/indian-express-malayalam/media/media_files/SD0nG5uGH0uhw0eUL3oR.jpg)
പക്ഷിപ്പനി വ്യാപകമായി പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചനയെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത് (ഫയൽ ചിത്രം)
ആലപ്പുഴ: എല്ലാ വർഷവും പക്ഷിപ്പനി വില്ലനായെത്തുന്ന ആലപ്പുഴയിൽ താറാവ് കൃഷിക്ക് നിരോധനം ഏർപ്പെടുത്തേണ്ടി വരുമെന്ന് സൂചന നൽകി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ആലപ്പുഴയിൽ 2025 വരെ താറാവ് അടക്കമുള്ള പക്ഷി വളർത്തലിന് നിരോധനം ഏർപ്പെടുത്തേണ്ട സാഹചര്യമാണുള്ളതെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ വിവിധ മേഖലകളിൽ, പ്രത്യേകിച്ചും കുട്ടനാട്, അപ്പർ കുട്ടനാട് പ്രദേശങ്ങളിൽ പക്ഷിപ്പനി വ്യാപകമായി പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചനയെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
പക്ഷിപ്പനിക്ക് കാരണമാകുന്ന വൈറസിന്‍റെ ശക്തി കുറയുന്നത് വരെ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് കർഷകരുമായി ചർച്ച നടത്തിയിട്ടുണ്ട്. രോഗബാധ പടർന്നുപിടിക്കുന്ന 32 സ്പോട്ടുകൾ വളരെ നിർണ്ണയാകമാണ്. മുമ്പ് ഉള്ളതുപോലെയുള്ള വൈറസല്ല ഇത്തവണ രോഗത്തിന് കാരണമായിരിക്കുന്നതെന്നും വകഭേദം മാറിയ വൈറസാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ വ്യാപകമായ നിലയിൽ പക്ഷിപ്പനി പടർന്ന് പിടിക്കുന്ന സാഹചര്യമാണുണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിൽ ആലപ്പുഴ കുട്ടനാട്, പത്തനംതിട്ട എന്നിവിടങ്ങളിലാണ് പക്ഷിപ്പനി ഏറ്റവും അധികമായി സ്ഥിരീകരിച്ചത്. എല്ലാവർഷവും ദേശാടന പക്ഷികൾ വരുമ്പോൾ രോഗബാധ ഉണ്ടാകാറുണ്ട്. ഇത്തവണ പറക്കുന്ന പക്ഷികളിലും വൈറസ് ബാധ ഉണ്ടായിട്ടുണ്ടെന്നും ഇത് വകഭേദം മാറിയ വൈറസ് മൂലമാണെന്നും മന്ത്രി പറഞ്ഞു.
പക്ഷിപ്പനി സ്ഥിരീകരിക്കാൻ തിരുവനന്തപുരം ജില്ലയിലെ പാലോട് പുതിയ ലാബ് സ്ഥാപിക്കുന്നതിനെ കുറിച്ച് കേന്ദ്രത്തെ അറിയിച്ചുവെന്നും കേന്ദ്രം ആവശ്യം അംഗീകരിച്ചിട്ടുണ്ടെന്നും ചിഞ്ചുറാണി പറഞ്ഞു. പക്ഷിപ്പനി രോഗബാധതയെ തുടർന്നുള്ള ഫണ്ടിങ് കേന്ദ്രത്തിൽ നിന്നും ക്യത്യമായി ലഭിക്കാത്ത സാഹചര്യമുണ്ട്. സംസ്ഥാനം ചിലവഴിച്ച തുക ഉടൻ നൽകണമെന്ന് കേന്ദ്രത്തോട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആലപ്പുഴ ജില്ലയിൽ മാത്രം ആയിരക്കണക്കിന് കർഷകരാണ് താറാവ് കൃഷി ചെയ്തുവരുന്നത്. പലപ്പോഴും പക്ഷിപ്പനി മൂലം ഇവർക്ക് താറാവുകളെ കള്ളിങ്ങിലൂടെ കൂട്ടത്തോടെ കൊന്നൊടുക്കേണ്ടി വരാറുണ്ട്. ഭീമമായ നഷ്ടമാണ് ഇതുമൂലം സാധാരണക്കാരായ കർഷകർക്ക് ഉണ്ടാവാറുള്ളത്. എന്നാൽ താറാവ് കൃഷിക്ക് നിരോധനം വന്നാൽ അത് ഇവരുടെ വരുമാന മാർഗ്ഗത്തെ സാരമായി ബാധിക്കും ഒപ്പം കുട്ടനാടൻ താറാവെന്ന ഐക്കൺ തന്നെയും ഇല്ലാതെയാകും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.