/indian-express-malayalam/media/media_files/2024/11/01/h3UC1XIzVIbGEABWZxtR.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: വീട്ടിൽ ബന്ധുക്കളിൽനിന്ന് ദുരനുഭവങ്ങൾ നേരിടുന്ന സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നൽകാനും പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതിനായി പ്രത്യേക കർമ്മപദ്ധതിക്ക് രൂപം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി, സ്കൂളുകളുടെയും വിദ്യാർത്ഥി സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കണക്കെടുപ്പ് നടത്തും.
കുട്ടികൾക്ക് സുരക്ഷിതമായി പരാതികൾ അറിയിക്കാൻ എല്ലാ സ്കൂളുകളിലും 'ഹെൽപ് ബോക്സ്' സ്ഥാപിക്കും. ഹെഡ്മാസ്റ്റർ/ഹെഡ്മിസ്ട്രസ് ആയിരിക്കും ഇതിന്റെ ചുമതല വഹിക്കുക. ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ ബോക്സ് തുറന്ന് റിപ്പോർട്ടുകൾ വിലയിരുത്തി വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറണം. ഈ പദ്ധതിയുടെ വിശദാംശങ്ങൾ ഉടൻതന്നെ പുറത്തിറക്കുമെന്ന് മന്ത്രി സോഷ്യൽ മീഡിയ കുറിപ്പിൽ അറിയിച്ചു.
Also Read: ശ്രീനാഥ് ഭാസി ചിത്രത്തിന്റെ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ; അസി. ഡയറക്ടർക്കെതിരെ പരാതിയുമായി സംവിധായകൻ
കഴിഞ്ഞ ദിവസം പിതാവിൽ നിന്നും രണ്ടാനമ്മയിൽ നിന്നും ദുരനുഭവം നേരിട്ട നാലാം ക്ലാസ്സുകാരിയെ ആലപ്പുഴ ചാരുംമൂടിലെത്തി നേരിൽക്കണ്ട് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുമെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ആലപ്പുഴയിൽ നാലാം ക്ലാസുകാരിയ ക്രൂരമായി മർദിച്ച കേസിൽ പിതാവും രണ്ടാനമ്മയും ഒളിവിലാണ്. ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണം തടത്തിൽ അൻസാർ, രണ്ടാം ഭാര്യ ഷെഫിന എന്നിവരാണ് ഒളിവിൽപ്പോയത്. ഫോൺ ഓഫാക്കി കടന്ന ഇരുവരെയും പിടികൂടാനുള്ള ഊർജിതമായ ശ്രമത്തിലാണ് പൊലീസ്. വിഷയത്തിൽ ബാലാവകാശ കമ്മിഷനടക്കം ഇടപെട്ടിട്ടുണ്ട്.
Read More: മലയാളം പറഞ്ഞ് ഷേക്‌സ്പിയർ, കേരളംകണ്ട് മാർക്വേസ്; പുനർജനിച്ച് വിശ്വസാഹിത്യകാരന്മാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.