/indian-express-malayalam/media/media_files/uploads/2017/02/kanam.jpg)
ഫൊട്ടോ: ഫേസ്ബുക്ക്/ കാനം രാജേന്ദ്രൻ
കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കടുത്ത പ്രമേഹബാധയെ തുടർന്ന് കാൽപ്പാദം മുറിച്ചുമാറ്റിയ ശേഷം കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. വൈകിട്ട് 5.30നായിരുന്നു അപ്രതീക്ഷിതമായി അന്ത്യം സംഭവിച്ചത്.
ഏറെ ജനകീയനും സൌമ്യ സ്വഭാവത്തിന് ഉടമയുമായ അദ്ദേഹം, മൂന്ന് തവണ തുടർച്ചയായി സിപിഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോട്ടയം ജില്ലയിലെ വാഴൂർ നിയോജക മണ്ഡലത്തിൽ നിന്ന് രണ്ട് തവണ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2015ലാണ് അദ്ദേഹം ആദ്യമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. തുടർന്നുള്ള രണ്ട് ടേമുകളിലും അദ്ദേഹം തന്നെ പദവിയിൽ തുടരുകയായിരുന്നു.
1950 നവംബർ 10ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു രാജേന്ദ്രന്‍റെ ജനനം. യുവജന പ്രസ്ഥാനമായ എഐവൈഎഫിലൂടെയാണ് രാഷ്ട്രീയത്തിൽ അരങ്ങേറിയത്. 23ാം വയസ്സിൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി. 28ാം വയസ്സിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ ബി ബർദനൊപ്പം യുവജന സംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവർത്തിച്ചു.
1982ലും 1987ലും വാഴൂർ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി. പിന്നീട് രണ്ട് തവണ വാഴൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതോടെ പൂർണമായും സംഘടനാ രംഗത്തേക്ക് മാറിയ കാനം 2015ൽ സിപിഐ സംസ്ഥാന സെക്രട്ടറിയായി. വനജയാണ് ഭാര്യ. സ്മിത, സന്ദീപ് എന്നിവർ മക്കളാണ്.
അതേസമയം, കാനം രാജേന്ദ്രന്റെ വിയോഗ വാർത്ത ഉൾക്കൊള്ളാനാകുന്നില്ലെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി പ്രതികരിച്ചു. കുടുംബത്തിന്റേയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
ആകസ്മികമായ വിയോഗമാണിതെന്നും ഏറെ ഞെട്ടലുണ്ടാക്കുന്ന വാർത്തയാണിതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. "ഇന്നലെ അദ്ദേഹത്തിന്റെ മകനെ കണ്ടപ്പോൾ, മകൻ പറഞ്ഞത് മുറിവ് ഉണങ്ങി വരുന്നുണ്ടെന്നും എത്രയും വേഗം ആശുപത്രി വിടാനാകുമെന്നുമാണ്. എന്നാൽ, ഇത്ര പെട്ടെന്ന് അദ്ദേഹം നമ്മളെയെല്ലാം വിട്ടുപിരിയുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തെ കണ്ടപ്പോഴെല്ലാം അദ്ദേഹം ഏറെ സന്തോഷവാനായിരുന്നു. ഉടനെ തിരിച്ചെത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്," എം വി ഗോവിന്ദൻ പറഞ്ഞു.
അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്കാരം മറ്റന്നാൾ നടക്കും. ഇപ്പോൾ കൊച്ചി അമൃത ആശുപത്രിയിലുള്ള മൃതദേഹം നാളെ രാവിലെ 7 മണിക്ക് ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്ത് എത്തിക്കും. നാളെ ഉച്ചയ്ക്ക് രണ്ട് മണി വരെ പി എസ് സ്മാരകത്തിൽ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് റോഡ് മാർഗം കോട്ടയം വാഴൂരിലെ വീട്ടിലേക്ക് വിലാപ യാത്രയായി മൃതദേഹം എത്തിക്കുമെന്നും സിപിഐ നേതൃത്വം അറിയിച്ചു. ഞായറാഴ്ച വാഴൂരിലെ വീട്ടുവളപ്പിൽ രാവിലെ 11 മണിക്ക് സംസ്കാരം നടക്കും.
Read More related News Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us