/indian-express-malayalam/media/media_files/2024/12/20/i5QOymBuni2SFI82epgR.jpg)
കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു. സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി...
എംടിയും മമ്മൂട്ടിയും; അപൂർവ്വമായൊരു സ്നേഹബന്ധത്തിന്റെയും ആത്മബന്ധത്തിന്റെയും കഥ പറയുന്ന രണ്ടു ഇതിഹാസങ്ങൾ. ഓരോ മലയാളികൾക്കും അറിയാവുന്ന അടുപ്പമാണത്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പട്ടൊരാളാണ് എംടിയെന്ന് പലപ്പോഴും മമ്മൂട്ടി തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, മലയാളത്തിന്‍റെ മഹാസാഹിത്യകാരൻ എംടിയുടെ വിയോഗത്തിൽ ബാഷ്പാഞ്ജലി അർപ്പിച്ച് മമ്മൂട്ടി കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
എംടിയുടെ മമ്മൂട്ടി, മമ്മൂട്ടിയുടെ എംടി
"പരസ്പരം വർണിക്കാനാകാത്ത ഒരു ബന്ധം ഞങ്ങൾ തമ്മിലുണ്ട്. സഹോദരനോ പിതാവോ മകനോ സുഹൃത്തോ അങ്ങനെ ഏതു രീതിയിലും അദ്ദേഹത്തെ എനിക്കു സമീപിക്കാം," എന്നാണ് ഒരിക്കൽ മമ്മൂട്ടി എംടിയെ കുറിച്ചു പറഞ്ഞത്.
41 വർഷത്തെ അടുപ്പം
"കാലമല്ല സൗഹ്യദത്തിന്റെ അളവുകോൽ, ബന്ധത്തിന്റെ ആഴമാണ്," എന്ന് ഒരു മമ്മൂട്ടിയുടെ കഥാപാത്രം പറയുന്നുണ്ട് 'കഥ പറയുമ്പോൾ' എന്ന ചിത്രത്തിൽ. നിയോഗം പോലെ ജീവിതത്തിലേക്ക് എത്തിച്ചേരുന്ന ബന്ധങ്ങളുടെ കാര്യത്തിൽ അതേറെ ശരിയാണ് താനും.
"എംടിയെ എന്നെങ്കിലും പരിചയപ്പെടാന്‍ സാധിക്കണേ എന്ന് കുട്ടിക്കാലത്ത് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഒരു ചലച്ചിത്രക്യാമ്പില്‍ വച്ച് അദ്ദേഹത്തെ കാണാനും പരിചയപ്പെടാനും സാധിച്ചു. ഏതോ ഒരു ശക്തി ഞങ്ങളെ പരസ്പരം ബന്ധപ്പെടുത്തിയെന്ന് പറയാം. ആ കണക്ഷന്‍ ഒരു മാജിക് കണക്ഷനായി ഇപ്പോഴും നിലനില്‍ക്കുന്നു. അതിനുശേഷമാണ് എനിക്ക് സിനിമയില്‍ അവസരങ്ങള്‍ ഉണ്ടാവുന്നതും ഒരു നടനായി ലോകം എന്നെ തിരിച്ചറിയുന്നതും , നിങ്ങള്‍ക്ക് മുന്നില്‍ ഇങ്ങനെ 41 വര്‍ഷക്കാലം സ്‌നേഹാദരങ്ങള്‍ ആസ്വദിച്ചുകൊണ്ട് നില്‍ക്കാന്‍ കഴിഞ്ഞതും. എന്റെ എല്ലാ പുരസ്‌കാരങ്ങളും ഗുരു ദക്ഷിണയായി അദ്ദേഹത്തിന് സമര്‍പ്പിക്കുകയാണ്," എന്നാണ് എംടിയുമായുള്ള അടുപ്പത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്.
നിരവധി എം ടി കഥാപാത്രങ്ങളെ അസൂയാർഹമായ കയ്യടക്കത്തോടെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഉള്ളുതൊട്ടിട്ടുണ്ട് മമ്മൂട്ടി. ആൾക്കൂട്ടത്തിൽ തനിയെ, അക്ഷരങ്ങൾ, അടിയൊഴുക്കുകൾ, അനുബന്ധം, ഇടനിലങ്ങൾ, കൊച്ചുതെമ്മാടി, ഒരു വടക്കൻ വീരഗാഥ, മിഥ്യ, സുകൃതം, ഉത്തരം, കേരളവർമ്മ പഴശ്ശിരാജ എന്നു തുടങ്ങി എംടി കഥയിൽ മമ്മൂട്ടി എന്ന ഭാഗ്യം മനോരഥങ്ങളിൽ വരെ എത്തി നിൽക്കുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.