scorecardresearch

Kochi Ship Accident: എണ്ണപ്പാട എവിടെ വേണമെങ്കിലും എത്താം, കേരള തീരത്ത് ജാഗ്രത നിർദേശം

Kochi Ship Accident: എണ്ണ ചോർന്ന് കടലിൽ വീണതിനാൽ പരിസ്ഥിതി മലിനീകരണത്തിനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്

Kochi Ship Accident: എണ്ണ ചോർന്ന് കടലിൽ വീണതിനാൽ പരിസ്ഥിതി മലിനീകരണത്തിനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്

author-image
WebDesk
New Update
news

വീഡിയോ ദൃശ്യം

Kochi Ship Accident: കൊച്ചി: കടലിൽ മുങ്ങിയ എംഎസ്‍‌സി എൽസ 3 ചരക്കു കപ്പലിലെ കണ്ടെയ്നറുകളിലെ എണ്ണ പടരുന്നത് തടയാൻ കൂടുതൽ നടപടികളുമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി). വിക്രം, സക്ഷം, സമാർത്ത് എന്നീ മൂന്നു കപ്പലുകൾ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. എണ്ണ പടർന്ന പ്രദേശം കണ്ടെത്താൻ ഈ കപ്പലുകൾ ഐആർ ക്യാമറകൾ ഉപയോഗിക്കുകയും എണ്ണയുടെ വ്യാപനം നിയന്ത്രിക്കാൻ ഒഎസ്ഡി (ഓയിൽ സ്പിൽ ഡെസ്പെറന്റ്) ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.

Advertisment

ഐസിജി ഡോർണിയർ വിമാനവും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. ഡോണിയർ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കാനുള്ള പൊടി എണ്ണ പാടയ്ക്ക് മേൽ തളിക്കുന്നുണ്ട്. ഇതിനുപുറമേ, മുംബൈയിൽ നിന്ന് മലിനീകരണ നിയന്ത്രണ കപ്പലായ സമുദ്രപ്രഹരിയും എത്തിച്ചിട്ടുണ്ട്. ദേശീയ എണ്ണപ്പാട പ്രതിരോധ പദ്ധതിയുടെ അധ്യക്ഷനായ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ നേരിട്ടാണ് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നത്. 

Also Read:ചരക്കു കപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ തീരത്തേക്ക്, ആരും തൊടരുതെന്ന് മുന്നറിയിപ്പ്

എണ്ണ ചോർന്ന് കടലിൽ വീണതിനാൽ പരിസ്ഥിതി മലിനീകരണത്തിനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. എണ്ണപ്പാട കേരള തീരത്തേക്ക് വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഓയിൽസ്പിൽ കണ്ടിജൻസി കൈകാര്യം ചെയ്യുന്നതിനായി കൂടുതൽ ബൂംസ്‌കിമ്മറുകൾ ഉപയോഗിക്കുന്നതിനായി കോസ്റ്റ് ഗാർഡ്, നേവി, പോർട്ട് വകുപ്പ് എന്നിവയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. എണ്ണപ്പാട തീരത്ത് എത്തിയാൽ കൈകാര്യം ചെയ്യാൻ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ രണ്ടു വീതം റാപ്പിഡ് റസ്പോൺസ് ടീമുകൾ തൃശൂർ മുതൽ തെക്കൻ ജില്ലകളിലും, വടക്കൻ ജില്ലകളിൽ ഒന്ന് വീതം ടീമും തയ്യാറാക്കിയിട്ടുണ്ട്.

Advertisment

Also Read: വിനാശകാരിയായ എണ്ണപ്പാട; ഓക്സിജൻ ഉത്പാദനം ഇല്ലാതെയാക്കും; അറിയേണ്ടതെല്ലാം

അതിനിടെ,  ചരക്കു കപ്പലിലെ കണ്ടെയ്നറുകൾ കേരള തീരത്ത് അടിഞ്ഞു. ഇന്നു പുലർച്ചയോടെ കൊല്ലം തീരദേശത്തെ വിവിധ ഇടങ്ങളിലാണ് കണ്ടെയ്നറുകൾ അടിഞ്ഞത്. പുലർച്ചെ നാലു മണിയോടെ ആലപ്പാട് തീരത്താണ് ആദ്യ കണ്ടെയ്നർ അടിഞ്ഞത്. പിന്നാലെ ചവറയിലെ പരിമണം ഭാഗത്തും ശക്തികുളങ്ങരയിലും കണ്ടെയ്നറുകൾ തീരത്തടിഞ്ഞു. തീരത്ത് അടിഞ്ഞ കണ്ടെയ്നറുകളെല്ലാം കാലിയായിരുന്നു.

ആലപ്പുഴയിലെ തീരദേശത്തും കണ്ടെയ്നറുകൾ അടിയാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ചരക്കു കപ്പലിൽ നിന്നുള്ള വസ്തുക്കളെന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാൽ ദയവായി തൊടരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത് പോകരുത്, ഉടൻ തന്നെ 112 വിൽ അറിയിക്കുക. ചുരുങ്ങിയത് 200 മീറ്റർ എങ്കിലും മാറി നിൽക്കാൻ ശ്രദ്ധിക്കുക. കൂട്ടം കൂടി നിൽക്കരുത്. വസ്തുക്കൾ അധികൃതർ മാറ്റുമ്പോൾ തടസം സൃഷ്ടിക്കരുത്. ദൂരെ മാറി നിൽക്കുവാൻ ശ്രദ്ധിക്കുക. പൊതുജനങ്ങൾ, മാധ്യമ പ്രവർത്തകർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഇത് മത്സ്യത്തൊഴിലാളികൾക്കും ബാധകമാണ്.

Read More

Accident Ship Kochi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: