/indian-express-malayalam/media/media_files/2025/05/18/WaOHALUkL5ZpZ7VOIbIJ.jpg)
കോഴിക്കോട് തീപിടിത്തം; തീ അണയ്ക്കാൻ ഊർജ്ജിത ശ്രമം
Kozhikode Fire Accident Updates: കോഴിക്കോട്:കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തതിന്‍റെ കാരണം അറിയാൻ അഗ്നിരക്ഷാ സേന ഇന്ന് പരിശോധന നടത്തും. ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. റിപ്പോർട്ട് ഇന്ന് തന്നെ കളക്ടർക്ക് സമർപ്പിക്കും. തീപിടിത്തം സംബന്ധിച്ച വിശദ റിപ്പോർട്ട് രണ്ടു ദിവസത്തിനകം സമർപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകിയിരുന്നു.
മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലർച്ചെയോടെ തീ പൂർണമായി അണച്ചത്. കെട്ടിട പരിപാലന ചട്ടം പാലിക്കാതെയാണ് വ്യാപാര സ്ഥാപനം പ്രവർത്തിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കെട്ടിട പരിപാലന ചട്ടം അടക്കം പാലിച്ചിരുന്നോയെന്ന് പരിശോധിക്കും. ലക്ഷങ്ങളുടെ നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടായത്. കോഴിക്കോട് നഗരത്തെ മുൾമുനയിൽ നിർത്തിയാണ് ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് തീപിടിത്തമുണ്ടായത്. വ്യാപാര സമുച്ചയം ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് നഗരമെങ്ങും കറുത്ത പുക പടര്‍ന്നു. തീപടര്‍ന്ന ഉടനെ കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതിനാൽ ആളപായമില്ല.
മലബാറിലെ മുഴുവൻ അഗ്നിശമന സേനാ യൂണിറ്റും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തിയതോടെയാണ് തീ പൂർണമായും അണയ്ക്കാനായത്. തീപിടിത്തം ഉണ്ടായ കെട്ടിടങ്ങളിലെ എ.സി.കൾ പൊട്ടിത്തെറിച്ചെന്നും ഇത് അപകടത്തിൻറെ വ്യാപ്തി കൂട്ടിയെന്നും അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ പറഞ്ഞു.
അന്വേഷണം നടത്തുമെന്ന് മന്ത്രി
മന്ത്രി എ.കെ.ശശീന്ദ്രൻ, ജില്ലാ കളക്ടർ സ്നേഹൽ കുമാർ, മേയർ ബീനാ ഫിലിപ്പ് തുടങ്ങിയവർ സ്ഥലത്തെത്തിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി പറഞ്ഞു. അവധി ദിനമായതിനാൽ വലിയ അപകടമാണ് ഒഴിവായതെന്നും മന്ത്രി പ്രതികരിച്ചു. അപകടം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ഇത് എല്ലാവർക്കും പാഠമാണെന്നും കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് പറഞ്ഞു.
തീപിടിത്തം ഞായറാഴ്ച വൈകീട്ടോടെ
നഗരത്തിലെ പുതിയ ബസ് സ്റ്റാൻഡിനുള്ളിലെ തുണിക്കടകളിലാണ് ഞായറാഴ്ച വൈകീട്ട് തീപിടിത്തം ഉണ്ടായത്. ഞായറാഴ്ചയും സ്‌കൂൾ തുറക്കുന്ന സമയവുമായിരുന്നതിനാൽ നിരവധിപേർ കടകളിലുണ്ടായിരുന്നു. നഗരത്തിൽ സ്‌കൂൾ യുണിഫോം ഏറ്റവുമധികം ലഭിച്ചിരുന്ന കടകളാണ് പ്രദേശത്ത് പ്രവർത്തിച്ചിരുന്നത്. ഇവിടെ നിന്ന് ആളുകളെ വേഗത്തിൽ ഒഴിപ്പിച്ചതിനാൽ വൻ അപകടം ഒഴിവായി.
പുതിയ ബസ് സ്റ്റാൻഡിലെ കാലിക്കറ്റ് ടെക്‌സ്റ്റൈൽസിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഒന്നാം നിലയിലും രണ്ടാം നിലയിലും മുഴുവൻ തീ പടർന്നു. കെട്ടിടത്തിനകത്തുളള ഡ്രസ് മെറ്റീരിയലുകൾ കത്തി താഴേക്ക് വീണു. സമീപത്ത് നിരവധി ടെക്സ്റ്റയിൽസ് മൊത്തവ്യാപാര കടകളും പ്രവർത്തിക്കുന്നുണ്ട്. ഇവ പൂർണമായും കത്തിനശിച്ചു. സമപത്തുള്ള മരുന്ന് കടകളിലേക്കും തീ പടർന്നിരുന്നു.
ഏകദേശം 75 കോടിയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക നിഗമനം. തുണിക്കടയുടെ ഗോഡൗണിൽ മാത്രം 50കോടിയുടെ തുണിയുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സമീപത്തുള്ള മരുന്ന് കമ്പനിയുടെ ഗോഡൗണിലും തീ പടർന്നിരുന്നു. ഇവിടെയും കോടികളുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ.
സ്ഥിരം തീപിടിത്തം, എന്നിട്ടും സംവിധാനങ്ങൾ കുറവ്
സ്ഥിരം തീപിടുത്തം ഉണ്ടാകുന്ന നഗരങ്ങളിലൊന്നാണ് കോഴിക്കോട്. എന്നിട്ടും, ആവശ്യത്തിന് അഗ്നിരക്ഷാ സേന യൂണിറ്റുകൾ നഗരത്തിൽ ഇല്ലാത്ത സ്ഥിതിയാണ്. നഗരത്തിനുള്ളിലെ ബീച്ച് ഫയര്‍സ്റ്റേഷന്റെ ഉണ്ടായിരുന്ന കെട്ടിടം പൊളിച്ചിട്ട് വർഷങ്ങളായി. നിലവിൽ ഇവർ താത്കാലിക സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്.
കെട്ടിടമില്ലാത്തതിനാൽ ഇവിടെ പരിമിതമായ ഫയർ യൂണിറ്റുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. നിലവിൽ ഇവിടെയുണ്ടായിരുന്ന ജീവനക്കാരെ മറ്റ് യൂണിറ്റുകളിലേക്ക് പുനർവിന്യസിച്ചിരിക്കുകയാണ്. നിലവിൽ കോഴിക്കോട് നഗരത്തിൽ അഗ്നി ബാധ ഉണ്ടായാൽ മീഞ്ചന്ത, മുക്കം, വെള്ളിമാട് കുന്ന് എന്നിവടങ്ങളിൽ നിന്നുള്ള ഫയർ യൂണിറ്റുകൾ എത്തേണ്ട സ്ഥിതിയാണ്.
2015,2017 വർഷങ്ങളിൽ മിഠായി തെരുവിലുണ്ടായ തീപിടിത്തത്തിൽ കോടികളുടെ നഷ്ടമാണ് ഉണ്ടായത്. 2007-ൽ മിഠായി തെരുവിലുണ്ടായ തീപിടിത്തത്തിൽ 50 കടകളാണ് കത്തിനശിച്ചത്. കഴിഞ്ഞ വർഷവും ഈ വർഷവും നഗത്തിന്റെ വിവിധയിടങ്ങളിൽ നിരവധി തീപിടുത്തങ്ങളാണ് ഉണ്ടായത്.
Read More
- കോഴിക്കോട് വൻ തീപിടുത്തം
- ശശി തരൂരിന് പിന്തുണയുമായി ലീഗ്; വിഷയത്തിൽ രാഷ്ട്രീയം നോക്കേണ്ടതില്ലെന്ന് സാദിഖലി തങ്ങൾ
- തപാൽ വോട്ട് പരാമർശം; മുൻകൂർ ജാമ്യാപേക്ഷ നൽകില്ലെന്ന് ജി. സുധാകരൻ; സജി ചെറിയാന് പരോക്ഷ വിമർശനം
- സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്; അറബിക്കടലിൽ ന്യുനമർദ്ദ സാധ്യത
- ഇഡി ഉദ്യോഗസ്ഥനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കുറ്റപത്രം
- മെസി വരും; സ്പോൺസർ പണമടച്ചാൽ മറ്റ് പ്രശ്നങ്ങളില്ലെന്നും കായിക മന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.