/indian-express-malayalam/media/media_files/2025/08/08/humpback-dolphin-2025-08-08-17-53-52.jpg)
Photograph: (CIFT)
കൊച്ചി: ഹംപ് ബാക്ക് ഡോൾഫിനുകളുടെ (Sousa plumbea) ഇണചേരൽ ഇന്ത്യയിൽ ആദ്യമായി ഡ്രോൺ ക്യാമറ ഉപയോഗിച്ച് സെൻട്രൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ ഗവേഷകർ വിജയകരമായി രേഖപ്പെടുത്തി. 2024 - 2025 കാലഘട്ടത്തിൽ കൊച്ചി തീരക്കടലിൽ നടത്തിയ ഡ്രോൺ പര്യഗവേഷണത്തിൽ നാല് ഡോൾഫിനുകൾ അടങ്ങുന്ന ഡോൾഫിൻ കൂട്ടത്തെ (പോഡ്) ഗവേഷണ സംഘം കണ്ടെത്തിയത്.
ഇണചേരലും അതിനു മുന്നോടിയായുള്ള സ്വഭാവ സവിശേഷതകളും അടങ്ങുന്ന മൂന്നു മിനിറ്റ് നീളുന്ന വീഡിയോ സംഘം പഠനത്തിന് വിധേയമാക്കി. ഏകദേശം 24 മുതൽ 29 സെക്കന്റ് വരെ നീളുന്ന ഇണചേരലും അനുബന്ധ ചലനങ്ങളും പരിശോധിച്ചു വിശകലനം ചെയ്തു. സാധാരണയായി ഒന്നോ അതിലധികം ചാക്രിക രീതിയിലുള്ള പ്രത്യേക നീന്തൽ നടത്തിയാണ് ഹംപ് ബാക്ക് ഡോൾഫിനുകൾ ഇണചേരുന്നത്. അത്തരത്തിലുള്ള ഒരു പൂർണ്ണ ചക്രം ദൃശ്യമായി.
കൊച്ചിയുടെ തീരക്കടലിൽ നടത്തിയ ഗവേഷണത്തിന്റെ ഫലങ്ങൾ അന്താരാഷ്ട്ര ഗവേഷണ ജേർണൽ ആയ റീജിനൽ സ്റ്റഡീസ് ഇൻ മറൈൻ സയൻസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹംപ് ബാക്ക് ഡോൾഫിനുകളുടെ ഇണചേരൽ ദൃശ്യങ്ങൾ വീഡിയോയിൽ ലഭിക്കുന്നത് ഏഷ്യയിൽ തന്നെ ആദ്യമായാണ്.
/indian-express-malayalam/media/post_attachments/97156937-c0e.jpg)
രാജ്യത്ത് എല്ലാ സമുദ്ര സസ്തനികളെയും 1972 ലെ ഇന്ത്യയിലെ വന്യജീവി (സംരക്ഷണ) നിയമം പ്രകാരം ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കപ്പെട്ടിരിക്കുന്നവയാണ്. പ്രാദേശികമായി പാണ്ടൻ പന്നി എന്ന് വിളിപ്പേരുള്ള ഹംപ് ബാക്ക് ഡോൾഫിനുകൾ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ റെഡ് ലിസ്റ്റിൽ വംശനാശഭീഷണി നേരിടുന്നവയായി പട്ടികപ്പെടുത്തിയിട്ടുണ്ട്.
Also Read: ബന്ധുക്കളിൽനിന്ന് ദുരനുഭവം നേരിടുന്ന വിദ്യാർത്ഥികളെ കണ്ടെത്താൻ വിദ്യാഭ്യാസ വകുപ്പ്
സീനിയർ സയൻ്റിസ്റ് ഡോ. പ്രജിത്ത് കെ.കെ ആണ് ഗവേഷണ സംഘത്തിനു നേതൃത്വം നൽകിയത്. ഡോ. പരസ് നാഥ് ജാ, ഡോ. റിതിൻ ജോസഫ്, ഡോ. ദിജു ദാസ്, ഋഷികേശ്, ഇമ്മാനുവൽ, അബു താഹിർ ഷാ എന്നിവരും സംഘത്തിൽ ഉൾപ്പെടുന്നു. ഇന്ത്യയിലെ കടൽ സസ്തനികളുടെ കണക്കെടുപ്പ് വിവരങ്ങൾ ശേഖരിക്കാനുള്ള ഗവേഷണ പ്രോജക്റ്റിന്റെ ഭാഗമായി നടത്തിയ ഡ്രോൺ നിരീക്ഷണത്തിലൂടെ ലഭിച്ച ദൃശ്യങ്ങൾ ഹംപ് ബാക്ക് ഡോൾഫിനുകളുടെ സാമൂഹിക പ്രജനന പെരുമാറ്റ സ്വഭാവത്തെപ്പറ്റ വരുംകാല പഠനത്തിന് നിർണായക പങ്കുവഹിക്കുമെന്ന് സിഫ്റ്റ് ഡയറക്ടർ ജോർജ്ജ് നൈനാൻ പറഞ്ഞു.
Also Read: മലയാളം പറഞ്ഞ് ഷേക്‌സ്പിയർ, കേരളം കണ്ട് മാർക്വേസ്; പുനർജനിച്ച് വിശ്വസാഹിത്യകാരന്മാർ
ഡ്രോൺ വഴിയുള്ള പഠനത്തിലൂടെ കടൽ സസ്തനികളുടെ സ്വാഭാവിക പെരുമാറ്റത്തെ ബാധിക്കാതെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിന്നുള്ള കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ സഹായകരമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More: ശ്രീനാഥ് ഭാസി ചിത്രത്തിന്റെ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ; അസി. ഡയറക്ടർക്കെതിരെ പരാതിയുമായി സംവിധായകൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.