/indian-express-malayalam/media/media_files/2025/07/08/konni-quarry-accident-2025-07-08-21-08-12.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കോന്നി: പയ്യനാമൺ അടുകാട് ചെങ്കുളം പാറമടയിലെ അപകടത്തിൽ കൊല്ലപ്പെട്ട അതിഥി തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു. ഹിറ്റാച്ചി ഓപ്പറേറ്ററായ അജയ് റായിയുടെ മൃതദേഹമാണ് പുറത്തെത്തിച്ചത്. ബിഹാർ സ്വദേശിയാണ് കൊല്ലപ്പെട്ട് അജയ് റായ്. ഹിറ്റാച്ചിയുടെ ക്യാബിന് ഉള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
അഗ്നിരക്ഷാ സേനാംഗങ്ങൾ റോപ്പിൽ അപകടസ്ഥലത്തേക്ക് ഇറങ്ങിയാണ് മൃതദേഹം കണ്ടെത്തിയത്. അപകടത്തിൽ കൊല്ലപ്പെട്ട ഒഡീഷ സ്വദേശിയായ മഹാദേബ് പ്രധാന്റെ (51) മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു. അപകട സ്ഥലത്ത് പാറയിടിയുന്നത് വെല്ലുവിളിയായതോടെ ദൗത്യം താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. ലോങ്ങ് ബൂം എസ്കവേറ്റർ എത്തിച്ച് 8 മണിക്കൂറിനു ശേഷമാണ് രക്ഷാദൗത്യം പുനരാരംഭിച്ചത്.
Also Read: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്; നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്
ഇന്നലെ വൈകീട്ടോടെയാണ് അപകടം ഉണ്ടായത്. പാറമടയുടെ മുകൾ ഭാഗത്തുനിന്നു മണ്ണും പാറയുമടക്കം ഇടിഞ്ഞ് ഹിറ്റിച്ചിയുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. യന്ത്രത്തിനുള്ളിലുണ്ടായിരുന്ന തൊഴിലാളിയും സഹായിയുമാണ് കൊല്ലപ്പെട്ടത്. യന്ത്രം ഉപയോഗിച്ച് പാറ മാറ്റിയായിരുന്നു ഇന്നലെ മഹാദേബ് പ്രധാന്റെ മൃതദേഹം പുറത്തെടുത്തത്.
അപകടത്തിനു പിന്നാലെ ക്വാറിയുടെ അനുമതിയടക്കം പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ജിയോളജി വകുപ്പിന് കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. ജിയോളജി വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും സംഭവത്തിൽ തുടർനടപടി സ്വീകരിക്കുക. അനുമതി ഇല്ലാതെയാണ് ചെങ്കുളത്ത് ക്വാറിയുടെ പ്രവർത്തനമെന്ന് നാട്ടുകാർ ആരോപിച്ചു. എന്നാൽ, ജിയോളജി വകുപ്പിന്റെ അനുമതി ഉണ്ടെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. മാത്രമല്ല, അടുത്ത വർഷം വരെ ക്വാറിക്ക് ലൈസൻസ് ഉണ്ടെന്ന് കലക്ടർ അറിയിച്ചു.
Read More:പൂർവിക സ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശം; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.