/indian-express-malayalam/media/media_files/2024/12/26/meCAlb4VkKCAJc6ZvHrj.jpg)
നെല്ലും പതിരും വേർതിരിക്കുന്ന എംടിയുടെ വാക്കുകൾ
സാഹിത്യം, സിനിമ, പത്രപ്രവർത്തനം എന്നീ തട്ടകങ്ങളെപ്പോലെ പ്രസംഗകലയെ എംടി ഒരിക്കലും ഒരു ആവിഷ്‌കാര സാന്നിധ്യമായി കണ്ടിട്ടില്ല.വളരെകുറച്ച് അവസരങ്ങളിൽ മാത്രമാണ് പ്രസംഗമെന്ന കലയെ അദ്ദേഹം പുറത്തെടുത്തിട്ടുള്ളത്. ജ്ഞാനപീഠ പുരസ്‌കാരം സ്വീകരിച്ചുകൊണ്ടും ഡി.ലീറ്റ് ബഹുമതി ഏറ്റുവാങ്ങിയും നടത്തിയ പ്രസംഗങ്ങളാണ് അവയിൽ അല്പമെങ്കിലും ദീർഘവും മുൻകൂട്ടി എഴുതി തയ്യാറാക്കിയതുമെന്നാണ് എംടിയുടെ പ്രസംഗങ്ങളെ കോർത്തിണക്കി തയ്യാറാക്കിയ 'വാക്കുകളുടെ വിസ്മയം 'എന്ന പുസ്തകത്തിൽ സൂചിപ്പിക്കുന്നത്.
മുപ്പത്തിരണ്ട പ്രസംഗങ്ങളെ അഞ്ചാക്കി പകുത്തുകൊണ്ടാണ് 'വാക്കുകളുടെ വിസ്മയം' തയ്യാറാക്കിയിട്ടുള്ളത്. പ്രസംഗിക്കുന്ന ഓരോ സന്ദർഭങ്ങളിലും ബഹുമതികൾ ഏറ്റുവാങ്ങിക്കൊണ്ട് സാഹിത്യത്തെയോ സ്വന്തം രചനങ്ങളെയോ പ്രമേയമാക്കാനോ മഹത്വവത്കരിക്കാനോ ശ്രമിക്കാതെ താൻ പിന്നിട്ട് പോന്ന വഴികളെ ഓർത്തെടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
മലയാളത്തിനെ നെഞ്ചോട് ചേർത്ത്
ജ്ഞാനപീഠം അവാർഡ് സ്വീകരിച്ചുകൊണ്ട് 1996 മാർച്ച് 25ന് തിരുവനന്തപുരത്തുവെച്ച് എംടി സംസാരിച്ചതിന്റെ പൂർണ്ണരൂപത്തോടെയാണ് വാക്കിന്റെ വിസ്മയം എന്ന പുസ്തകം ആരംഭിക്കുന്നത്. 'സാഫല്യത്തിന്റെ മുഹൂർത്തം 'എന്ന് ടൈറ്റിൽ കൊടുത്ത ആ പ്രസംഗത്തിൽ/ ലേഖനത്തിൽ തനിക്ക് മുന്നേ മലയാളത്തിലേക്ക് ജ്ഞാനപീഠം കൊണ്ടുവന്ന മഹാരഥന്മാരെ ഓർത്തുകൊണ്ടാണ് എംടി സംസാരം തുടങ്ങുന്നത്.
തകഴിയും എസ് കെ പൊറ്റക്കാടുമായുള്ള ആത്മബന്ധവും എംടി മറക്കുന്നില്ല. മലയാളം എന്ന ഭാഷയിൽ അഭിമാനിക്കുകയും മറ്റേതു ഭാഷയിലുള്ള മഹത് സൃഷ്ടികളെ ഇരുകൈനീട്ടി സ്വീകരിക്കാൻ തയ്യാറായ മലയാള സാഹിത്യ ലോകത്തെ കുറിച്ച് പരാമർശിക്കാനും അദ്ദേഹം മറന്നില്ല. കേവലം ഒരു കുഗ്രാമത്തിൽ പിറന്ന്, പ്രാദേശിക ഭാഷയിൽ മാത്രം എഴുതി, ബഹുമതികളുടെയും അംഗീകാരങ്ങളുടെയും നടുവിൽ നിൽക്കാൻ കാരണമായത് താനൊരു എഴുത്തുകാരനായതുകൊണ്ട് മാത്രമാണെന്ന് എംടി ഓർമ്മിക്കുന്നു. ഓരോ നിമിഷവും പ്രവർത്തിച്ചുകൊണ്ട് തന്റെ കർമ്മത്തെ ലോകം ശ്രദ്ധിക്കുന്നതുവരെ പോരാടേണ്ടവനാണ് ഒരു എഴുത്തുകാരനെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.
വേദനിപ്പിക്കാതെ...ആക്ഷേപിക്കാതെ
ഓർമ്മയിലെ കുട്ടിക്കാലവും വിദ്യാഭ്യാസത്തിനുശേഷം എഴുത്തുകാരനാകണമെന്ന അതിയായ ആഗ്രഹവും പങ്കുവെച്ചുകൊണ്ടാണ് കാലിക്കറ്റ് സർവകലാശാലയിലെ ഡീ.ലിറ്റ് സ്വീകരിച്ചുകൊണ്ട് 1996 ജൂൺ 22ന് തേഞ്ഞിപ്പലത്ത് പ്രസംഗിച്ചത്. സാഹിത്യത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് പത്രപ്രവർത്തനരംഗത്തെ ജോലിക്ക് ശ്രമിച്ചതും കെ പി കേശവമേനോനെന്ന അതികായനുമായുള്ള ആത്മ ബന്ധവും മാതൃഭൂമിയിൽ ജോലിക്ക് കയറിയതുമായ കാര്യങ്ങൾ അദ്ദേഹം വിവരിക്കുന്നുണ്ട്.
- എംടി വരച്ചിട്ട നിള
- ഒരു ഊഴം കൂടി തരുമോ? എംടി ഓർമകളിൽ വി എ ശ്രീകുമാർ
- ആ നിമിഷം അദ്ദേഹത്തിന്റെ മകനാണ് ഞാനെന്നു എനിക്ക് തോന്നി: എംടിയെ ഓർത്ത് മമ്മൂട്ടി
പുരസ്‌കാരങ്ങൾ സ്വീകരിച്ചുകൊണ്ടല്ലാതെ വളരെ അപൂർവമായി ചില പ്രത്യേക വിഷയങ്ങളെ ഏറ്റെടുത്തും എംടി സംസാരിക്കുകയുണ്ടായി. 1995 ബാംഗ്ലൂരിൽ ഇന്ത്യൻ സാഹിത്യത്തിൽ 'പുരാവൃത്തങ്ങളുടെ പങ്ക്' എന്ന വിഷയത്തെക്കുറിച്ച് ഇംഗ്ലീഷിൽ ആയിരുന്നു അദ്ദേഹത്തിന്റെ സംസാരം. ഒരു എഴുത്തുകാരൻ തന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എത്രമാത്രം പവിത്രത നൽകുന്നുവോ, അത്ര മാത്രം സാർവലൗകികമായ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള കടമയുണ്ടെന്നും വിശ്വസിക്കുന്ന ആളു കൂടിയാണ് എംടി വാസുദേവൻ നായരെന്ന് അദ്ദേഹത്തിന്റെ ഓരോ വാക്കുകളിൽ നിന്നും വ്യക്തമാക്കുന്നതാണ്.
ചെറുകഥയുടെ അടരുകളെ കുറിച്ച് കേരള സാഹിത്യ അക്കാദമി 1988ൽ ഗുരുവായൂരിൽ വച്ച് നടത്തിയ ചെറുകഥാ ക്യാമ്പിൽ സംസാരിക്കുമ്പോൾ ആയിരത്തൊന്നു രാവുകളിൽ കഥ പറഞ്ഞ ഷെഹർസാദയെ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചു പറ്റിയ കഥാകാരിയായി എംടി കണക്കാക്കുന്നുണ്ട്.
ആരെയും വേദനിപ്പിക്കാതെ, ആരെയും ആക്ഷേപിക്കാതെ എഴുത്തിന്റെ ഇനിയുള്ള തലമുറകൾക്ക് നെല്ലും പതിരും തിരിച്ചറിയാൻ പാകത്തിൽ ഉള്ളതൊക്കെയും എംടി തന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. എംടി വാസുദേവൻ നായരുടെ എഴുത്തുകൾ പോലെ തന്നെ അദ്ദേഹത്തിന്റെ പ്രസംഗങ്ങളും വായനക്കാരിലേക്ക്, അല്ലെങ്കിൽ മലയാളത്തെ സ്‌നേഹിക്കുന്ന തലമുറയിലേക്ക് എത്തിക്കേണ്ടത് അനിവാര്യമാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.