/indian-express-malayalam/media/media_files/2024/12/20/gaFO6ArZGTy31q2DX6nf.jpg)
എംടി വരച്ചിട്ട നിള
'അറിയാത്ത ആഴങ്ങളെ ഗർഭത്തിൽ വഹിക്കുന്ന സമുദ്രങ്ങളേക്കാൾ അറിയുന്ന എന്റെ നിളാനദിയാണ് എനിക്കിഷ്ടം.' പലകുറി എംടി പറഞ്ഞ ഈ വാക്കുകളിൽ നിന്ന് നിളാനദിയുമായി എംടിക്കുണ്ടായിരുന്ന ആത്മബന്ധം വ്യക്തം. എംടി വാസുദേവൻ നായർ എഴുതും വരെ നിള ഒരു നദി മാത്രമായിരുന്നു. കേരളീയ സംസ്‌കാരത്തിന്റെ ഗരിമയെ വഹിച്ചുകൊണ്ട് ഒഴുകുന്ന നദി. എം.ടി. എഴുതി തുടങ്ങിയതോടെയാണ് നിള മലയാളികളുടെ ഹൃദയത്തിലൂടെ ഒഴുകാൻ തുടങ്ങിയത്. നിളയെ തഴുകി വരുന്ന കാറ്റിനു പോലും എംടിയുടെ വള്ളുവനാടൻ സാഹിത്യ സുഗന്ധമാണെന്ന് മലയാളി തിരിച്ചറിഞ്ഞു.
കാലത്തിന്റെ അടയാളപ്പെടുത്തൽ
എംടിയുടെ സാഹിത്യത്തിന്റെ അടിയൊഴുക്കാണു നിള. എംടിയുടെ കാലം എന്ന നോവൽ സേതുവിന്റെയും തുമ്പപ്പൂ നിറവുള്ള സുമിത്രയുടെയും മാത്രം കഥയല്ല, മലവെള്ളം സ്വപ്നം കണ്ട പുഴയുടെ ഒഴുക്കിന്റേതുകൂടിയാണ്. എംടി വരച്ചിട്ട നിള തന്നെയാണ് മലയാളികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്നതും. കാലത്തിന്റെ ആദ്യ അധ്യായത്തിൽ നാട്ടുവഴിയിലേക്കു കയറുമ്പോൾ പുഴയുടെ പിറുപിറുപ്പ് അടുത്തടുത്തെന്നുന്നുണ്ട്. 'ഇരുട്ടിന്റെ പുഴ. മങ്ങിയ വെളിച്ചത്തിന്റെ അനന്തത. മറുകരയിൽ അകലെ ഇരുമ്പുപാലം വിറപ്പിച്ചുകൊണ്ട് വണ്ടിച്ചക്രങ്ങൾ ഇരമ്പി ഉരുളുന്നു. നനഞ്ഞ മണൽ. കാലടികൾ അമരുമ്പോൾ തണുത്ത വെള്ളം ഉറഞ്ഞുകൂടുന്നു'. ഇതിലെല്ലാം സാന്നിധ്യമായി നിള തന്നെയാണ്. ഇരുകരകളും മുട്ടി ആർത്തലച്ചൊഴുകുന്ന ഇതേ നിള കാലത്തിന്റെ അവസാന അധ്യായത്തിലുമുണ്ട്.
'പുഴവക്ക് ഒഴിഞ്ഞുകിടക്കുന്നു. ഒന്നും ഓർമിക്കാനാവാത്തതുപോലെ പുഴ വരണ്ടുകിടക്കുന്നു. അവസാനിക്കാത്ത മണൽത്തിട്ടിലൂടെ, പൂഴ്ന്നുപോകുന്ന കാലടികൾ വലിച്ചുവച്ചു നടക്കുന്നു. മലവെള്ളം സ്വപ്നംകണ്ടുണങ്ങിയ പുഴ, എന്റെ പുഴ, പിന്നിൽ ചോര വാർന്നുവീണ ശരീരം പോലെ ചലനമറ്റുകിടക്കുന്നു'. ഇത്തരം വാക്കുകളിലൂടെയാണ് മലയാളിയുടെ മനസ്സിൽ നിളയ്ക്ക് സ്ഥിര പ്രതിഷ്ഠ നേടിക്കൊടുത്തത്.
വെള്ളിത്തിരയിലും വരച്ചിട്ട നിളയുടെ സൗന്ദര്യം
എംടി കാരണമാണ് നിളയുടെ തീരം മലയാള സിനിമയുടെ സ്ഥിരം ലൊക്കേഷൻ ആയി മാറിയതും. നിള തീരത്ത് വന്നു നിരാശപ്പെട്ട നടികർ തിലകം ശിവാജി ഗണേഷനെപ്പറ്റി പറയാതെ നിള പൂർണമാകില്ല. ആളും ആരവവും പ്രതീക്ഷിച്ച് നിളയുടെ തീരത്ത് ലൊക്കേഷനിൽ എത്തിയ നടികർ തിലകം അത്ഭുതപ്പെട്ടു. മലയാള ലൊക്കേഷനിൽ അണിയറക്കാരല്ലാതെ മറ്റാരുമില്ല.
നിള സ്ഥിരം സിനിമാ ലൊക്കേഷനാണ്. അതാണ് കാണികൾ ഇല്ലാതിരിക്കുന്നത് എന്ന് നടികർ തിലകത്തെ പറഞ്ഞു മനസിലാക്കിപ്പിക്കാൻ അന്ന് അണിയറക്കാർ ക്ലേശിച്ചു. ഇത്തരം ചരിത്രങ്ങളും കഥകളുമെല്ലാം എം ടി സാഹിത്യത്തിന്റെ തുടർച്ചകൾ തന്നെയായി മാറുന്നു.
Read More
- തലമുറകളുടെ കഥാകാരൻ
- 'സിനിമ ജീവിതത്തിൽ ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തി;' എംടിയെ അവസാനമായി കണ്ട് മോഹൻലാൽ
- ആ നിമിഷം അദ്ദേഹത്തിന്റെ മകനാണ് ഞാനെന്നു എനിക്ക് തോന്നി: എംടിയെ ഓർത്ത് മമ്മൂട്ടി
- എംടിയുടെ സിനിമാപ്രപഞ്ചം
- മൂകമായി മലയാളം, എം ടിക്ക് വിട
- മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭ: മുഖ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.