/indian-express-malayalam/media/media_files/2025/07/31/nun-arrest-2025-07-31-08-09-49.jpg)
പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നീ കന്യാസ്ത്രീകളാണ് അറസ്റ്റിലായത്
Malayali Nuns Arrest: റായ്‌പൂർ: ഛത്തീസ്ഗഢിൽ നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തി രണ്ട് കേരള കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ, കന്യാസ്ത്രീകൾക്കെതിരെ പ്രതികൂല മൊഴി നൽകാൻ നിർബന്ധിച്ചതായി മൂന്നു സ്ത്രീകളിലൊരാൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നീ കന്യാസ്ത്രീകളെയും സുഖ്മാൻ മാണ്ഡവി എന്നൊരാളെയും അറസ്റ്റ് ചെയ്തത്. നാരായൺപൂരിൽ നിന്നുള്ള മൂന്ന് സ്ത്രീകളെ പ്രതികൾ നിർബന്ധിച്ച് മതപരിവർത്തനം നടത്തി കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പ്രാദേശിക ബജ്‌രംഗ്‌ദൾ പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്.
വലതുപക്ഷ സംഘടനയുമായി ബന്ധമുള്ള ജ്യോതി ശർമ്മ എന്ന സ്ത്രീ മൊഴി മാറ്റാൻ തന്നെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതായും ബജ്‌രംഗ്‌ദൾ പ്രവർത്തകർ പറഞ്ഞത് അനുസരിച്ചാണ് പൊലീസ് എഫ്ഐആർ തയ്യാറാക്കിയതെന്നും മൂന്ന് സ്ത്രീകളിൽ ഒരാൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
Also Read: ഓഗസ്റ്റ് മുതൽ ഇന്ത്യയ്ക്ക് 25 ശതമാനം തീരുവയും പിഴയും; പ്രഖ്യാപനവുമായി ട്രംപ്
ദുർഗിലെ ഒരു ഷെൽട്ടർ ഹോമിൽ അഞ്ച് ദിവസം കഴിഞ്ഞതിനു ശേഷം ബുധനാഴ്ചയാണ് 21 കാരിയായ ആദിവാസി സ്ത്രീ നാരായൺപൂർ ജില്ലയിലെ തന്റെ വീട്ടിലെത്തിയത്. “ദയവായി മൂന്ന് പേരെയും (അറസ്റ്റ് ചെയ്ത പ്രതികളെ) വിട്ടയക്കൂ, അവർ നിരപരാധികളാണ്,” ഇന്ത്യൻ എക്സ്പ്രസിനോട് ഫോണിൽ സംസാരിക്കവേ അവർ പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് കന്യാസ്ത്രീകളോടൊപ്പം പോകാൻ വെള്ളിയാഴ്ച ദുർഗ് റെയിൽവേ സ്റ്റേഷനിൽ പോയതെന്നും മാതാപിതാക്കളുടെ സമ്മതമുണ്ടായിരുന്നതായും അവർ പറഞ്ഞു.
ജ്യോതി ശർമ്മ തന്നെ മർദിച്ചുവെന്നും ദുർഗിലെ ഗവൺമെന്റ് റെയിൽവേ പൊലീസ് (ജിആർപി) തന്റെ മൊഴി രേഖപ്പെടുത്തിയില്ലെന്നും അവർ ആരോപിച്ചു. ബജ്‌റംഗ്‌ദൾ അംഗങ്ങൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആർ തയ്യാറാക്കിയതെന്നും അവർ ആരോപിച്ചു.
Also Read: സുനാമി; അമേരിക്കയിലെ ഹവായ്, അലാസ്‌ക തീരങ്ങളിൽ കൂറ്റൻ തിരമാലകൾ
“ദിവസവും ഒമ്പത് കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് ഞാൻ ജോലിക്ക് പോയിരുന്നത്. പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. കന്യാസ്ത്രീകൾക്ക് പാചകം ചെയ്യുന്നതിനും രോഗികളെ പരിചരിക്കുന്നതിനുമുള്ള (ആഗ്രയിലെ ഒരു ആശുപത്രിയിൽ) ജോലിയുടെ ഒഴിവുണ്ടെന്ന് മാണ്ഡവിയാണ് പറഞ്ഞത്. ഭക്ഷണം, വസ്ത്രം, താമസം എന്നിവയ്ക്ക് പുറമേ 10,000 രൂപയും കിട്ടുമെന്ന് പറഞ്ഞു. ഇതുകേട്ടതും ഞാൻ സന്തോഷത്തിലായിരുന്നു,” സ്ത്രീ പറഞ്ഞു.
അറസ്റ്റ് നടന്ന ദിവസം താനും നാരായൺപൂരിലെ ഓർച്ചയിൽ നിന്നുള്ള മറ്റ് രണ്ട് സ്ത്രീകളും രാവിലെ 6 മണിയോടെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയതായി സ്ത്രീ പറഞ്ഞു. അവർക്കൊപ്പം മാണ്ഡവിയും ഉണ്ടായിരുന്നു. രാവിലെ 9 മണിയോടെ താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത കന്യാസ്ത്രീകൾ എത്തി. അധികം വൈകാതെ ഒരു ബജ്‌രംഗ്‌ദൾ പ്രവർത്തകനും ജിആർപിയും സ്ഥലത്തെത്തി അവരെ ചോദ്യം ചെയ്യാൻ തുടങ്ങിയതായി സ്ത്രീ പറഞ്ഞു.
''അവർ ഞങ്ങളെ റെയിൽവേ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഒരുപാട് ശകാരിച്ചു, ജ്യോതി ശർമ്മ എന്റെ മുഖത്ത് രണ്ടുതവണ അടിച്ചു. അവർ പറയുന്നത് അനുസരിച്ചില്ലെങ്കിൽ ഞങ്ങളുടെ സഹോദരങ്ങളെ ജയിലിലടയ്ക്കുമെന്നും അവരെ മർദിക്കുമെന്നും പറഞ്ഞു. കന്യാസ്ത്രീകൾ ഞങ്ങളെ ബലപ്രയോഗത്തിലൂടെ കൊണ്ടുപോവുകയാണെന്ന് പറയാൻ അവർ ആവശ്യപ്പെട്ടു. ഞാൻ സ്വന്തം ഇഷ്ടപ്രകാരമാണ് വന്നതെന്നും എന്റെ മാതാപിതാക്കളുടെ സമ്മതത്തോടെയാണെന്നും ഞാൻ ശർമ്മയോട് പറഞ്ഞു. രണ്ടോ മൂന്നോ പൊലീസുകാരുടെ സാന്നിധ്യത്തിൽ പൊലീസ് സ്റ്റേഷനിൽ വെച്ചാണ് ഞാൻ ഇത് പറഞ്ഞത്," സ്ത്രീ വ്യക്തമക്കി.
Also Read: ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു
"ഞാൻ ആദ്യമായിട്ടാണ് കന്യാസ്ത്രീകളെ കാണുന്നത്. ഞങ്ങളെ മർദിക്കുന്നത് കണ്ടപ്പോൾ, വിഷമിക്കേണ്ട, ഞാൻ നിങ്ങളോടൊപ്പമുണ്ടെന്ന് ഒരു കന്യാസ്ത്രീ പറഞ്ഞു. 'ഞങ്ങളെ അടിക്കൂ, പക്ഷേ അവരെ അടിക്കരുത്' എന്ന് ഞങ്ങളെ അടിക്കുന്നയാളോട് കന്യാസ്ത്രീ പറഞ്ഞതായും സ്ത്രീ വെളിപ്പെടുത്തി.
“ബജ്‌റംഗ്‌ദളുമായി ബന്ധമുള്ള ഒരു റിക്ഷാ ഡ്രൈവർ കന്യാസ്ത്രീകളും സ്ത്രീകളും തമ്മിലുള്ള സംഭാഷണം കേട്ടു, അവരെ കടത്തുകയാണെന്ന് സംശയിച്ചു. ഞങ്ങൾ ഉടൻ സ്ഥലത്തെത്തി ജിആർപിയിൽ പരാതി നൽകി. ജ്യോതി ശർമ്മ ബജ്‌റംഗ്‌ദളിൽ നിന്നുള്ളയാളല്ല, ദുർഗാ വാഹിനി മാതൃശക്തിയിൽ നിന്നുള്ളയാളാണ്,'' ബജ്‌റംഗ്‌ദളിന്റെ ഛത്തീസ്ഗഢ് കോർഡിനേറ്റർ ഋഷി മിശ്ര ഇന്ത്യൻ എക്‌സ്‌പ്രസിനോട് വ്യക്തമാക്കി.
ഹിന്ദുത്വത്തിന് രക്ഷ ആവശ്യമുള്ളിടത്തെല്ലാം എത്തുന്ന ഒരു ഹിന്ദുത്വവാദിയാണ് താനെന്നാണ് ജ്യോതി ശർമ്മ പറഞ്ഞത്. "അവരിൽ ആരെയും തൊട്ടിട്ടില്ല. ഞാൻ എത്തിയപ്പോൾ, അവർ പൊലീസ് സ്റ്റേഷന് അകത്തായിരുന്നു. പൊലീസ് അവരെ തൊടാൻ എന്നെ അനുവദിക്കുമോ?. ഈ ആരോപണം ആദ്യമായാണ് ഞാൻ കേൾക്കുന്നത്. മുൻപ് ഞാൻ ഒരു കന്യാസ്ത്രീയെ അടിച്ചുവെന്ന് അവർ പറഞ്ഞിരുന്നു, അത് തെറ്റാണ്," ജ്യോതി ശർമ്മ പറഞ്ഞു.
റെയിൽവേ സ്റ്റേഷനിൽ സ്ത്രീകളുണ്ടെന്ന് എങ്ങനെ അറിഞ്ഞുവെന്ന ചോദ്യത്തിന് ശർമ്മയുടെ മറുപടി ഇതായിരുന്നു, “ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നിരുന്ന സ്ത്രീകളിൽ ഒരാൾ വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞ് കരയുകയാണെന്ന് അവിടെയുള്ള തൊഴിലാളികളിലൊരാൾ എന്നെ വിളിച്ചു പറഞ്ഞു. അവരെ ദുർഗ് ജിആർപിയിലേക്ക് കൊണ്ടുപോകാൻ ഞാൻ അയാളോട് പറഞ്ഞു.”
അതേസമയം, കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ഛത്തീസ്ഗഡ് ഡിജിപി അരുൺ കുമാർ ഗൗതം വിസമ്മതിച്ചു. വിഷയം കോടതിയുടെ പരിഗണനയിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Rea More: ബിജെപിയുടെ ന്യൂനപക്ഷ സ്നേഹം കാപട്യം; അവസരം കിട്ടിയാൽ അവർ യഥാർത്ഥമുഖം പുറത്തുകാണിക്കും: മന്ത്രി വി. ശിവൻകുട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.