/indian-express-malayalam/media/media_files/uploads/2021/03/cm-pinarayi-vijayan.jpg)
തിരുവനന്തപുരം: കേരളത്തിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന്റെ ഇടപെടൽ തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്ന തരത്തിലാണെന്ന് മുഖ്യമന്ത്രി. ഇപ്പോൾ തിരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര അന്വേഷണ ഏജൻസി ആർക്കു വേണ്ടിയാണ് ചാടി ഇറങ്ങിയതെന്ന് തിരിച്ചറിയാൻ പാഴൂർ പടി വരെ പോവേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും അവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ അവർ പറയുന്നതിന് മുൻപേ വിളിച്ച് പറയുന്ന കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെയും തൃപ്തിപ്പെടുത്താനുള്ള പ്രവർത്തനമല്ല കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തേണ്ടതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
"ഒരു കാര്യം ഉറപ്പിച്ച് വ്യക്തമാക്കുകയാണ്. തെറ്റായ ആരോപണങ്ങളുമായി ആക്രമിക്കാൻ വന്നാൽ കീഴടങ്ങാൻ ഉദ്ദേശിച്ചിട്ടില്ല. ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരാണ് ഞങ്ങൾ. ആ ഉത്തരവാദിത്തം നിറവേറ്റുന്നതിനെ തടയാൻ വരുന്ന ഒരു ശക്തിക്ക് മുന്നിലും വഴങ്ങിക്കൊടുക്കുന്ന പാരമ്പര്യം ഞങ്ങളുടേതല്ല," മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ താൽപര്യപ്രകാരമാണ് സംസ്ഥാനത്ത് ഇഡിയുടെ ഇടപെടലെന്ന വാദം മുഖ്യമന്ത്രി ഇന്നും ആവർത്തിച്ചു.
Read More: കേന്ദ്ര ഏജൻസികൾ ചട്ടം ലംഘിക്കുന്നെന്ന് മുഖ്യമന്ത്രി: തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു
"ഇവിടെ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടം ഉറപ്പാക്കുന്നതിന് വിരുദ്ധമായ തരത്തിൽ ചില കാര്യങ്ങൾ നടക്കുകയാണ്. കേന്ദ്ര ഭരണ കക്ഷിയുടെ മുതിർന്ന നേതാവ് കൂടിയായ ധനകാര്യമന്ത്രി ഇവിടെ വന്ന് ചില അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു. കേരളത്തിന്റെ വികസനത്തിനായി മുൻകൈയെടുക്കുന്ന കിഫ്ബിക്ക് എതിരായാണ് ഫെബ്രുവരി 28ന് അവർ ഒരു പ്രസംഗം നടത്തിയത്. ആ പ്രസംഗത്തിലെ ആരോപണങ്ങൾ ജനങ്ങൾ മുഖവിലയ്ക്കെടുക്കുന്നില്ല എന്ന അറിവ് അവർക്കുള്ളതുകൊണ്ടാവണം തന്റെ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റിനെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ ആക്രമിക്കാൻ ശ്രമമാരംഭിച്ചത്," മുഖ്യമന്ത്രി പറഞ്ഞു.
"കേന്ദ്ര ധനമന്ത്രിയുടെ ഇംഗിതം നടപ്പാക്കാൻ ചില കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥർ അതിരു കവിഞ്ഞ വ്യഗ്രത കാട്ടുന്നു. കിഫ്ബിയിലെ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി കാര്യങ്ങൾ അറിയുന്ന മാർഗമല്ല അവർ സ്വീകരിച്ചത്. സ്ത്രീകൾ അടക്കമുള്ള ഉദ്യോഗസ്ഥരോട് മാന്യതയുടെ അതിര് ലംഘിക്കുന്ന പെരുമാറ്റങ്ങളുണ്ടായി."
Read More: ഇ.ഡി. തലവൻ ബിജെപി നേതാവിന്റെ മകൻ, ഏറ്റുമുട്ടനാണ് ഭാവമെങ്കിൽ നേരിടും: തോമസ് ഐസക്
"മാർച്ച് രണ്ടിന് ദൃശ്യമാധ്യമങ്ങളിലൂടെ കിഫ്ബിക്കെതിരെ ഇഡി അന്വേഷണമെന്നും കിഫ്ബിയുടെ സിഇഒക്കും ഡെപ്യൂട്ടി സിഇഒക്കും സമൻസ് അയച്ചിട്ടുണ്ടെന്നും വലിയ രീതിയിൽ വാർത്ത പ്രചരിച്ചു. ഉദ്യോഗസ്ഥർക്ക് സമൻസ് കിട്ടുന്നതിന് മുൻപേ മാധ്യമങ്ങളിലൂടെ പ്രചാരണം വരികയാണ്. അങ്ങനെ പ്രത്യേകമായൊരു അന്തരീക്ഷം രൂപപ്പെടുത്താനുള്ള ഒരു നീക്കമാണ് ഉണ്ടായത്. മുമ്പും കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഭാഗത്ത് നിന്ന് ഇത്തരം നീക്കം ഉണ്ടായിരുന്നു," മുഖ്യമന്ത്രി പറഞ്ഞു.
"ഫെഡറൽ സംവിധാനത്തിൽ ഭരണഘടനാപരമായ ചുമതല നിർവഹിക്കുന്ന സർക്കാരിന്റെ ഭാഗമാണ് ഉദ്യോഗസ്ഥർ. അത്തരത്തിലുള്ള ഉദ്യോഗസ്ഥരെ പാർലമെന്റ് പാസാസാക്കിയ നിയമത്തിലെ അധികാരം ദുർവിനിയോഗം ചെയ്ത് വിളിച്ചു വരുത്തി പീഡിപ്പിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥർക്കും അവരുടെ രാഷ്ട്രീയ മേലാളൻമാർക്കും ഇഷ്ടമുള്ള മൊഴി അവർ രേഖപ്പെടുത്തിയില്ലെങ്കിൽ ആ ഉദ്യോഗസ്ഥരോട് അപമര്യാദയായി അഭിസംബോധന ചെയ്ത് അവരെ ഭീഷണിപ്പെടുത്തി തങ്ങളുടെ വഴിക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളുമുണ്ടാവുകയാണ്. വേണ്ടി വന്നാൽ ശാരീരികമായി ഉപദ്രവിക്കും എന്ന ഭാവത്തോടെ ഇടപെടുന്ന രീതി വരെ ഉണ്ടാവുന്നു. "
Read More: കിഫ്ബി ഉദ്യോഗസ്ഥർ ഇ.ഡി.ക്ക് മുൻപിൽ ഹാജരാകില്ല; പോരിനുറച്ച് സർക്കാർ
"ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായാൽ അതിന് ഇരയാവുന്നവർക്ക് സംരക്ഷണം നൽകാൻ നാട്ടിൽ നിയമമുണ്ട് എന്നത് ഇവർ ഓർക്കുന്നത് നല്ലതാണ്. കാരണം നിയമവാഴ്ച നിലനിൽക്കുന്ന ഒരു നാടാണ് നമ്മുടേത്," മുഖ്യമന്ത്രി പറഞ്ഞു.
"തിരഞ്ഞെടുപ്പ് കാലത്ത് എന്തുകൊണ്ടാണ് ഈ രീതിയിൽ ഒരു വെപ്രാളം കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. കേന്ദ്ര ഭരണകക്ഷികളുടെ താൽപര്യത്തിനനുസരിച്ച് പ്രവർത്തിക്കുന്ന അന്വേഷണ ഏജൻസികൾ കേരളത്തിലെത്തി ചെയ്യുന്നതെല്ലാം ശരി എന്ന് പറയുന്ന പ്രതിപക്ഷമുള്ളപ്പോൾ ഇങ്ങനെയെല്ലാം ആവാം എന്ന ധൈര്യമാണോ. കേന്ദ്ര നിയമപ്രകാരം രൂപീകരിച്ചിട്ടുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതിയോടെയാണ് എല്ലാ ചട്ടങ്ങളും പാലിച്ച് കിഫ്ബി, മസാല ബോണ്ട് പുറപ്പെടുവിച്ചത്."
Read More: താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ ഹൈക്കോടതി മരവിപ്പിച്ചു
"ഇതിനിടയിൽ പ്രതിപക്ഷ നേതാവ് പുതിയൊരു ആരോപണവുമായി വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് ഇഡി അന്വേഷണം നടത്തുന്നത് സിപിഎം-ബിജെപി ബന്ധത്തിന്റെ തെളിവാണ് എന്നാണ് അദ്ദേഹം പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പും തിരഞ്ഞെടുപ്പായിരുന്നില്ലെ. അന്ന് അന്വേഷണ ഏജൻസികൾ കേരളത്തെ വട്ടം ചുറ്റുമ്പോൾ അവർക്ക് വിളക്ക് പിടിച്ച് മുന്നിൽ നടന്നത് ആരായിരുന്നു. പ്രതിപക്ഷ നേതാവിന് മറവി രോഗം വന്നിട്ടില്ലെന്നാണ് കരുതുന്നത്," മുഖ്യമന്ത്രി പറഞ്ഞു.
ഇതിനു മുമ്പും പല തരം ആക്രമണങ്ങൾ കോൺഗ്രസിന്റെയും ബിജെപിയുടെയും ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെന്നും ഇടതുപക്ഷം അവയെ ഒക്കെയും നേരിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.