scorecardresearch

വി. എസ് സമരപാരമ്പര്യത്തിൻ്റെയും നിശ്ചയദാർഢ്യത്തിന്റെയും പോരാട്ട നിലപാടുകളുടെയും പ്രതീകം; അനുശോചിച്ച് മന്ത്രിസഭ

ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനു വേണ്ടി വിട്ടുവീഴ്ച‌യില്ലാതെ പോരാടിയ ജീവിതമാണ് വി.എസിൻ്റേതെന്ന് മന്ത്രിസഭായോഗം

ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനു വേണ്ടി വിട്ടുവീഴ്ച‌യില്ലാതെ പോരാടിയ ജീവിതമാണ് വി.എസിൻ്റേതെന്ന് മന്ത്രിസഭായോഗം

author-image
WebDesk
New Update
vs achutanathan

ഫയൽ ഫൊട്ടോ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ മന്ത്രിസഭായോഗം അനുശോചനം രേഖപ്പെടുത്തി. ഉജ്ജ്വല സമരപാരമ്പര്യത്തിൻ്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ട നിലപാടുകളുടെയും പ്രതീകമായിരുന്നു വി.എസ് അച്യുതാനന്ദൻ എന്ന് മന്ത്രിസഭ അനുശോചന കുറിപ്പിൽ പറഞ്ഞു.

Advertisment

"ദേശീയ സ്വാതന്ത്ര്യസമരഘട്ടത്തെ വർത്തമാനകാല രാഷ്ട്രീയവുമായി ഇണക്കിനിർത്തിയ മൂല്യവത്തായ ഒരു രാഷ്ട്രീയ സാന്നിദ്ധ്യമാണ് അസ്‌തമിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും രാജഭരണത്തിനും നാടുവാഴിത്തത്തിനും ജന്മിത്വ - ഭൂപ്രഭുത്വ - ജാതിമേധാവിത്വ സംവിധാനങ്ങളുടെ അധികാരശക്തികൾക്കും എതിരെയുള്ള പോരാട്ടങ്ങളിലൂടെ ഉയർന്നുവന്ന ആ ജീവിതം പിൽക്കാലത്ത് അമിതാധികാര - സ്വേഛാധിപത്യ വാഴ്‌ചയ്ക്കും വർഗീയ ഛിദ്രീകരണ ശക്തികൾക്കും എതിരായ പോരാട്ടത്തിൻ്റെ തലത്തിലേക്കുയർന്നു. 

Also Read: ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന് തിരിച്ചറിവിന്റേത്; വൈകാരിക കുറിപ്പുമായി വിഎസിന്റെ മകൻ

ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനു വേണ്ടി വിട്ടുവീഴ്ച‌യില്ലാതെ പോരാടിയ ജീവിതമാണ് വി.എസിൻ്റേത്. കൊടിയ യാതനകളുടെയും സഹനങ്ങളുടെയും ചരിത്രം കൂടിയാണ് ആ ജീവിതം. ഐതിഹാസികമായ പുന്നപ്ര-വയലാർ സമരങ്ങളുമായി പര്യായപ്പെട്ടുനിൽക്കുന്ന പേരാണ് വി.എസിന്റേത്. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്തുകൊണ്ട് ജനങ്ങൾക്കൊപ്പം നിന്ന അദ്ദേഹത്തിൻ്റെ ഒരു നൂറ്റാണ്ടിലധികം നീണ്ട ജീവിതം ആധുനിക കേരളത്തിൻ്റെ ചരിത്രവുമായി വേർപെടുത്താനാവാത്ത വിധത്തിൽ ബന്ധപ്പെട്ടു നിൽക്കുന്നു. വി എസിൻ്റെ വിയോഗത്തോടെ ജനാധിപത്യ പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

Advertisment

കേരളത്തിന്റെ ചരിത്രത്തിലെ സമരഭരിതമായ അദ്ധ്യായമാണ് അദ്ദേഹത്തിന്റെ ജീവിതം. തൊഴിലാളി-കർഷക മുന്നേറ്റങ്ങൾ സംഘടിപ്പിച്ചു വളർന്ന വി എസിൻ്റെ രാഷ്ട്രീയജീവിതം ഒരു ഇരുണ്ട കാലത്തെ തിരുത്താനുള്ള സമരങ്ങളിലൂടെയാണ് വളർന്നത്. കുട്ടനാട്ടിലെ കർഷകത്തൊഴിലാളികൾ നേരിട്ട കൂലി അടിമത്തത്തിനും ജാതി അടിമത്തത്തിനും അറുതിവരുത്താനുള്ള പോരാട്ടങ്ങൾക്ക് വി എസ് നേതൃത്വം നൽകി. 

Also Read: വിഎസ് ഇനി ജ്വലിക്കുന്ന ഓർമ; ധീരസഖാക്കൾക്കൊപ്പം അന്ത്യവിശ്രമം

കുട്ടനാട്ടിലെ ഗ്രാമാന്തരങ്ങളിൽ നടന്നുചെന്ന് കർഷകത്തൊഴിലാളികളുടെ യോഗം വിളിച്ചു ചേർക്കുകയും, അവരെ സംഘടിതശക്തിയായി വളർത്തുകയും ചെയ്തു‌. മെച്ചപ്പെട്ട കൂലിക്കും ചാപ്പ സമ്പ്രദായം നിർത്തലാക്കുന്നതിനും ജോലി സ്ഥിരതയ്ക്കും മിച്ചഭൂമി പിടിച്ചെടുക്കലിനും വേണ്ടി നടന്ന സമരങ്ങളുടെ മുൻനിരയിൽ അദ്ദേഹം ഉണ്ടായിരുന്നു. പരിസ്ഥിതി, മനുഷ്യാവകാശം, സ്ത്രീസമത്വം തുടങ്ങിയ വിവിധങ്ങളായ മേഖലകളിൽ വി.എസ് ഇടപെടുകയും അവയിലേയ്ക്ക് സാമൂഹ്യശ്രദ്ധ ക്ഷണിക്കുകയും ചെയ്തു.

നിയമസഭാ സാമാജികനെന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും വി.എസ് നൽകിയ സംഭാവനകൾ മറക്കാനാവാത്തതാണ്. 1967, 70 എന്നീ വർഷങ്ങളിൽ അമ്പലപ്പുഴയിൽ നിന്നും 1991 ൽ മാരാരിക്കുളത്ത് നിന്നും നിയമ സഭാംഗമായി. 2001 മുതൽ 2021 വരെ പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2016 മുതൽ 2021 വരെ കേരള ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനായും പ്രവർത്തിച്ചു.

Also Read: വിട്ടുവീഴ്ചയില്ലാത്ത പോരാളി; വിഎസ് പകരുന്ന പാഠങ്ങൾ

മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ നിരവധി ഭരണ നടപടികളിലൂടെ കേരളത്തെ മുന്നോട്ടു നയിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നിരവധി ജനകീയ പ്രശ്‌നങ്ങൾ സഭയിൽ ഉന്നയിച്ചു. ഭരണരംഗത്തും നിയമനിർമ്മാണ കാര്യങ്ങളിലും കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിലും സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് വി.എസിൻ്റേത്. ജനകീയതയുടെ സന്ദേശങ്ങൾ ഭരണതലത്തിൽ പ്രതിഫലിപ്പിച്ചുകൊണ്ടും സംസ്ഥാനത്തെ വികസനത്തിന്റെ പാതയിൽ മുമ്പോട്ടു കൊണ്ടുപോകാൻ അനവരതം യത്നിച്ചുകൊണ്ടുമാണ് വി.എസ് അച്യുതാനന്ദൻ മന്ത്രിസഭ മുമ്പോട്ടുപോയത്." 

Read More വിഎസ്.; കേരള രാഷ്ട്രീയത്തിലെ' ഒറ്റയാൻ'

Kerala Cabinet Vs Achuthanandan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: