/indian-express-malayalam/media/media_files/uploads/2023/04/satheeshan-pinarayi.jpg)
വി.ഡി.സതീശൻ, പിണറായി വിജയൻ
പാലക്കാട്: പാണക്കാട് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തിന‌് ശക്തമായ തിരിച്ചടിയുമായി യുഡിഎഫ്. പാണക്കാട് തങ്ങളെ മുഖ്യമന്ത്രി അധിക്ഷേപിച്ചുവെന്നും കർക്കശമായ മതേതര നിലപാടെടുത്ത വ്യക്തിയെയാണ് മുഖ്യമന്ത്രി അധിക്ഷേപിച്ചതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയത്തിന് മുഖ്യമന്ത്രി കുട പിടിക്കുന്നു. ഭൂരിപക്ഷ വർഗീയത ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ കണ്ടകശനി പരാമർശത്തിനും സതീശൻ മറുപടി നൽകി. മുഖ്യമന്ത്രിയുടെയും സുരേന്ദ്രന്റെയും ഒരേ ശബ്ദമാണ്. കള്ളപ്പണത്തിന്‍റെ മുകളിലിരിക്കുന്ന താപസനാണ് കെ.സുരേന്ദ്രനെന്നും അങ്ങനെയുള്ള ആളാണ് തന്നെ ശപിച്ചതെന്നും വി.ഡി.സതീശൻ പറഞ്ഞു. വി.ഡി.സതീശന് കണ്ടകശനിയാണെന്നും അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നുമായിരുന്നു കെ.സുരേന്ദ്രന്‍റെ പരിഹാസം.
മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജിയും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. പാണക്കാട് തങ്ങളുടെ മെക്കിട്ട് കയറാൻ വന്നാൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്നും പിണറായി വിജയൻ സംഘി ആണെന്നും കെ.എം.ഷാജി വിമർശിച്ചു. പാണക്കാട് തങ്ങളെ അളക്കാൻ മുഖ്യമന്ത്രി വരേണ്ടെന്നും ചന്ദ്രികയിലെ മുഖപ്രസംഗത്തിൽ ഷാജി വ്യക്തമാക്കി.
മുഖ്യമന്ത്രി നടത്തിയത് വർഗീയ പരാമർശമെന്ന് പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ദൗർഭാഗ്യകരമെന്നാണ് പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ പ്രതികരിച്ചത്. പാണക്കാട് തങ്ങന്മാർക്ക് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങൾ ഉൾക്കൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ലീഗ് വർഗീയ ശക്തികളുടെ തടങ്കലിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. പാണക്കാട് തങ്ങൾ രാഷ്ട്രീയ പാർട്ടിയുടെ നേതാവാണ്. തങ്ങളെ വിമർശിക്കാൻ പാടില്ലെന്ന് പറയുന്നത് അംഗീകരിക്കില്ല. മുഖ്യമന്ത്രി നടത്തിയത് രാഷ്ട്രീയ വിമർശനമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പാണക്കാട്ടെത്തി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദീപ് വാര്യര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശം. സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമി അനുയായിയെ പോലെ പെരുമാറുന്നുവെന്നും പഴയെ തങ്ങളെ പോലെയല്ല പുതിയ തങ്ങള്‍ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.