, ആത്മകഥ തന്റേതല്ലെന്ന് പറഞ്ഞ് സാക്ഷാൽ ഇപി ജയരാജൻ തന്നെ രംഗത്തെത്തുകയും സരിന് വേണ്ടി പ്രചാരണത്തിനിറങ്ങുകയും ചെയ്തതോടെയാണ് വിവാദം തണുത്തത്.
കൂടുമാറ്റങ്ങളുടെ കാലം
കൂടുമാറ്റങ്ങളുടെ കാലം കൂടിയായിരുന്നു പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ നാൾവഴികൾ. പി സരിന് പിന്നാലെ ഒരുപ്പറ്റം പ്രാദേശിക നേതാക്കളാണ് കോൺഗ്രസിൽ നിന്ന് ഇടതുപക്ഷത്തേക്ക് ചേക്കേറിയത്. എന്നാൽ അവസാന നാളുകളിലെ നിർണായ ട്വിസ്റ്റായിരുന്നു ബിജെപി സംസ്ഥാന നേതാവ് സന്ദീപ് വാര്യരുടെ കോൺഗ്രസിലേക്കുള്ള കൂടുമാറ്റം. എൻഡിഎ, എൽഡിഎഫ് ക്യാമ്പുകളെ ഞെട്ടിച്ചുകൊണ്ടായിരുന്നു സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം.
ആർക്ക് മുൻതൂക്കം
സമാനതകളില്ലാത്ത തിരഞ്ഞെടുപ്പ് ട്വിസ്റ്റുകൾക്ക് സാക്ഷിയായ പാലക്കാട് ആര് നേടുമെന്നത് പ്രവചനാതീതമാണ്. പ്രചാരണത്തിൽ ഒരു മുന്നണികളും പിറകില്ലായിരുന്നു. സംസ്ഥാന നേതാക്കൾ ക്യാമ്പ് ചെയ്താണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്.
ആദ്യാവസാനം ട്വിസ്റ്റുകൾ നിറഞ്ഞുനിന്ന് പാലക്കാട്ടെ തിരഞ്ഞെടുപ്പ് ഗോദയിൽ വോട്ടർമാർ ഒരുക്കിയിട്ടുള്ള ഫൈനൽ ട്വിസ്റ്ററിയാൻ കാത്തിരിക്കുക തന്നെ വേണം
Read More
- പാലക്കാടൻ പകിട്ട് ആർക്കൊപ്പം?
- പാണക്കാട് തങ്ങളെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശം, രാഷ്ട്രീയ ആയുധമാക്കി യുഡിഎഫ്
- പാലക്കാട് ഇരട്ട വോട്ട് വിവാദം ശക്തമാകുന്നു, തടയാൻ നിയമ നടപടി സ്വീകരിക്കുമെന്ന് കലക്ടർ
- ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ്
- സന്ദീപ് വാര്യർ കോൺഗ്രസിൽ വന്നതിൽ ബിജെപിക്കില്ലാത്ത് പ്രശ്നം സിപിഎമ്മിന് -വിഡി സതീശൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.