/indian-express-malayalam/media/media_files/98PyPNnAlexWlZ8ZnxXD.jpg)
ഡൽഹി: ഏറെ നാളുകളായി തുടരുന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ജനപക്ഷം നേതാവ് പി.സി.ജോർജ് ബിജെപി യിൽ ചേർന്നു. ഇത് സംബന്ധിച്ച അന്തിമഘട്ട ചർച്ചയ്ക്കായി ഇന്നലെ ജോർജിനെ ബിജെപി നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇന്നും തുടർന്ന ചർച്ചകൾക്ക് ശേഷമാണ് പി സി ക്കൊപ്പം മകൻ ഷോൺ ജോർജും ജനപക്ഷം പാർട്ടിയുടെ മറ്റ് പ്രധാന നേതാക്കളും ബിജെപി അംഗത്വം സ്വീകരിക്കുന്നതായി ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ പ്രഖ്യാപിച്ചത്. പി.സി.ജോർജിന്റെ നേതൃത്വത്തിലുള്ള ജനപക്ഷം സെക്കുലർ പാർട്ടിയും ഇതോടെ ബിജെപിയിൽ ലയിക്കും.
ഇതാദ്യമായാണ് ഏഴ് തവണ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു നേതാവ് സംസ്ഥാനത്ത് ബിജെപിയിലേക്ക് എത്തുന്നതെന്ന പ്രത്യേകതയും പി.സിയുടെ വരവിനുണ്ട്. സമാനമായ രീതിയിൽ നേരത്തെ ഒരു തവണ എംഎൽഎയായ അൽഫോൺസ് കണ്ണന്താനത്തേയും ബിജെപി അവരുടെ പാളയത്തിൽ എത്തിച്ചിരുന്നു. മധ്യതിരുവിതാംകൂറിലും മലയോര കർഷകർക്കിടയിലും തന്റേതായ സ്വാധീനമുള്ള പി.സി.ജോർജ് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി പത്തനംതിട്ടയിൽ മത്സരിച്ചേക്കുമെന്നാണ് സൂചന.
എന്നും ശക്തമായ രാഷ്ട്രീയ നിലപാടുകളുമായി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന കരുത്തനായ നേതാവാണ് പി.സി.ജോർജെന്ന് അദ്ദേഹത്തെ ഷാളണിയിച്ച് സംഘടനയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് വി.മുരളീധരൻ പറഞ്ഞു. വി.മുരളീധരനൊപ്പം, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, കേരളത്തിന്റെ സംഘടനാ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവ്ദേക്കർ, ബിജെപി നേതാവ് അനിൽ ആന്റണി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
നേരത്തേ യുഡിഎഫ് ചീഫ് വിപ്പായിരുന്ന പി.സി.ജോർജ് അടുത്ത കുറച്ചുകാലങ്ങളായി ഇരു മുന്നണികളുമായി അകലത്തിലാണ്. പല തവണ ജോർജിന്റെ യുഡിഎഫ് മുന്നണി പ്രവേശമടക്കം ചർച്ചയായിരുന്നെങ്കിലും മുന്നണിക്കുള്ളിൽ പി.സിയോടുള്ള വിയോജിപ്പ് മൂലം ഇത് തടസ്സപ്പെട്ടിരുന്നു. പിന്നീട് പതിയെ എൻഡിഎ യോട് അടുത്ത പി.സി ജനപക്ഷം പാർട്ടിയെ മുന്നണിയുടെ ഘടകക്ഷിയാക്കാനും പത്തനംതിട്ട ലോക്സഭാ സീറ്റ് ഉന്നമിട്ട് പദ്ധതിയിട്ടിരുന്നു. എന്നാൽ ജനപക്ഷത്തെ ഘടകക്ഷിയായി മുന്നണിയിൽ എടുക്കുന്നതിനെ സംസ്ഥാന ബിജെപി നേതൃത്വം എതിർത്തതോടെ ഈ നീക്കം പാളി.
കഴിഞ്ഞ ദിവസം കേരളത്തിലെ യഥാർത്ഥ പ്രതിപക്ഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണെന്ന പ്രസ്താവനയുമായി പി സി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി ദേശീയ നേതൃത്വം പി സി ജോർജിനെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പരാതിയുമായി കോടതിയെ സമീപിച്ചത് പി സി ജോർജിന്റെ മകൻ ഷോൺ ജോർജായിരുന്നു. പരാതിയിൽ അടുത്തിടെ കേന്ദ്ര ഏജൻസി അന്വേഷണം ആരംഭിച്ചതോടെ ഷോൺ വാർത്തകളിൽ നിറഞ്ഞിരുന്നു. നിലവിൽ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം കൂടിയാണ് ഷോൺ.
ReadMore:
- 15 പ്രതികൾക്കും വധശിക്ഷ; അഡ്വ. രണ്ജിത്ത് ശ്രീനിവാസ് വധക്കേസിൽ അത്യപൂർവ്വ വിധിപ്രസ്താവം
- സൊമാലിയൽ കടക്കൊള്ളക്കാരുടെ പിടിയിലായ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന
- ഉത്തരാഖണ്ഡ് നിയമസഭ ഫെബ്രുവരി 5ന് ഏകീകൃത സിവിൽ കോഡ് പാസാക്കും; രണ്ട് സംസ്ഥാനങ്ങൾ കൂടി തയ്യാർ
- അപ്പുറത്ത് നിതീഷ് കുമാറിന്റെ മനംമാറ്റം; ഇപ്പുറത്ത് മമതയെ ഇന്ത്യ മുന്നണിയിൽ പിടിച്ചുനിർത്താൻ കോൺഗ്രസ്
- നിതീഷ് കുമാർ വീണ്ടും മുന്നണി മാറും; ബിജെപി-നിതീഷ് കുമാർ ഭിന്നത തുടങ്ങിയതെന്ന് മുതൽ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.