/indian-express-malayalam/media/media_files/NowydtSBHbtbng8Mhc4q.jpg)
നിമിഷപ്രിയ
ഡൽഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സായ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന് നടപ്പാക്കും. ഇതുമായി ബന്ധപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടർ ജയിൽ അധികൃതർക്ക് കത്തു നൽകിയതായി യെമനിലെ സാമൂഹിക പ്രവർത്തകനായ സാമുവൽ ജെറോം അറിയിച്ചു. വധശിക്ഷ ഒഴിവാക്കാനുളള ശ്രമം തുടരുകയാണെന്നും, അദ്ദേഹം പറഞ്ഞു.
യെമൻ പൗരനായ തലാൽ അബ്ദോ മെഹ്ദി എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് 2017 മുതൽ ജയിലിൽ കഴിയുകയാണ് നിമിഷ പ്രിയ. മകളുടെ മോചനശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷം യെമനിലേക്കു പോയ നിമിഷപ്രിയയുടെ അമ്മ അവിടെ തുടരുകയാണ്.
Also Read: നിമിഷപ്രിയ കേസ്: എന്താണ് ഇസ്ലാമിക് നിയമത്തിലെ 'ബ്ലഡ് മണി'?
2017 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. പുതിയതായി തുടങ്ങിയ ക്ലിനിക്കിലെ സാമ്പത്തിക കാര്യങ്ങളിൽ തുടങ്ങിയ തർക്കങ്ങളും മർദനവും അകൽച്ചയും നിയമനടപടികളുമാണ് മഹ്ദിയെ മയക്കുമരുന്ന് കുത്തിവെക്കുന്നതിലേക്ക് എത്തിച്ചത്. നിമിഷയുടെ സഹപ്രവർത്തകയായിരുന്ന ഹനാൻ എന്ന യെമനി യുവതിയും മഹ്ദിയുടെ മർദനത്തിന് നിരന്തരം ഇരയായിരുന്നു.
പാസ്‌പോർട്ട് വീണ്ടെടുത്ത് രക്ഷപ്പെടാനുള്ള മാർഗം നിമിഷയ്ക്ക് പറഞ്ഞുകൊടുത്തതും ഹനാനാണ്. ഇതിനായി മഹ്‌ദിന് അമിത ഡോസിൽ മരുന്നു കുത്തിവെയ്ക്കുകയായിരുന്നു. മഹ്ദിക്ക് ബോധം പോയ നേരം പാസ്‌പോർട്ടും എടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അതിർത്തിയിൽവെച്ച് പിടിയിലായി എന്നാണ് നിമിഷപ്രിയ കോടതിയിൽ പറഞ്ഞത്. എന്നാൽ മഹ്ദിയുടെ മൃതദേഹം അവർ താമസിച്ചിരുന്ന വീടിന് മുകളിലെ ജലസംഭരണിയിൽ വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തിയതാണ് നിമിഷ പ്രിയയെ കുടുക്കിയത്.
Read More: പൂർവിക സ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശം; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.