/indian-express-malayalam/media/media_files/2025/05/03/qh9LAxLrE6A3Kgf66h45.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ അഞ്ചു രോഗികൾ മരിച്ച സംഭവത്തിൽ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് പുറത്ത്. മൂന്നു രോഗികളുടെ പ്രാഥമിക റിപ്പോർട്ടാണ് പുറത്തുവന്നത്. മൂന്നു പേരുടെയും മരണ കാരണം പുക ശ്വസിച്ചതുമൂലം അല്ലെന്നാണ് വിവരം.
ഗോപാലൻ, സുരേന്ദ്രൻ, ഗംഗാധരൻ എന്നിവരുടെ പ്രാഥമിക പോസ്റ്റ്‍മോർട്ടം റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നതെന്ന് ടിവി ചാനലുകൾ റിപ്പോർട്ടു ചെയ്തു. ഇവരുടെ ആന്തരികാവയവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കു അയക്കും. ശ്വാസകോശത്തിൽ പുകയുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
ഇവർ നേരത്തെ തന്നെ കാൻസർ, ലിവർ സിറോസിസ്, ന്യുമോണിയ തുടങ്ങി ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള ആളുകളായിരുന്നു. രണ്ടു പേരുടെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടുകൾ കൂടിയാണ് ഇനി പുറത്തുവരാനുള്ളത്. വിഷം കഴിച്ചും തൂങ്ങിമരിക്കാൻ ശ്രമിച്ചും ആശുപത്രിയിലെത്തിയവരുടെ റിപ്പോർട്ടുകളാണ് ലഭിക്കേണ്ടത്.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മെഡിക്കൽ കോളേജിലെ യുപിഎസ് റൂമിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് പുക ഉയർന്നത്. തൊട്ടുപിന്നാലെ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഒഴിപ്പിക്കുകയായിരുന്നു. യുപിഎസ് റൂമിൽ പൊട്ടിത്തെറിയുണ്ടാകുയും പിന്നാലെ തീപടരുകയുമായിരുന്നു എന്നാണ് വിവരം.
അതേസമയം, സംഭവം വിദഗ്ധ സംഘം അന്വേഷിക്കുന്നതായി ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്ന് പറഞ്ഞു. വിവിധ വകുപ്പുകളുടെ പ്രാഥമിക റിപ്പോർട്ടുകൾ ലഭിച്ചുവെന്നും അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കാര്യങ്ങൾ വ്യക്തമാകൂ എന്നും വീണ ജോർജ് പറഞ്ഞു. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഗോപാലൻ, ഗംഗാധരൻ, സുരേന്ദ്രൻ, ഗംഗ, നസീറ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്.
Read More
- Kozhikode Medical College: കോഴിക്കോട് മെഡിക്കൽ കോളേജ് അപകടം: അഞ്ച് പേർക്കെതിരെ കേസ്
- കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടുത്തം; അപകടത്തിന് പിന്നാലെ അഞ്ച് മരണം
- സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ഐടി നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി
- സ്വപ്ന സാക്ഷാത്കാരം; വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു
- ചാൻസിലറായാൽ മിണ്ടാതിരിക്കണോ? ആശസമരത്തിന് പിന്തുണയുമായി മല്ലിക സാരാഭായ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.