/indian-express-malayalam/media/media_files/TTCALjEs0UAyV9kqTE4f.jpg)
(File Photo By J Binduraj)
കൊച്ചി: കൊൽക്കത്തയെന്ന മഹാനഗരത്തിന്റെ ചരിത്രമെഴുതിയ മലയാളി എഴുത്തുകാരൻ പി. തങ്കപ്പൻ നായർ ഓർമ്മയായി. എഴുത്തുകാരനെതിലുപരി സ്വതന്ത്ര ഗവേഷകനും ചരിത്രകാരനുമായിരുന്നു മഞ്ഞപ്രക്കാരനായ തങ്കപ്പൻ നായർ. കൊൽക്കത്തയുടെ ചരിത്രം ഇംഗ്ലീഷ് ഭാഷയിൽ ആധികാരികതയോടെ എഴുതിയ അദ്ദേഹം 'നഗ്നപാദ ചരിത്രകാരൻ' എന്നാണ് സാഹിത്യലോകത്ത് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. 61 പുസ്തകങ്ങളാണ് തങ്കപ്പൻ നായരുടെ പേരിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആറ് മാസമായി അസുഖബാധിതനായി കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് രാവിലെ പത്തരയോട് കൂടി ചേന്ദമംഗലത്തെ സ്വവസതിയിലാണ് സംഭവിച്ചത്. സംസ്ക്കാരം വൈകിട്ട് 5 ന് നടന്നു.
91വയസ്സുകാരനായ തങ്കപ്പൻ നായർ 1933 ഏപ്രിൽ 30ന് മഞ്ഞപ്രയിലെ ചങ്ങനാട്ടുവീട്ടിൽ ടി എസ് കേശവൻ നായരുടേയും ചെങ്ങനാട്ട് പാർവതിയമ്മയുടേയും ആറു മക്കളിൽ മൂന്നാമനായാണ് ജനിച്ചത്. നാലാം ക്ലാസു വരെ മഞ്ഞപ്രയിലെ ഹൈസ്‌കൂളിൽ പഠിച്ച നായർ പിന്നീട് സ്വാമി ആഗമാനന്ദ കാലടി മറ്റൂർ കുന്നിൽ സ്ഥാപിച്ച ബ്രഹ്മമാനന്ദോദയം സ്‌കൂളിൽ നിന്നാണ് 1951ൽ മെട്രിക്കുലേഷൻ പാസ്സായത്. സംസ്‌കൃത സ്‌കൂളായിരുന്നു അതെന്നതിനാൽ ഹിന്ദിയിൽ നല്ല പ്രാവീണ്യം നേടാൻ അവിടെത്ത വിദ്യാഭ്യാസം നായർക്ക് സഹായകമായി. മെട്രിക്കുലേഷൻ കഴിഞ്ഞശേഷം 1955 വരെ നാട്ടിൽ ടൈപ്പ്‌റൈറ്റിങ് പഠിത്തവും ടൈപ്പ് റൈറ്റിങ് പരിശീലനവും ഷോർട്ട്ഹാൻഡ് പഠിപ്പിക്കലുമൊക്കെയായി നായർ കഴിഞ്ഞു.
മെട്രിക്കുലേഷൻ പാസായ ശേഷം 1955 സെപ്റ്റംബറിൽ തങ്കപ്പൻ നായർ കൊൽക്കത്തയിൽ എത്തി. ഒരു വർഷത്തിനു ശേഷം, ആന്ത്രോപോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ (ASI) സ്റ്റെനോഗ്രാഫർ ജോലി നേടിയ അദ്ദേഹം ഷില്ലോങ്ങിലേക്ക് എത്തി. അവിടെ ജോലി ചെയ്യവേ തന്നെ ഷില്ലോങിലെ പ്രസിദ്ധമായ സെന്റ് ആന്റണീസ് കോളേജിൽ നിന്നും ബിഎ ഹിസ്റ്ററി ബിരുദവും നേടിയ നായർ 1961 ലാണ് കൊൽക്കത്തയിലേക്ക് തിരികെയെത്തിയത്. എഎസ്ഐയുടെ സെൻട്രൽ ഓഫീസിൽ പോസ്റ്റിംഗ് ലഭിച്ച അദ്ദേഹം പിന്നീട് കൽക്കട്ട സർവകലാശാലയിൽ നിന്ന് എൽഎൽബി ബിരുദവും നേടി.
പിന്നീട് പതിയെ എഴുത്തിലേക്ക് ചുവടുമാറ്റിയ നായരുടെ ആദ്യ ലേഖനം ബാംഗ്ലൂരിൽ നിന്നും പ്രസിദ്ധപ്പെടുത്തിയിരുന്ന 'ഡെക്കാൺ ഹെറാൾഡി'ലാണ് പ്രസിദ്ധീകരിച്ചത്. നാട്ടിലെ ജൂതന്മാരുടെ ജീവിതത്തെ, നരവംശശാസ്ത്ര സ്ഥാപനത്തിന്റെ ലൈബ്രറി യിൽ നിന്നും ലഭിച്ച വിവരങ്ങളുമായി കൂട്ടിയിണക്കിക്കൊണ്ടായിരുന്നു ആദ്യ ലേഖനം.1966 ആയപ്പോഴേക്കും കൊൽക്കത്തയെപ്പറ്റിയും മറ്റു പല വിഷയങ്ങ ളെപ്പറ്റിയുമൊക്കെ 'ഹിന്ദു' അടക്കമുള്ള ദേശീയ പത്രങ്ങളിൽ നായർ എഴുതിത്തുടങ്ങി.
Also Read: കൊൽക്കത്തയുടെ ചരിത്രമെഴുതിയ റെമിങ്ടൺ ഇനി ചേന്ദമംഗലത്തിന്റെ സ്വന്തം
കൊൽക്കത്തയുടെ നൂറ്റാണ്ടുകളുടെ ചരിത്രം രേഖപ്പെടുത്തിയ നായർ അപൂർവ ഗ്രന്ഥങ്ങളുടെ വലിയ ശേഖരത്തിന്റെ ഉടമ കൂടിയായിരുന്നു. അധ്യാപികയായ സീതാദേവിയാണ് ഭാര്യ. അധ്യാപകനായ മനോജ് നായർ, മായ നായർ, പരേതനായ മനീഷ് നായർ എന്നിവർ മക്കളാണ്.
Read More
- മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കും തിരിച്ചടി; നോട്ടീസയച്ച് ഹൈക്കോടതി
- ബംഗാളിൽ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 5 മരണം; രക്ഷാപ്രവർത്തനം തുടരുന്നു
- സമവായത്തിന്റെ ‘ക്ലാസിക് ഉദാഹരണം’; അയോധ്യാ തർക്കത്തിൽ തിരുത്തിയെഴുത്തുമായി എൻസിഇആർടി പാഠപുസ്തകം
- കുവൈത്തിലെത്തിയത് 5 ദിവസം മുൻപ്, ഒരു വിളിപ്പാടകലെ അച്ഛൻ; വിങ്ങലായി ശ്രീഹരി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.