/indian-express-malayalam/media/media_files/f1SnHF5vLJFnnGlJQSnr.jpg)
ശശി തരൂർ
തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ ശ്രമം നടന്നുവെന്ന പരാതിയുമായി തിരുവനന്തപുരത്തെ നിയുക്ത എംപി ശശി തരൂർ. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഒരുകൂട്ടം പ്രവർത്തകർ ആത്മാർഥമായി പ്രവർത്തിച്ചില്ലെന്നാണ് പരാതി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഹൈക്കമാന്‍ഡിലാണ് ശശി തരൂർ പരിതി ബോധിപ്പിച്ചിരിക്കുന്നത്.
ഇരുപത്തിനാലായിരത്തോളം വോട്ടുകൾക്ക് മുന്നിലുണ്ടായിരുന്ന എൻഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെ അട്ടിമറിച്ചാണ് 16,077 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ശശീ തരൂർ വിജയിച്ചത്. വിജയം കൈവിട്ടെന്നുറപ്പിച്ച ഘട്ടത്തിൽ നിന്ന് തീരദേശ പ്രദേശങ്ങളിലെ വോട്ടുകളുടെ പിൻബലത്തോടെയാണ് തരൂർ മുന്നിലെത്തിയത്. എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രനാണ് മൂന്നാം സ്ഥാനത്ത്.
തനിക്ക് ലഭിക്കേണ്ടിയിരുന്ന വോട്ടുകളിൽ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്നും അട്ടിമറി ശ്രമം അന്വേഷിക്കണമെന്നും പരാതിയില്‍ ശശി തരൂർ ആവശ്യപ്പെട്ടു. ഡിസിസി അധ്യക്ഷന്‍ പാലോട് രവി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ പരാതിയില്‍ ആക്ഷേപമുണ്ട്. ആത്മാർത്ഥമായ പ്രവർത്തനം പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും, അവരെ ഏകോപിപ്പിക്കേണ്ട നടപടി നേതാക്കളിൽ നിന്ന് ഉണ്ടായില്ലെന്നും ശശി തരൂർ പരാതിയിൽ ഉന്നയിച്ചു.
തലസ്ഥാനത്ത് മൂന്നു മണ്ഡലങ്ങളിൽ സംഘടനാ വീഴ്ചയുണ്ടായെന്ന് ശശി തരൂർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നേമത്ത് ഉണ്ടായ തിരച്ചടി പ്രതീക്ഷിച്ചില്ലെന്നും പാർട്ടി വിശദമായി പരിശോധിക്കുമെന്നും തരൂർ വ്യക്തമാക്കി.
അതേസമയം, അടുത്ത തവണ ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് ഉറപ്പില്ലെന്നും യുവാക്കൾക്ക് അവസരം നൽകുകയെന്ന തന്റെ തീരുമാനത്തിന്റെ ഭാഗമാണിതെന്നും ശശി തരൂർ വെള്ളിയാഴ്ച പറഞ്ഞു. തന്റെ അവസാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്നും തരൂർ പറഞ്ഞു. രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കുമോയെന്ന ചോദ്യത്തിന് ഭാവി കാര്യങ്ങളെ കുറിച്ച് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം മറുപടി നൽകി.
"ഇത് എന്റെ അവസാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പാണ്. പൊതുജീവിതത്തിൽ നിന്ന് ഒരു ബ്രേക്ക് എടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുകയാണ്. അടുത്ത അഞ്ച് വർഷം എന്നെ തിരഞ്ഞെടുത്തയച്ച കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ഞാൻ പ്രയത്നിക്കും. അതിന് ശേഷം ഏതൊരു സാധാരണക്കാരനേയും പോലെ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനും പുസ്തകങ്ങൾ എഴുതാനും വായിക്കാനും ഒക്കെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. കേരളത്തിലെ പൊതുപ്രവർത്തനം എന്നാൽ അത് കുറച്ച് മുന്നൊരുക്കം വേണ്ട കാര്യമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ നിന്ന് മാത്രമെ ഞാൻ മാറിനിൽക്കുകയുള്ളൂ. നിരവധി സാധ്യതകൾ ഇനിയും മുന്നിലുണ്ട്. മറ്റുള്ള കാര്യങ്ങൾ ഭാവിയിൽ തീരുമാനിക്കും," ശശി തരൂർ പറഞ്ഞു.
Read More
- 'ചില വിവരദോഷികൾ അവർക്കിടയിലുമുണ്ടാകും': മാർ കൂറിലോസിനെതിരെ പിണറായി വിജയൻ
- 'മുസ്ലീങ്ങൾക്കായി എന്തും ചെയ്യുമെന്ന നയം': സർക്കാരിനെതിരെ വെള്ളപ്പാള്ളി നടേശൻ
- 'ഇത് ലോക്സഭയിലെ അവസാനത്തെ ഊഴം, മരിക്കുമ്പോഴും എംപിയാകണമെന്ന് വാശിയില്ല': ശശി തരൂരുമായുള്ള അഭിമുഖം ശ്രദ്ധേയമാകുന്നു
- തോൽവി താത്കാലിക പ്രതിഭാസം, പുതിയൊരു മന്ത്രി വരും: ഇ.പി ജയരാജന്
- രാജ്യസഭാ സീറ്റ് കിട്ടിയേ തീരൂവെന്ന് ഘടകകക്ഷികൾ; എൽഡിഎഫിൽ പ്രതിസന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.