/indian-express-malayalam/media/media_files/2025/07/28/malayali-nuns-2025-07-28-11-31-28.jpg)
അറസ്റ്റിലായ കന്യാസ്ത്രീകൾ
Malayali Nuns Arrest: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ബിലാസ്പൂരിലെ ഹൈക്കോടതിയിൽ സഭാ നേതൃത്വം ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി ഹർജി നൽകുന്നത്. ജാമ്യാപേക്ഷയിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് നിർണയകമാകും. സംസ്ഥാന സർക്കാർ ജാമ്യാപേക്ഷയെ എതിർക്കുമോയെന്നത് നിർണായകമാണ്. എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത് സമയ നഷ്ടം ഉണ്ടാക്കും എന്ന നിയമോപദേശത്തെ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.
Also Read:കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷയെ സർക്കാർ എതിർക്കില്ലെന്ന് അമിത് ഷാ
അതേസമയം, ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉറപ്പ് നൽകിയിരുന്നു. യുഡിഎഫ് എംപിമാരുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു അമിത് ഷാ നിലപാട് അറിയിച്ചത്. കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, രാജ്മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയ യുഡിഎഫ് എംപിമാരും ഇന്ന് ദുർഗിൽ എത്തും.
Also Read:കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിപ്പിച്ചു, പോയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് യുവതി
സിപിഎം നേതാക്കളായ പി കെ ശ്രീമതിയും സി എസ് സുജാതയും ജയിലിലെത്തി കന്യാസ്ത്രീകളെ കാണും. ബിജെപി നേതാവ് അനൂപ് ആന്റണിയും കോൺഗ്രസ് എംഎൽഎമാരായ റോജി എം ജോൺ, സജീവ് ജോസഫ് എന്നിവരും ദുർഗിൽ തുടരുകയാണ്. കന്യാസ്ത്രീകളുടെ ബന്ധുക്കളും ഛത്തീസ്ഗഡിൽ ഉണ്ട്.
സംസ്ഥാനത്ത് ഇന്ന് കോൺഗ്രസ് പ്രതിഷേധം
ചത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെ ഇന്ന് കോൺഗ്രസിൻറെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. വൈകുന്നേരം നാലുമണിക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തും.
പ്രതിഷേധം വ്യാപിപ്പിക്കാൻ പോഷക സംഘടനകൾക്കും കെപിസിസി നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി ജോർജ് കുര്യൻ എന്നിവർക്കെതിരെയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ് നീക്കം. കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച സംസ്ഥാനത്ത് വിവിധ സഭാനേതൃങ്ങളും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
ജൂലൈ 26നാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവർക്കൊപ്പം മൂന്ന് പെൺകുട്ടികളുമുണ്ടായിരുന്നു.
ഈ പെൺകുട്ടികളെ കടത്തുകയാണെന്നും നിർബന്ധിത പരിവർത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരാണ് രംഗത്തെത്തിയത്. കന്യാസ്ത്രീകളെ ബജ്‌റംഗ്ദൾ പ്രവർത്തകർ തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റർ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റർ വന്ദന രണ്ടാം പ്രതിയാണ്.
Read More: 'വ്യക്തമായ ഉത്തരം വേണം;' കന്യാസ്ത്രീകളുടെ അറസ്റ്റ് ലോക്സഭയിൽ ഉന്നയിച്ച് കെ.സി വേണുഗോപാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.