/indian-express-malayalam/media/media_files/2025/06/12/y9nTzfbMIbFeIGHgjIMy.jpg)
രഞ്ജിത ആര്‍ .നായര്‍
Ahmedabad Plane Crash:അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനപകടത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. തിരുവല്ല കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ സ്വദേശി രഞ്ജിത ആര്‍. നായര്‍ (40) ആണ് മരിച്ചത്. ഒമാനിൽ നഴ്‌സായിരുന്ന രഞ്ജിതയ്ക്ക് യു.കെ.യിൽ ജോലി ലഭിച്ചിരുന്നു. ജോലിയിൽ പ്രവേശിക്കാനായി ലണ്ടനിലേക്ക് പോകവേയാണ് ദുരന്തം.
പത്തനംതിട്ട ജില്ലാ കളക്ടറാണ് മരണവിവരം ബന്ധുക്കളെ ഔദ്യോഗീകമായി അറിയിച്ചത്. ചെന്നൈ വഴിയാണ് ഇവർ അഹമ്മദാബാദ് വിമാനത്താവളത്തിൽ എത്തിയത്.
Also Read:ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്ന് 91 മരണം; വിമാനത്തിലുണ്ടായിരുന്നത് 242 പേർ
അതേസമയം, വിമാനത്തിൽ ഉണ്ടായിരുന്നവരാരും രക്ഷപ്പെട്ടില്ലെന്ന് ഗുജറാത്ത് പോലീസ് വ്യക്തമാക്കി. വിമാനം ഇടിച്ചിറങ്ങിയ മെഡിക്കൽ ഹോസ്റ്റലിലെ 25 വിദ്യാർഥികൾ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
ആകെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 230 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 169 പേർ ഇന്ത്യക്കാരാണ്. 53 ബ്രിട്ടീഷ് പൗരൻമാരും പോർച്ചുഗിൽ പൗരൻമാരായ ഏഴ് പേരും വിമാനത്തിൽ ഉണ്ടായിരുന്നു. കനേഡിയൻ പൗരനായ ഒരാളും വിമാനത്തിൽ ഉണ്ടായിരുന്നു.
കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാം മോഹൻ നായിഡു എന്നിവർ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി.) ഡയറക്ടർ ജനറലും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അഹമ്മദാബാദിലേക്ക് തിരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമയാന മന്ത്രിയുമായി സംസാരിച്ച് സ്ഥിതിഗതികൾ ഏകോപിപ്പിക്കുകയാണ്.
Also Read:അഹമ്മദാബാദ് വിമാന അപകടം; വിമാനത്തിൽ 169 ഇന്ത്യക്കാർ, 61 വിദേശികൾ
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38-നാണ് അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ് വിക്ക് വിമാനത്താവളത്തിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീം ലൈൻ വിമാനം പറന്നുയർന്നത്. പറന്നുയർന്ന് ഒൻപതാം മിനിറ്റിലാണ് ജനവാസ മേഖലയിലെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിലേക്ക് വിമാനം തകർന്നുവീണത്.
വിമാനത്തിന്റെ മിക്ക ഭാഗങ്ങളും കത്തിയമർന്നിരുന്നു. 625 അടി ഉയർത്തിൽവെച്ചാണ് സിഗ്‌നൽ നഷ്ടമായതെന്ന് ഫ്‌ലൈറ്റ് റഡാർ വിവരങ്ങൾ വ്യക്തമാക്കുന്നു. അപകടത്തിന്റെ കാരണം ഇനിയും വ്യക്തമല്ല.
Also Read:അഹമ്മദാബാദ് വിമാന അപകടം; പറന്നുയർന്ന് ഒൻപതാം മിനിറ്റിൽ ആകാശത്ത് അഗ്നിഗോളം, കാരണം വ്യക്തമല്ല
300 യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ടായിരുന്ന വിമാനമാണ് തകർന്നത്. ദീർഘദൂര യാത്രയ്ക്കായി വിമാനത്തിൽ വലിയ അളവിൽ ഇന്ധനം നിറച്ചിരുന്നുവെന്നും ഇത് അപകടത്തെ തുടർന്നുണ്ടായ സ്‌ഫോടനത്തിന്റെയും തീപിടുത്തത്തിന്റെയും തീവ്രത വർധിപ്പിച്ചിട്ടുണ്ട്.
അപകടത്തിന്റെ തീവ്രത വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസും ഫയര്‍ഫോഴ്സുമടക്കമുള്ള എല്ലാ സംവിധാനവും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് സൈന്യവും സ്ഥലത്തെത്തും. രാജ്യകണ്ട് ഏറ്റവും വലിയ വിമാന ദുരന്തങ്ങളിലൊന്നാണ് ഗുജറാത്തിൽ ഉണ്ടായത്.
Read More
അഹമ്മദാബാദ് വിമാന ദുരന്തം ഹൃദയഭേദകം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.