/indian-express-malayalam/media/media_files/2024/11/21/Ao7lwVWlMAAiSoONc2IE.jpg)
സജി ചെറിയാൻ
തിരുവന്തപുരം: ഭരണഘടനയെ അവഹേളിച്ചുള്ള പ്രസംഗത്തിൽ ഹൈക്കോടതിയിൽ നിന്നുണ്ടായ പരാമർശത്തിന്റെ പേരിൽ സജി ചെറിയാൻ തത്കാലം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം. വെള്ളിയാഴ്ച ചേർന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്.
ധാർമികത മുൻനിർത്തി ഇതേ വിഷയത്തിൽ സജി ചെറിയാൻ ഒരിക്കൽ രാജിവെച്ചതാണെന്നും കേസിൽ അന്വേഷണം നടക്കട്ടേയെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. വിഷയത്തിൽ എജിയോട് നിയമോപദേശം സ്വീകരിക്കുമെന്ന് യോഗത്തിന് ശേഷം മന്ത്രി പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. നേരത്തെ, മന്ത്രിയുടെ രാജിയിൽ തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് ഭരണഘടനയെ അവഹേളിച്ചുള്ള പ്രസംഗത്തിൽ തുടരന്വേഷണം വേണമെന്ന് ഹൈക്കോടതി വിധിച്ചത്. സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്ന് കോടതി നിർദേശിച്ചു. സത്യസന്ധനായ ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കുന്നുവെന്ന് ഉറപ്പാക്കണം. കുന്തം, കുടചക്രം എന്നീ വാക്കുകൾ ഉപയോഗിച്ചത് ഏത് സാഹചര്യത്തിലെന്ന് പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.
പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് സജി ചെറിയാൻ വിവാദ പരാമർശം നടത്തിയത്. വിവാദ പ്രസംഗത്തെ തുടർന്ന് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നിരുന്നു. പിന്നീട് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുകയും ചെയ്തു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.